അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാനത്തിനു വഴിതുറക്കുമെന്ന പ്രതീക്ഷയിൽ, ഇറാൻ–യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ഇറാനെ ഇനി ആക്രമിക്കില്ലെന്ന ഉറപ്പ്, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണാവകാശം, പശ്ചിമേഷ്യയിൽ നിന്നു യുഎസ് സേനാ പിന്മാറ്റം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്റെ പത്തിന പദ്ധതിയിലുളളത്. ഇതെല്ലാം യുഎസ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ചർച്ചചെയ്തു നടപ്പിലാക്കാവുന്നതാണെന്ന സൂചന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിട്ടുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസിനു കൈമാറാമെന്ന് ഇറാൻ സമ്മതിച്ചെന്നാണ് യുഎസിന്റെ അവകാശവാദം. ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇസ്‌ലാമാബാദിലേക്കു പുറപ്പെട്ടു. ട്രംപിന്റെ മരുമകൻ ജറീദ് കഷ്നറും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സംഘത്തിലുണ്ട്. 2011നുശേഷം ആദ്യമായാണ് ഒരു യുഎസ് വൈസ് പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്‌ലാമാബാദിലെത്തി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ചകൾ ഇന്നലെ ആരംഭിച്ചു. പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ ആയിരിക്കും ഇന്നത്തെ ചർച്ച നിയന്ത്രിക്കുക. ഇസ്‌ലാമാബാദിൽ വിദേശകാര്യമന്ത്രാലയവും എംബസികളും സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാ മേഖലയിലെ സെറീന ഹോട്ടലിലാണു ചർച്ച. വെവ്വേറെ മുറികളിലിരിക്കുന്ന യുഎസ്, ഇറാൻ സംഘങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുക പാക്ക് ഉദ്യോഗസ്ഥരാകും. വാൻസ് പങ്കെടുക്കുന്നതിനാൽ ചർച്ച സുഗമമാകുമെന്നു വിലയിരുത്തലുണ്ട്. ചർച്ചാവേദിയായ ഹോട്ടൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ നാളെ വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇന്നു പൊതുഅവധിയും പ്രഖ്യാപിച്ചു.
പാക്കിസ്ഥാനിൽ സമാധാന ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ആക്രമിക്കുമെന്നു ട്രംപ് പറഞ്ഞു. യുഎസ് യുദ്ധക്കപ്പലുകളിൽ ആയുധം നിറയ്ക്കുകയാണെന്നും ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ ആയുധങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.‘‘ഏറ്റവും മികച്ച വെടിക്കോപ്പുകളും ആയുധങ്ങളും ഞങ്ങൾ കപ്പലുകളിൽ നിറയ്ക്കുകയാണ്. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ വളരെ ഫലപ്രദമായി ഞങ്ങൾ അവ ഉപയോഗിക്കും’’ – ട്രംപ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻപത്തെ നേതൃത്വത്തെക്കാൾ കാർക്കശ്യ നിലപാടുള്ളവരാണ് ഇറാനിലെ പുതിയ നേതൃത്വമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഇസ്രയേൽ പാർലമെന്റായ നെസെറ്റിന് നൽകിയ റിപ്പോർട്ടിലാണ് ഇറാന്റെ പുതിയ നേതൃത്വത്തെക്കുറിച്ച് വെളിപ്പെടുത്തൽ. പരമ്പരാഗത പുരോഹിത വിഭാഗത്തിൽ നിന്നുള്ളവരല്ല
ഇറാന്റെ പുതിയ നേതൃത്വത്തിലെന്നും മറിച്ച് ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ്സിൽ നിന്നുള്ളവരാണെന്നും ഐഡിഎഫ് ആരോപിക്കുന്നു. മുൻപുണ്ടായിരുന്ന നേതൃത്വവുമായി നോക്കുമ്പോൾ, കൂടുതൽ തീവ്രമായ കാർക്കശ്യം പ്രകടിപ്പിക്കുന്നവരാണു നിലവിലേതെന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ലബനനിലെ സൈദ, നബാത്തിയ ജില്ലകളിലും തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഒരു കാറിന് നേരെ ഡ്രോൺ ആക്രമണവും ഉണ്ടായി. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം വീണ്ടും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പരുക്കേറ്റ ആളുകളെക്കൊണ്ട് ലബനനിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ആക്രമണങ്ങളിൽ ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.
ഇറാനെ വളഞ്ഞുനിൽക്കുന്ന യുഎസ് യുദ്ധക്കപ്പലുകളും സേനാവ്യൂഹവും അവിടെത്തനെ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലെ ബോംബുകെണി ഓർമിപ്പിച്ച് ഇറാൻ. ഹോർമുസിൽ സംയുക്തസേനയുടെ അകമ്പടിയോടെ കപ്പൽഗതാഗതം സാധ്യമാക്കാനുള്ള ആലോചന ബ്രിട്ടന്റെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് പാശ്ചാത്യശക്തികളെ സമ്മർദത്തിലാക്കി ഹോർമുസിൽ യുദ്ധകാലത്തുവച്ച ബോംബുകൾ സംബന്ധിച്ച് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ വൻകരയോടുചേർന്ന കടൽമേഖലയിൽ കപ്പലുകൾ സാധാരണ പോകാറുള്ള പാതയിലാണു ഫെബ്രുവരി 28നുശേഷം ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ് ബോംബുകൾ വച്ചത്.
ഹോർമുസ് കടലിടുക്ക് വഴി പ്രതിദിനം 15 കപ്പലുകൾക്ക് മാത്രമേ സഞ്ചരിക്കാൻ അനുമതി നൽകുകയുള്ളുവെന്ന് ഇറാന്റെ പ്രഖ്യാപനം. ഇറാനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യയുടെ വാർത്താ ഏജൻസി ടാസിന്റേതാണ് റിപ്പോർട്ട്. ഇറാനും യുഎസും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും കപ്പൽ ഗതാഗതം ഇപ്പോഴും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ഹോർമുസിൽ നിലവിലുള്ളതിന് പകരമായി പുതിയ ജലപാതകൾ ഇറാൻ പ്രഖ്യാപിച്ചു. തങ്ങളുടെ പ്രധാന ഗതാഗത പാതയായ ഹോർമുസിൽ മൈനുകൾ സ്ഥാപിച്ചിട്ടുള്ളതിനാലാണു, ബദൽ കപ്പൽ പാതകൾ ഇറാൻ പ്രഖ്യാപിച്ചത്. യുഎസുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെത്തുടർന്നു തന്ത്രപ്രധാനമായ ഈ ജലപാത താൽക്കാലികമായി വീണ്ടും തുറക്കാൻ സമ്മതിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
ഹിസ്ബുല്ല തലവൻ നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറിൽ ഹസൻ നസറള്ള കൊല്ലപ്പെട്ടതിനു ശേഷമാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റത്. നയിം ഖാസിമിനെത്തന്നെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘യഥാർഥ കരാർ പൂർണമായും നടപ്പിലാക്കുന്നത് വരെ, ഇറാനിലും പരിസരത്തും എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും സൈനികരും തുടരും. ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും’’ – ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘‘എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവിൽ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബുധനാഴ്ചയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന നിബന്ധനയിലാണ് കരാർ ഉണ്ടായത്. ആക്രമണങ്ങൾ നിർത്തിയാൽ തങ്ങളും പ്രത്യാക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലും ഈ വെടിനിർത്തലിനോട് യോജിച്ചതായാണ് റിപ്പോർട്ടുകൾ.
കരാറിനെത്തുടർന്ന് ആഗോള ഓഹരി വിപണികൾ ഉണരുകയും എണ്ണവില ബാരലിനു 100 ഡോളറിനു താഴെ എത്തുകയും ചെയ്തിരുന്നു. എന്നാൽ, കരാറിലെ മൂന്ന് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ബുധനാഴ്ച രാത്രി ആരോപിച്ചു. യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കപ്പെട്ടതും, ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും, ഇറാന്റെ ആകാശപരിധിയിൽ ഡ്രോൺ പ്രവേശിച്ചതുമാണ് ലംഘനങ്ങളായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര ഇറാൻ വീണ്ടും തടഞ്ഞു.
അതേ സമയം, ശനിയാഴ്ച പാക്കിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും സംഘത്തിലുണ്ടാകും. ലബനൻ വെടിനിർത്തൽ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇസ്രയേൽ ലബനനിൽ നടത്തുന്ന സൈനിക നീക്കം ഇറാനുമായുള്ള കരാറിനെ ബാധിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹിസ്ബുല്ലയേയും ഉടൻ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപേ ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. ലബനനിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ നീക്കം. ബുധനാഴ്ച രാവിലെയാണ് അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചിരുന്നു.
വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ, വെറും 10 മിനിറ്റിനുള്ളിൽ ലബനനിലെ നൂറിലധികം കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ 112 പേർ കൊല്ലപ്പെടുകയും 837 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായുള്ള വെടിനിർത്തലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അത് ലബനനു ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുല്ലയ്ക്കെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രയേലിന്റെ പക്ഷം.
ഇസ്രയേൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് കരാറിൽ നിന്ന് പിന്മാറിയ ഇറാൻ, ആഗോള എണ്ണ വിപണിയുടെ ഗതി നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയായിരുന്നു. നീക്കം മേഖലയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിക്കുകയും ആഗോളതലത്തിൽ ഇന്ധനവില ഉയരാൻ കാരണമാവുകയും ചെയ്തേക്കാം.
ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പിൽ ഇറാൻ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും രാജ്യത്തെ ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളാണ് ഖമനയിയുടെ പ്രസ്താവന സംപ്രേക്ഷണം ചെയ്തത്. തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരത്തുക ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും ഞങ്ങൾ അവകാശവാദം ഉന്നയിക്കും’. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ തീരുമാനവും മുജ്തബ വ്യക്തമാക്കി. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങൾ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























