ശോഭാ സുരേന്ദ്രന്‍ ഇനിയും എന്തേ..ആ സത്യം മനസിലാക്കുന്നില്ല..! ഗൗരിയമ്മയോടും ഷൈലജ ടീച്ചറോടും പാർട്ടി ചെയ്തത് ആരും മറന്നിട്ടില്ല, കേരളത്തില്‍ ബിജെപിയില്‍ മാത്രമല്ല കോണ്‍ഗ്രസിലും സിപിഎമ്മിലും എത്രയോ വനിതാ നേതാക്കള്‍ ഒതുക്കപ്പെട്ടുപോയിരിക്കുന്നു

ബിജെപിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തനിക്ക് സ്വന്തം പാർട്ടിയിലെ നേതാക്കളിൽ നിന്ന് അഭിമാനക്ഷതമേറ്റുവെന്നും ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യധാരാ ചാനലിന് നൽകിയ അഭിമുഖത്തിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. ശോഭാ സുരേന്ദ്രന്റെ പരിദേവനം കേട്ടാൽതോന്നും കേരളത്തിലെ എല്ലാ പാർട്ടികളും വനിതാ നേതാക്കളെ അകമഴിഞ്ഞു സഹായിച്ചുണ്ടെന്ന്.
ദേശീയ തലത്തിൽ ഒരു ഇന്ദിരാഗാന്ധിയും മമതാ ബാനർജിയും സുഷ്മാ സ്വരാജും നിർമല സീതാരാമനുമൊക്കെയല്ലാതെ വനിതാ നേതാക്കളെ പുരുഷ കേസരികൾ ഒതുക്കിയ ചരിത്രമേയുള്ളുവെന്ന് എന്തേ ശോഭാ സുരേന്ദ്രൻ ഇനിയും മനസിലാക്കുന്നില്ല. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും, ജയലളിതയും, മമതാ ബാനർജിയുമൊക്കെ സ്വന്തം വിലാസത്തിലും പ്രാപ്തിയിലുമാണ് ഭരണത്തിലെ അമരക്കാരും ആരാധ്യരുമായി വളർന്നുവന്നത്.
കേരളത്തിൽ ബിജെപിയിൽ മാത്രമല്ല കോൺഗ്രസിലും സിപിഎമ്മിലും എത്രയോ വനിതാ നേതാക്കൾ ഒതുക്കപ്പെട്ടുപോയിരിക്കുന്നു. ഒരു കാലത്ത് ബിജെപിയിൽ തോക്കിന് തുല്യം നാക്കുള്ള ധീരവാഗ്മിയായിരുന്നു ശോഭാ സുരേന്ദ്രൻ. ആയിരങ്ങളെ ഇളക്കിമറിക്കുകയും പ്രസ്ഥാനത്തിന് അനേകം അണികളെ നേടിക്കൊടുക്കുകയും ചെയ്ത നേതാവ്. ഒരു പക്ഷെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷയോ, ദേശീയ നിർവാഹകസമിതിയംഗമോ, മഹിളാ വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയോ ഒക്കെ ആയേക്കുമെന്ന ധരിച്ച കാലമുണ്ട്. പോരും പോർവിളിയും നടന്ന കാലത്ത് ശോഭ ഏതൊക്കെ തട്ടകങ്ങളിൽ ഒതുക്കപ്പെട്ടുപോയി.
മോദിയും അമിത് ഷായും ഇരുന്ന വേദിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടതുൾപ്പെടെ എത്രയോ തിക്താനുഭവങ്ങൾ. പറഞ്ഞുവരുന്നത് ബിജെപിയിൽ ഒരു ശോഭയ്ക്കു മാത്രമല്ല ഇത്തരത്തിൽ അധിക്ഷേപവും അവഗണനയും ഏൽക്കേണ്ടിവന്നിട്ടുള്ള മറ്റ് ആളുകൾക്കുമുണ്ട്. സഖാക്കൾ വനിതകളെ ആകാശത്തോളം ഉയർത്തും വളർത്തും എന്നൊക്കെയാണല്ലോ അവകാശവാദം. ഇതേ പാർട്ടിയിൽ ഓരോ കാലത്ത് കെ.ആർ ഗൗരിയമ്മയ്ക്കും, സുശീലാ ഗോപാലനും, കെ.കെ ഷൈലജ ടീച്ചർക്കും, സി.എസ് സുജാതയ്ക്കും ഉൾപ്പെടെ നേതാക്കൾക്കുണ്ടായ അവഗണനയും അടിച്ചമർത്തലും കാലം മറന്നിട്ടില്ല. കോൺഗ്രസിൽ അൽഫോൻസാ ജോണും, ലതികാ സുഭാഷും ഉൾപ്പെടെ എത്രയോ നേതാക്കൾ ചരിത്രത്തിന് പുറത്തായി.
കരുണാകരന്റെ തണലിൽ പദ്മജ പല കുറി മത്സരിച്ചെങ്കിലും ജനവിധി അപ്പാടെ എതിരാരിയിരുന്നു. മുസ്ലീം ലീഗ് പോലൊരു പ്രസ്ഥാനത്തിന്റെ അര നൂറ്റാണ്ട് ചരിത്രത്തിനിടെ ഒരു വനിതാ എംഎൽഎയെയോ വനിതാ മന്ത്രിയെയോ മുന്നിലെത്തിക്കാൻ ആ പാർട്ടിക്കു സാധിച്ചില്ല, അവർ സാധിപ്പിക്കുകയുമില്ല. ലീഗിന്റെ കോട്ടകളിൽ ആകെയുള്ള ലീഗ് വോട്ടർമാരിൽ പകുതിയും വനിതകളാണെന്നിരിക്കെ കുറഞ്ഞത് 10 സീറ്റ് ലീഗ് വനിതകൾക്ക് നീക്കിവയ്‌ക്കേണ്ടതല്ലേ. കേരം തിങ്ങും കേരള നാട്ടിൽ കെആർ ഗൗരിയമ്മ ഭരിച്ചീടും എന്നു പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ സിപിഎം ഗൗരിയമ്മയെ തഴഞ്ഞു.
സിപിഎം പ്രസ്ഥാനത്തിൽ നിന്നു മാത്രമല്ല അവരുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ ഗൗരിയമ്മയുടെ ചിത്രം മായിച്ചുകളഞ്ഞു. പാർട്ടിയുടെ ചരിത്രത്താളുകളിൽ നിന്ന് 40 വർഷം പ്രസ്ഥാനത്തിന്റെ അമരക്കാരിയായിരുന്ന ഗൗരിയമ്മയുടെ പേരുതന്നെ വെട്ടിമാറ്റുകയും ചെയ്തു. പാവങ്ങളുടെ പടത്തലവനും സിപിഎം സ്ഥാപക നേതാവുമായിരുന്ന എകെ ഗോപാലന്റെ സഹധർമിണി സുശീലാ ഗോപാലന്റെ അവസാനകാലത്ത് പാർട്ടി എന്തു പരിഗണനയാണ് നൽകിയത്.കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പദവിയിലേക്ക് ഏറ്റവും യോഗ്യയും മുക്കാൽ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം നേടുകയും ചെയ്ത കെകെ ഷൈലജ ടീച്ചർ എന്ന ടീച്ചർ അമ്മയെ പിണറായി വിജയൻ തൂത്തെറിഞ്ഞ കഥയല്ലേ കേരളം കണ്ടത്.
ഒന്നിനും കൊള്ളത്താവരെ തിരുകി കയറ്റിയപ്പോഴും സിപിഎം അണികൾ കമാ എന്നൊരു അക്ഷരം ഉരിയാടിയതുമില്ല. വീരകേസരികൾ വാണ കേരള കോൺഗ്രസിലും ചരിത്രം ഇതുതന്നെയാണ്. ഇന്ത്യയിലെ കേഡർ പാർട്ടികളിൽ പുരുഷാധിപത്യം എന്നത് ഒരിക്കലും ഇല്ലാതാകില്ലെന്ന് ശ്രീമതി ശോഭാ സുരേന്ദ്രൻ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. പാലക്കാട്ടും ആറ്റിങ്ങലിലുമൊക്കെ വൻ പ്രതീക്ഷയോടെ തിരമാല പ്രപഞ്ചം സൃഷ്ടിച്ച് മത്സരിച്ച ചരിത്രത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ ന്യായമായും പാഠംപഠിച്ചതാണ്.
പിന്നിൽ നിന്നും മുന്നിൽനിന്നും ചവിട്ടും കുതികാൽവെട്ടും കാലുവാരലുമുണ്ടാകുമെന്ന് മത്സരിച്ച ഓരോ തെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രൻ കണ്ടതുമാണ്. അതൊക്കെ പാർട്ടി നേതൃത്വത്തോട് പറഞ്ഞതാണ്.പലപ്പോഴും പാർട്ടി ഫോറങ്ങളിൽ പ്രതിഷേധിക്കുകയും ഏങ്ങലിക്കുകയും ചെയ്തതാണ്. പാലക്കാട്ട് മത്സരിക്കുമ്പോൾ പ്രചാരണ പരിപാടികളിൽനിന്നും ചില നേതാക്കൾ പ്രവർത്തകരെ പിൻവലിച്ച കഥകളും സഖാക്കൾക്ക് വോട്ട് മാറിക്കുത്തിയ കഥകളുമൊക്കെ എല്ലാവർക്കും അറിവുള്ളതാണ്.
തെരഞ്ഞെടുപ്പുകളിലെ കയ്പുനീർകുടികൾക്കു ശേഷം സജീവ പാർട്ടി പ്രവർനങ്ങളിലും പാർട്ടി ഫോറങ്ങളിലും നിന്ന് മാറി നിന്ന ശോഭ ലോക് സഭാ തെരഞ്ഞെടുപ്പിന് എട്ടു മാസം ബാക്കി നിൽക്കെയാണ് സങ്കടക്കടലുമായി ചാനലിനു മുന്നിൽ പരിഭവം നിരത്തുന്നത്.പല തലങ്ങളിൽ നിന്നായി താൻ പാർട്ടി പരിപാടികളിൽ വരുന്നില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിന് ഉത്തരം നൽകേണ്ടത് താനല്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പാർട്ടി സംസ്ഥാന അധ്യക്ഷനാണ്. ശോഭ നേരിട്ട് വിരൽ ചൂണ്ടുന്നത് അധ്യക്ഷൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനു നേരേയാണ്.
സുരേന്ദ്രനെതിരെ നേരിട്ടും ഒളിച്ചും എത്രയോ പോരാട്ടങ്ങൾ ശോഭ നടത്തി നോക്കി. നിങ്ങളൊരാൾ മാത്രമല്ല നേതാവെന്ന് സുരേന്ദ്രൻ മുഖത്തുനോക്കി പറയുകയും ചെയ്തിരുന്നല്ലോ. ശോഭയെ സുരേന്ദ്രൻപക്ഷെ ബിജെപിയിൽ ഒതുക്കുക മാത്രമായിരുന്നില്ല നേതൃനിരയിലേക്കും കേരളത്തിനു പുറത്തേക്കും വളരാനുള്ള എല്ലാ വാതിലുകളും അടയ്ക്കുകയുമായിരുന്നു. ശോഭാ സുരേന്ദ്രൻ എന്ന വ്യക്തിയെ മാത്രമല്ല ഇത്തരത്തിൽ ഒരു വനിതയെപ്പോഴും സംസ്ഥാന തലത്തിൽ അരിയിട്ടു വാഴിച്ച ചരിത്രം പാർട്ടിക്കില്ലെന്ന് ശോഭ എന്തേ മനസിലാക്കുന്നില്ല.
മുൻപ് സുഷമാ സ്വരാജുവരെ ദേശീയതലത്തിൽ ഒതുക്കപ്പെട്ട കാലം ബിജെപിയിലുണ്ടെന്നത് പകൽപോലൊരു ചരിത്രമാണല്ലോ. മോദിയുടെ വരവിനുശേഷമാണ് തികച്ചും അപ്രസക്തയായിരുന്ന നിർമല സീതാരാമനെ ആന്ധ്രയിൽനിന്നും നേതൃത്വത്തിലെത്തിച്ച് മന്ത്രിയാക്കിയത്. സ്മൃതി ഇറാനിയെ കളത്തിലിറക്കിയത് വ്യക്തിപ്രഭാവം കൊണ്ടായിരുന്നില്ല. മറിച്ച് രാഹുൽ ഗാന്ധിയെ നേരിടാൻ പറ്റിയ സ്ഥാനാർഥിയെന്ന നിലയിൽ ഒരു ഭാഗ്യപരീക്ഷണം മാത്രമായിരുന്നു.
കോൺഗ്രസ് പാർട്ടിയിൽ താൻ ഒതുക്കപ്പെടുന്നു എന്ന തിരിച്ചറിവുണ്ടായതിനുശേഷമാണ് മമതാ ബാനർജി കോൺഗ്രസ് വിട്ട് സംഹാരദുർഗയെപ്പോലെ തകർത്താടിയതും കോ്ൺഗ്രസിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതുമൊക്കെ. ഇതേ മമതയുടെ തന്റെടത്തം ഒന്നുകൊണ്ടു മാത്രം 35 കൊല്ലം ബംഗാൾ ഭരിച്ച സിപിഎമ്മിനെ വട്ടപ്പൂജ്യമാക്കി പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തു. അവിടെ സിപിഎമ്മിനെയും കോൺഗ്രസിനെയും മമത തൂത്തെറിഞ്ഞപ്പോൾ ബംഗാൾ പിടിക്കാൻ സർവ സന്നാഹവുമൊരുക്കി നരേന്ദ്ര മോദിയും അമിത് ഷായും വംഗ നാട്ടിൽ വട്ടം കറങ്ങി.
റോഡ് ഷോകളും ഇടിമിന്നൽ പ്രസംഗങ്ങളുമൊക്കെ ഇരുവരും നടത്തിയെങ്കിലും കാലിൽ ബാൻഡേജുകെട്ട വീൽചെയറിലിരുന്ന മമത നടത്തിയ പ്രകടനം കാലം മറന്നിട്ടില്ല, മറക്കുകയുമില്ല.ഇതൊക്കെ ഓർക്കുമ്പോഴാണ് ശോഭാ സുരേന്ദ്രൻ ഓരോ പാർട്ടിയിലെയും പോക്കും വരവും തിരിച്ചറിഞ്ഞ് പഠിക്കേണ്ടത്. അതിനാൽ അതിൽ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. ശോഭ എന്ന വ്യക്തി ബിജെപി രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ ഉണ്ടാകേണ്ടതില്ലെന്നും ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർ ബിജെപിയിലുണ്ട്. അവരേറെയും പുരുഷകേസരികളാണെന്നാണ് പൊതുസംസാരം.
കേന്ദ്ര വക്താവായി കഴിഞ്ഞയിടെ പ്രകാശ് ജാവേഡേക്കർ വന്നപ്പോഴും ശോഭാ സുരേന്ദ്രന് പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ജനം ആഗ്രഹിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ അരുളിച്ചെയ്തത്. പക്ഷെ ജനമല്ല പാർട്ടിയും നേതൃത്വവുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് സംസ്ഥാന നേതാക്കളിലെ ശോഭാവിരുദ്ധർ മറുപടി പറയുകയുകയും ചെയ്തു. 4 വർഷമായി പരിഭവങ്ങളും സങ്കടങ്ങളുമായി കഴിയുകയാണ് ശോഭ. മുൻപൊക്കെ ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖവും ശബ്ദവുമായി ശോഭ തിളങ്ങിനിന്നിരുന്ന കാലമുണ്ട്.
ജീവിതമേ കാവിമയമാക്കി സർവസവും പാർട്ടിക്കായി സമർപ്പിച്ചിരുന്ന നേതാവായിരുന്നു ഇവർ. കാവി സാരിയിൽ താമര അലങ്കരിച്ച് ഇവർ പാർട്ടിപ്രവർത്തകരെ ആവേശം കൊള്ളിച്ചിരുന്ന കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. പാർട്ടിയിലും പ്രവർത്തകർക്കിടയിലും ഒരു കാലത്ത് അപാരശോഭ പരത്തിയിരുന്ന തീപ്പൊരി നേതാവ് ഇപ്പോൾ ആകെ മ്ലാനവതിയായിരിക്കുന്നു. പാർട്ടിക്കു വേണ്ടി ജീവിതത്തിൽ സർവസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നുവരെ ചാനലിനോട് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാൻ കഴിയാതെ വന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയേണ്ടിവരുമെന്നും അത് പാർട്ടിയെ കൂടുതൽ നന്നാക്കാൻ വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നു.
പരസ്യമായി സുരേന്ദ്രൻ ശോഭയെ വേദിയിലിരുത്തി വിമർശിച്ച സന്ദർഭങ്ങളുമുണ്ട്. ചാനലിൽ സംസാരിക്കാൻ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും പോലീസിന്റെ ബാരിക്കേഡുകൾ ചാടിക്കടന്ന് ലക്ഷക്കണക്കിന് സ്ത്രീകൾ സർക്കാരിനെതിരെ സമരം ചെയ്യുന്നത് കേരളത്തിൽ നാം കണ്ടതാണെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. അതായത് ബിജെപിയിൽ വേറെയും ഒട്ടേറെ സ്ത്രീകൾ നേതാക്കളും പ്രവർത്തകരുമായുണ്ടെന്നാണ് സുരേന്ദ്രൻ പരസ്യവിമർശനം നടത്തിയത്. ആറ്റിങ്ങൽ ലോക് സഭാ സീറ്റിൽ മത്സരിക്കാൻ കോപ്പുകൂട്ടുമ്പോഴും ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരിനാണ് മുൻതൂക്കം.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി യോഗത്തിൽ മുരളീധരൻ മത്സരിക്കട്ടെ എന്ന പൊതു വികാരമാണ് ഉയർന്നത്. ഈ സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചു വനിതാ നേതാവായ ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരനാണ്. മുരളീധരൻ സീറ്റ് കൊണ്ടുപോകുമെന്നും പാലക്കാട്, തൃശൂർ, തിരുവനന്തപുരം സീറ്റുകളിലൊന്നും തന്നെ പരിഗണിക്കില്ലെന്ന തിരിച്ചറിവിലും ആശങ്കയിലുമാണ് ശോഭാ സുരേന്ദ്രൻ പാർട്ടി അവഗണനയ്‌ക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























