ഭാര്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി: രമാദേവി ചുരുട്ടിപിടിച്ച ആ '40' മുടിച്ചുരുളുകൾ, പതിനേഴ് വർഷത്തിന് ശേഷം നിർണായകമായി: പ്രതിയെ കണ്ട് നടുങ്ങി നാട്ടുകാർ ....

വീട്ടമ്മ വെട്ടേറ്റു മരിച്ച കേസിൽ 17 വർഷത്തിന് ശേഷം പ്രതിയിലേയ്ക്ക് പോലീസിനെ എത്തിച്ചത് കൊല്ലപ്പെട്ട രമാദേവി ചുരുട്ടിപിടിച്ച കൈക്കുള്ളിൽ നിന്ന് കിട്ടിയ മുടിച്ചുരുളുകളാണ്. സംഭവത്തിൽ ഭർത്താവ് റിട്ട. പോസ്റ്റ്മാസ്റ്റർ ആറന്മുള ഇടശ്ശേരിമല കച്ചേരിപ്പടി ശ്രീമംഗലത്ത് സി.ആർ.ജനാർദനൻ നായർ (75) ആണ് അറസ്റ്റിലായത്. ഭാര്യയിലുള്ള സംശയമായിരുന്നു കൊലയ്ക്ക് കാരണമായത്.
2006 മേയ് 26നാണ് സംഭവം. വൈകിട്ട് 7ന് വീട്ടിലെത്തുമ്പോൾ ഭാര്യ ഊണുമുറിയിൽ കഴുത്തുമുറിഞ്ഞ് രക്തംവാർന്നു മരിച്ചു കിടക്കുകയായിരുന്നെന്നാണ് ജനാർദനൻ നായർ അന്നു മൊഴി നൽകിയത്. വീടിനു പുറത്തേക്കുള്ള 2 വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കതകിന്റെ മുകളിലുള്ള അഴി വഴി കുറ്റിയെടുത്താണ് വീട്ടിൽ കയറിയതെന്നാണ് ജനാർദനൻ നായർ പൊലീസിനെ അറിയിച്ചത്.
ഭാര്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ അതു പരിഗണിക്കുന്നതിനു മുൻപു തന്നെ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരുടെ വീടിനു സമീപം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ അന്വേഷണം.
സംഭവത്തിനു ശേഷം നാടുവിട്ട ഇയാളെ കണ്ടെത്താനും കഴിഞ്ഞില്ല. മറ്റൊരു കൊലക്കേസിൽ പ്രതിയായിരുന്ന ജനാർദനൻ നായരുടെ സഹോദരനെ സംശയിച്ചും അന്വേഷണം നടത്തിയിരുന്നു. രമാദേവിയുടെ ചുരുട്ടിപിടിച്ച കൈകളിൽനിന്ന് ലഭിച്ച തലമുടികൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.
മുടികൾ ജനാർദനൻ നായരുടേതാണെന്നായിരുന്നു 2010ൽ ലഭിച്ച ഫലം. സംഭവം കഴിഞ്ഞ് 7 മാസത്തിനുശേഷമാണ് തെളിവു കണ്ടെത്താനായി വീട്ടിലെ കിണർ വറ്റിച്ച് അന്വേഷിക്കുന്നത്. അന്നു വെള്ളത്തിൽനിന്നു ലഭിച്ച കത്തിയിൽ രക്തം കണ്ടെത്തിയെങ്കിലും വൈകിയതിനാൽ ഡിഎൻഎ പരിശോധന നടത്താൻ കഴിഞ്ഞില്ല.
സംഭവത്തിൽ പ്രതി ഭർത്താവ് ആണെന്ന സംശയം അന്നുതന്നെ നാട്ടുകാർ പ്രകടിപ്പിച്ചിരുന്നു. പക്ഷേ അന്വേഷണം വഴിതിരിച്ചുവിടാൻ ജനാർദനൻ നായർ ശ്രമിച്ചതോടെ പൊലീസ് അതിൽ വീണു. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിനു തുടക്കമിട്ടിരുന്നു. മിണ്ടാതിരുന്നാൽ സംശയിക്കപ്പെടുമെന്ന കാരണത്താൽ ജനാർദനൻ നായരും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.
തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിൽ അന്വേഷണം വഴിമുട്ടി കെട്ടിക്കിടന്ന കേസ് ഒരു വർഷം മുൻപ് ഇൻസ്പെക്ടറായി എ.സുനിൽരാജ് എത്തിയശേഷമാണ് പുനരാരംഭിച്ചത്. 5 വാല്യങ്ങളിലായി 1800 പേജുകളുള്ള കേസ് ഫയൽ മുഴുവൻ പഠിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫൊറൻസിക് പരിശോധനയിൽ മുടി പ്രതിയുടേതാണെന്ന് വ്യക്തമായിട്ടും കേസ് അന്വേഷണം പൂർത്തിയാക്കാൻ വൈകിച്ചതിന് ഉത്തരവാദികളായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
2007 ജനുവരിയിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷിച്ചത്. 2019ൽ തിരുവല്ലയിലേക്ക് കൈമാറി. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിന്റെ അന്വേഷണം പുതിയ സംഘം ഏറ്റെടുക്കുന്നത്. താൻ വീട്ടിൽ എത്തുമ്പോൾ രമാദേവി കൊല്ലപ്പെട്ട നിലയിലായിരുന്നെന്നാണ് ജനാർദനൻ നായരുടെ ആദ്യമൊഴി. അങ്ങനെയെങ്കിൽ, രമാദേവിയുടെ കൈക്കുള്ളിൽ ജനാർദനൻ നായരുടെ മുടി എങ്ങനെ എത്തിയെന്ന സംശയം നിലവിലെ അന്വേഷണ സംഘത്തിന് ആദ്യമേ ഉടലെടുത്തിരുന്നു.
ഇന്നലെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തിയ ജനാർദനൻ നായരുടെ മുൻപിലേക്ക് തെളിവുകളോരോന്നായി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.സുനിൽരാജ് നിരത്തി. അടച്ചിട്ട വീട്ടിലേക്ക് ഇയാൾ തുറന്നുകയറിയെന്നു പറയുന്ന രീതി, മൊഴിയിലെ പൊരുത്തക്കേടുകൾ, രമാദേവിയുടെ ചുരുട്ടിപിടിച്ച കൈകളിലിരുന്ന തലമുടികളുടെ ശാസ്ത്രീയ റിപ്പോർട്ട് തുടങ്ങിയവയെല്ലാം മനസ്സിലാക്കിയ ജനാർദനൻ നായർക്ക് പിടിച്ചുനിൽക്കാനായില്ല.
ഒടുവിൽ കുറ്റം സമ്മതിച്ചു. ജനാർദനൻ നായരെ തെളിവെടുപ്പിന് പുല്ലാട്ടെത്തിക്കും. ഇതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. കൊലപാതകം നടന്ന വീട് ഇപ്പോൾ ഇല്ലെങ്കിലും ആ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ രീതിയുൾപ്പെടെ മനസ്സിലാക്കാനാണിത്. കൊലയ്ക്കുപയോഗിച്ച വലിയ വെട്ടുകത്തി കിണറ്റിൽനിന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























