മെസി പണ്ടേ തയ്യാര്‍... ഖത്തര്‍ ഫിഫ ലോകകപ്പ് ഫുട്ബാള്‍ ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലിയോണല്‍ മെസിയുടെ അര്‍ജന്റീന കീരീടമുയര്‍ത്തിയത് ഉള്‍ക്കൊള്ളാനാകാതെ ഫ്രഞ്ച് പട; അര്‍ജന്റീന - ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന് ആവശ്യം; രണ്ടുലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജിയുമായി ഫ്രഞ്ച് ആരാധകര്‍

വീണ്ടും ലോകകപ്പ് ഫൈനല്‍ നടത്തിയാലെങ്ങനെ. സാധ്യത വളരെ വിരളമാണെങ്കിലും ഒന്നല്ല ഒമ്പത് തവണ നടത്തിയാലും മെസിയുടെ അര്‍ജന്റീന തന്നെ ജയിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലിയോണല്‍ മെസിയുടെ അര്‍ജന്റീന കീരീടമുയര്‍ത്തിയിരുന്നു. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ നിശ്ചിത സമയം ഇരുടീമും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു.
തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് മൂന്നുപതിറ്റാണ്ടിന് ശേഷം അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇപ്പോഴിതാ അര്‍ജന്റിന - ഫ്രാന്‍സ് ഫൈനല്‍ ഫിഫ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് ചില ഫ്രഞ്ച് ആരാധകര്‍. ഇതിനായി രണ്ടുലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനവും അവര്‍ തയ്യാറാക്കി കഴിഞ്ഞു.
റഫറിയിംഗ് തീരുമാനങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചാണ് ഫ്രാന്‍സ് 4 എവറിന്റെ നേതൃത്വത്തില്‍ കാമ്പെയിന്‍ ആരംഭിച്ചത്. മത്സരം ഒരിക്കലും ഷൂട്ടൗട്ടിലേക്ക് പോകില്ലായിരുന്നുവെന്നും അര്‍ജന്റീനയുടെ രണ്ടാം ഗോളിന് കെലിയന്‍ എംബാപ്പയെ ഫൗള്‍ ചെയ്യുകയും ചെയ്തു എന്ന് നിവേദനത്തില്‍ പറയുന്നു.
കൂടാതെ മെസിയുടെ രണ്ടാം ഗോളുമായി ബന്ധപ്പെട്ടും ഇവര്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. മെസി എക്സ്ട്രാ ടൈമില്‍ ഗോളടിക്കുമ്പോള്‍ റിസര്‍വ് ബെഞ്ചിലുള്ള താരങ്ങള്‍ ഗ്രൗണ്ടില്‍ കയറി എന്നതായിരുന്നു ഫ്രഞ്ച് ആരാധകരുടെ കണ്ടെത്തല്‍. ഇതിനുള്ള വീഡിയോ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മത്സരം നിയന്ത്രിച്ച റഫറി ഷിമിന്‍ മാഴ്‌സനിയാക്ക് രംഗത്തെത്തി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഗോളടിക്കുമ്പോള്‍ പകരക്കാരായ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിരുന്നതിന്റെ ദൃശ്യം മൊബൈലില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു മാര്‍സിനിയാക്. എംബാപ്പെ ഗോളടിക്കുമ്പോള്‍ ഏഴ് പേര്‍ ഗ്രൗണ്ടിലുണ്ടായിരുന്നുവെന്നും റഫറി പറഞ്ഞു.
അതേസമയം അര്‍ജന്റീന ആഘോഷത്തിലാണ്. ഖത്തറിലെ ദോഹയില്‍നിന്ന് പുറപ്പെട്ട് അര്‍ജന്റീനാ തലസ്ഥാനത്ത് നിലംതൊട്ട വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു- 'ഒരുസംഘം, ഒരുരാജ്യം, ഒരുസ്വപ്നം'. ആദ്യം ഇറങ്ങിവന്നത് സ്വപ്നസംഘത്തിന്റെ നായകന്‍ ലയണല്‍ മെസ്സി. ആ കൈകളില്‍ ലോകകിരീടമുണ്ടായിരുന്നു. മെസ്സിയുടെ മുത്തംപതിഞ്ഞ കപ്പ് രാജ്യം ഏറ്റുവാങ്ങി.
വടക്ക് ജുജൂയിമുതല്‍ ചുബുത്തുവരെയും 2800 കിലോമീറ്ററോളം തെക്ക് മെന്‍ഡോസമുതല്‍ ആന്‍ഡസ് പര്‍വതത്തിന്റെ താഴ് വാരങ്ങള്‍വരെയും പടിഞ്ഞാറ് മാര്‍ഡെല്‍ പ്ലാറ്റ മുതല്‍ അറ്റ്‌ലാന്റിക് തീരം വരെയും അര്‍ജന്റീനാ ജനത ആടിത്തിമര്‍ത്തു.
ദോഹയില്‍നിന്ന് 13,300 കിലോമീറ്ററോളംതാണ്ടി 19 മണിക്കൂറോളം യാത്രചെയ്ത് പുലര്‍ച്ചെ 2.40ന് എത്തിയ ടീമിന് അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലനകേന്ദ്രത്തില്‍ വിശ്രമം. അവിടേക്കുള്ള തുറന്ന കാരവനില്‍ സഞ്ചരിച്ച ടീമിനെ കാണാന്‍ ലക്ഷങ്ങള്‍ കാത്തുനിന്നു. പിന്നീട് വിഖ്യാതമായ ഒബേലിസ്‌ക് സ്മാരകത്തിലേക്ക്. അര്‍ജന്റീനാ ടീമിന്റെ വിജയാഘോഷങ്ങളെല്ലാം നടക്കുന്നത് അവിടെയാണ്.
ബ്യൂണസ് ഐറിസിന്റെ ഹൃദയഭാഗത്ത് 71.5 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സ്തൂപത്തിനുചുറ്റും നീലസാഗരം. കപ്പുമായി മെസ്സിപ്പട ജനഹൃദയങ്ങള്‍ കീഴടക്കി സഞ്ചരിച്ചു. 1978-ല്‍ ഡാനിയേല്‍ പാസറെല്ല, 1986-ല്‍ ഡീഗോ മാറഡോണ, 2022-ല്‍ ലയണല്‍ മെസ്സി. പാസറെല്ലയും മാറഡോണയും വിശ്വവിജയം ആഘോഷിച്ച വഴികളിലൂടെ മെസ്സിയുടെയും സഞ്ചാരം.
ദോഹ അല്‍ലുസെയ്ല്‍ സ്റ്റേഡിയത്തില്‍നടന്ന ത്രില്ലിങ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടമുയര്‍ത്തിയത്. നിശ്ചിതസമയത്തും അധികസമയത്തും 3-3-ന് തുല്യതയിലായ മത്സരം ഷൂട്ടൗട്ടില്‍ 4-2-ന് അര്‍ജന്റീന നേടി. ഫൈനലില്‍ രണ്ടുഗോള്‍ നേടിയ മെസ്സി തന്റെ അവസാന ലോകകപ്പ് മത്സരവും കളിച്ച് സൂര്യതേജസ്സോടെയാണ് മടങ്ങിയെത്തിയത്. അര്‍ജന്റീനയുടെ മെസ്സിപ്രേമം ആഘോഷങ്ങളെ വികാരനിര്‍ഭരമാക്കി. മാറഡോണയുടെ നിഴലില്‍നിന്ന് പുറത്തുവന്ന മെസ്സി രാജ്യത്തിന്റെ സ്നേഹാദരങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























