വിസി പോര് അവസാനിച്ചില്ല! ഗവര്‍ണറുടെ കൂർമ്മബുദ്ധി... പിണറായി വാളെടുക്കുന്നു... വീണ്ടും ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ?

ഗവർണറെ പ്രകോപിപ്പിക്കാതെ നയപ്രഖ്യാപനം ഒരുക്കാൻ സർക്കാർ തയ്യാറെടുത്തിരുന്നു. മഞ്ഞുരുകലിന്റെ ബാഗമായിട്ടായിരുന്നു അത്തരം ഒരു നീക്കം. അതിലൂടെ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് അവസാനിച്ചു എന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷേ ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്ന സൂചനയാണ് ഇപ്പോൾ ലഭ്യമാകുന്നത്.
മലയാള സർവകലാശാല വി.സി നിയമനത്തിൽ ഗവര്‍ണറെ മറികടന്നു സെര്‍ച്ച് കമ്മിറ്റി രൂപവത്‌കരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനുള്ള കളമൊരുങ്ങും. ഗവര്‍ണറെ മറികടന്നുകൊണ്ട് വൈസ്ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി തങ്ങള്‍ രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് വേണ്ടി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ് ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
എന്നാല്‍ ഇതുവരെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്നതിന് നിയമസഭ പാസാക്കിയ നിയമഭേദഗതിയനുസരിച്ചാണ് സർക്കാർ സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. ഗവർണർ ഈ ബില്ലിൽ ഒപ്പിട്ടിട്ടില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും എന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.
ഗവര്‍ണറെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്നത് മാത്രമല്ല, ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ബില്ലിന്റെ അടിസ്ഥാനത്തില്‍ അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സേർച് കമ്മിറ്റിയിലേക്ക് രാജ്ഭവന്റെ പ്രതിനിധിയെക്കൂടി നിർദേശിക്കാൻ അറിയിച്ചത്.
മലയാളം സര്‍വകലാശാല വി.സിയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ വൈസ്ചാന്‍സലറെ കണ്ടെത്തുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് രാജ്ഭവന്‍ ഡിസംബറില്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. യു.ജി.സി മാനദണ്ഡം അനുസരിച്ച് നിലവിലുള്ള നിയമപ്രകാരം ഗവര്‍ണര്‍, യു.ജി.സി, സര്‍വകലാശാല സെനറ്റ് എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ഇത് മറികടക്കാനാണ് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയായി വിപുലപ്പെടുത്തുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും സര്‍ക്കാരിന്റെയും പ്രതിനിധി ഉള്‍പ്പെടുന്നതാണ് ആ കമ്മിറ്റി. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ആ സാഹചര്യത്തില്‍ ഇപ്പോഴും മൂന്നംഗ സെര്‍ച്ച് കമ്മിറ്റിക്കാണ് നിയമ സാധുതയുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗം ഉള്‍പ്പെടെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കമെന്നും അറിയുന്നു.
ഇത്തരത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനുളള കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. എന്തായാലും കത്ത് ലഭിച്ചിട്ടില്ലെന്നും അത് കിട്ടിയ ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നുമാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.
ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത ബില്‍ അടിസ്‌ഥാനമാക്കി അഞ്ചംഗ സമിതി രൂപവത്‌കരിക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി രൂപവത്‌കരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിലേക്കു ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിലേക്കു നയിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. തിങ്കളാഴ്ചയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 23നു നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ അത്യാവശ്യത്തിനു മാത്രമേ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകൂ എന്ന സൂചന ലഭ്യമായിട്ടുണ്ട്.
പ്രസംഗത്തിന്റെ കരടിനു മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു പിന്നാലെയാണ് ഗവർണറും അംഗീകാരം നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പോലെ ഗവർണറുമായി ഏറ്റുമുട്ടലിനു പോകേണ്ടതില്ലെന്ന് തമാശരൂപേണയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സഭാ യോഗത്തിൽ അറിയിച്ചു. ഗവർണറെ പ്രകോപിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ടായി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിന് 192 ഖണ്ഡികയുണ്ട്. ഇനി ചെറിയ മാറ്റങ്ങൾ വന്നേക്കും. കഴിഞ്ഞ വർഷത്തെ നയപ്രഖ്യാപനത്തിൽ വകുപ്പു തിരിച്ച് 212 ഖണ്ഡിക ഉണ്ടായിരുന്നു. ഖണ്ഡികകളുടെ വലുപ്പവും കുറച്ചിട്ടുണ്ട്. ഒന്നോ ഒന്നരയോ മണിക്കൂർ കൊണ്ടു ഗവർണർക്കു വായിച്ചു തീർക്കാനായേക്കും.
ഉന്നത വിദ്യാഭ്യാസമേഖലയിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ പ്രസംഗത്തിലുണ്ടാകും. എന്നാൽ ചാൻസലർ എന്ന നിലയിൽ ഗവർണർ നടത്തിയ ഇടപെടലും മറ്റും പരാമർശിക്കില്ല. സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്താൻ അനുമതി നൽകാത്തതടക്കമുള്ള നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും കേന്ദ്ര വിമർശനം.
രാഷ്ട്രീയ വിമർശനങ്ങൾ ഗവർണറെക്കൊണ്ടു വായിപ്പിക്കേണ്ടതില്ല എന്നാണു ധാരണ. മന്ത്രിസഭാ ഉപസമിതി ഒരിക്കൽകൂടി ചർച്ച നടത്തിയശേഷം പ്രസംഗത്തിന് അന്തിമരൂപം നൽകും. മുൻ നയപ്രഖ്യാപനങ്ങളിൽനിന്നു വ്യത്യസ്തമായി വകുപ്പു തിരിച്ചുള്ള വിപുല പദ്ധതിപ്രഖ്യാപനങ്ങൾ ഉണ്ടാകാനിടയില്ല.
കൃഷി, സേവനം, വ്യവസായം തുടങ്ങി മേഖല തിരിച്ച് ഓരോ വകുപ്പിലെയും നയം ചുരുക്കത്തിൽ പറയും. കാർഷിക മേഖലയിൽ കൃഷിയും ക്ഷീരവികസനവും പരാമർശിക്കുമ്പോൾ സേവന മേഖലയിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ വരും. ഓരോ വകുപ്പിലും നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങൾ നയപ്രഖ്യാപനത്തിൽ വിശദീകരിക്കില്ല. ചെയ്തതും ചെയ്യാനുള്ളതുമായ കാര്യങ്ങളുടെ ചുരുക്കിയ പരാമർശമേ ഉണ്ടാകൂ.
https://www.facebook.com/Malayalivartha






















