ഇന്ത്യ മുഴുവന്‍ അര്‍ജന്റീനയുടെയും ലെയണല്‍ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകര്‍ കേരളത്തിൽ ...അവർക്കായി ഇതാ ആ വമ്പൻ സർപ്രൈസ്... അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും കേരളത്തിൽ എത്തും.. ആ പ്രഖ്യാപനം ഇങ്ങനെ..

ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ തങ്ങളെ പിന്തുണച്ചതിന് കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചിരുന്നു അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേന്‍. കേരളത്തിലെ ആരാധകര്‍ക്കുള്ള നന്ദി എടുത്ത് പറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് ഫുട്‌ബോള്‍ സ്‌കൂള്‍ തുടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയാണ് അര്‍ജന്റീന. ഇന്ത്യ മുഴുവന്‍ അര്‍ജന്റീനയുടെയും ലെയണല്‍ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകര്‍ കേരളത്തിലാണെന്ന് അര്‍ജന്റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു അദ്ദേഹം. ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ പൊന്നാട അണിയിച്ചു. കണ്‍ട്രോളര്‍ സി.എ അമീര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അര്‍ജന്റീനയ്ക്ക് താല്‍പര്യമുണ്ടെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത് തന്നെ അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും കേരളം സന്ദര്‍ശിക്കും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദനയോഗത്തിലും തുടര്‍ന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം ആഹ്ലാദത്തോടെ കണ്ടു. അര്‍ജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ലാദ പ്രകടനത്തിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് അര്‍ജന്റീന ഫാന്‍സിനൊപ്പം പന്ത് തട്ടി. എല്ലാവര്‍ക്കും ഒപ്പം സെല്‍ഫിയിലും ഫോട്ടോ സെഷനിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.\
https://www.facebook.com/Malayalivartha

























