വീണ്ടും ഇ ശ്രീധരന്‍... നടക്കില്ലെന്ന് കരുതിയ സില്‍വര്‍ലൈനിന് ചിറക് മുളപ്പിച്ച് ഇ ശ്രീധരന്‍; അതിവേഗ പാതയൊരുക്കാം; സര്‍ക്കാര്‍ പറഞ്ഞാല്‍ തയ്യാറെന്ന് ഇ ശ്രീധരന്‍; തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ അകന്നു പോയ ഇ ശ്രീധരനും സര്‍ക്കാരുമായി വീണ്ടും സൗഹൃദം. അതോടെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചിറക് മുളയ്ക്കുന്നു. കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു.
തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സര്‍ക്കാര്‍ തയാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരില്‍ പ്രസ്താവന വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കല്‍ പ്രായോഗികമല്ല.
ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇരുഭാഗത്തും ഉയരത്തില്‍ മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനാല്‍ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും. അലൈന്‍മെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങള്‍ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.
കെ റെയില്‍ പദ്ധതിയെ എതിര്‍ത്തിരുന്നില്ലെന്നും ചില ഭേദഗതിയാണ് ഉന്നയിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി വീണ്ടും ചര്‍ച്ചയാകുന്നു. മൂന്നുദിവസത്തിനകം സില്‍വര്‍ ലൈന്‍, മറ്റ് പ്രധാന റെയില്‍ പദ്ധതികളെക്കുറിച്ചുമുള്ള കുറിപ്പ് നല്‍കുമെന്ന് കൂടിക്കാഴ്ചയില്‍ ഇ ശ്രീധരന്‍ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേകപ്രതിനിധി കെ വി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് കൈമാറും. നിലവില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പാകെയാണ് പദ്ധതി.
2018ല്‍ ആണ് സില്‍വര്‍ ലൈന്‍ പദ്ധതി വിഭാവനം ചെയ്തത്. 2025ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് വേഗസര്‍വീസ് എന്നരീതിയില്‍ വന്ദേഭാരത് എക്സ്പ്രസ് കേന്ദ്രം അവതരിപ്പിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രാപ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമായില്ല. ജനശതാബ്ദിയേക്കാള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍വരെ മാത്രമാണ് സമയലാഭം. പരമാവധി ഒരുഭാഗത്തേക്ക് ആയിരംപേര്‍ക്കാണ് യാത്ര ചെയ്യാനാകുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള വന്ദേഭാരത് കേരളത്തിലാണ്. എന്നാല്‍, ഉയര്‍ന്നനിരക്കിലും കൂടിയ സമയത്തിലും യാത്രക്കാര്‍ അസംതൃപ്തരാണ്.
ശരാശരി 85 കിലോമീറ്റര്‍ വേഗത്തിലാണ് വന്ദേഭാരതിന്റെ സര്‍വീസ്. മറ്റിടങ്ങളില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലും. മറ്റുട്രെയിനുകളുടെ സമയവും താളംതെറ്റി. കേരളത്തില്‍ 623 വളവുകളുള്ള റൂട്ടില്‍ വേഗം കൂട്ടുന്നതിന് പരിമിതിയുണ്ട്. ഇക്കാരണത്താല്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബദലായി സില്‍വര്‍ ലൈനെ യാത്രക്കാര്‍ കാണാന്‍ തുടങ്ങി. കുറഞ്ഞതുകയില്‍ കൂടുതല്‍ വേഗത്തില്‍ നിരവധിപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുമെന്നതാണ് നേട്ടം.
അതേസമയം സാങ്കേതികത്തകരാര്‍ കാരണം വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടാന്‍ ഒന്നര മണിക്കൂറോളം വൈകി. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുള്‍പ്പെടെ ട്രെയിനില്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്കായി ഫറോക്കില്‍ ഒന്നര മിനിറ്റ് സ്റ്റോപ് അനുവദിച്ചു. പിന്നാലെയെത്തിയ മംഗളൂരു ചെന്നൈ മെയില്‍ വളപട്ടണം സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടേണ്ടിവന്നു.
കാസര്‍കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ടു 3.28നാണ് വന്ദേഭാരത് കണ്ണൂരിലെത്തിയത്. 2 മിനിറ്റിനു ശേഷം പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, 2 കോച്ചുകളുടെ വാതിലുകള്‍ അടഞ്ഞില്ല. ലോക്കോ പൈലറ്റ് നിയന്ത്രിക്കുന്ന ഓട്ടമാറ്റിക് ഡോറുകളാണ് വന്ദേഭാരതിന്റേത്. എല്ലാ വാതിലുകളും അടഞ്ഞാലേ ട്രെയിന്‍ മുന്നോട്ടുപോകൂ. ജീവനക്കാരെത്തി വാതിലുകള്‍ അടച്ചെങ്കിലും അപ്പോഴേക്കും മുന്‍വശത്തെ കംപ്രസറുകളുടെ പ്രവര്‍ത്തനം നിലച്ചു. അതോടെ എയര്‍കണ്ടിഷനിങ് സംവിധാനം പ്രവര്‍ത്തിക്കാതായി.
വായുസഞ്ചാരം ഉറപ്പാക്കാന്‍ വാതിലുകള്‍ മുഴുവന്‍ തുറന്നിട്ടു. മുന്‍വശത്തെ കംപ്രസറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. പിന്നിലെ കംപ്രസര്‍ ഓണ്‍ ചെയ്തതോടെ എസി പ്രവര്‍ത്തനസജ്ജമായി. വന്ദേഭാരത് കോച്ചുകള്‍ നിര്‍മിച്ച ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ ജീവനക്കാരും ട്രെയിനില്‍ ഉണ്ടായിരുന്നു. അവരും റെയില്‍വേയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും നടത്തിയ പരിശ്രമത്തിനൊടുവില്‍ 1.29 മണിക്കൂറിനു ശേഷം 4.59നു ട്രെയിന്‍ കണ്ണൂരില്‍നിന്നു പുറപ്പെട്ടു.
"
https://www.facebook.com/Malayalivartha


























