ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന് സർക്കാരിന് നിയമോപദേശം...ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം... ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.... ബില്ലിൽ ഗവർണർക്ക് നാല് അധികാരങ്ങൾ

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നിയമനടപടിക്ക് തന്നെ. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന് സർക്കാരിന് നിയമോപദേശം കിട്ടി. മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കെ കെ വേണുഗോപാലുമാണ് നിയമോപദേശം നൽകിയത്. ഈ സാഹചര്യത്തിൽ ഉടൻ നിയമ നടപടി തുടങ്ങും
ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. ബില്ലിൽ ഗവർണർക്ക് നാല് അധികാരങ്ങളാണ് ഭരണഘടന നൽകുന്നത്. ബിൽ അതേപടി അംഗീകരിക്കുക, തനിക്ക് വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുക, പുനഃപരിശോധനയ്ക്ക് തിരിച്ചയക്കുക, രാഷ്ട്രപതിക്ക് അയക്കുക. തിരിച്ച് അയക്കുന്ന ബിൽ വീണ്ടും സഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണം. അതുകൊണ്ടാണ് വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുക എന്ന മാർഗം ദുരുപയോഗം ചെയ്യുന്നത്. ഇതിലും എത്രയുംവേഗം തീരുമാനമെടുക്കണം എന്നാണ് വ്യവസ്ഥ. തീരുമാനവും അതിന്റെ കാരണവും സർക്കാരിനെ അറിയിക്കണം.
ഇത് ചെയ്യാതെ സർക്കാരിനെ ഇരുട്ടിൽ നിർത്താനാണ് ഗവർണറുടെ ശ്രമം. ബില്ലിന്മേൽ വ്യക്തത വരുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയം കോടതി മുമ്പാകെ അവതരിപ്പിക്കും. നിശ്ചിത കാലാവധി നിർണയിക്കണമെന്ന് ആവശ്യപ്പെടാനാണ് നിയമ വകുപ്പിന്റെയും ഉപദേശം. ഇതനുസരിച്ചാകും കോടതിയെ സമീപിക്കുക. കോടതിയിൽ നിന്നും അനുകൂല നടപടിയാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതുകൊണ്ട് തന്നെ വലിയൊരു ഭരണഘടനാ കേസായി ഇത് മാറാനും സാധ്യതയുണ്ട്.
കേരള സഹകരണ സംഘങ്ങൾ ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലാ ഭേദഗതി ബിൽ (ട്രിബ്യൂണലുകളുടെ നിയമനം), സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ, കേരള വനം (നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും) ബിൽ, കലിക്കറ്റ് സർവകലാശാല സെനറ്റും സിൻഡിക്കറ്റും (അഡ്ഹോക് അറേഞ്ച്മെന്റ്) ബിൽ, കേരള പൊതുജനാരോഗ്യ ബിൽ, കേരള സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ ഉൾപ്പെടെ സർവകലാശാല നിയമ ഭേദഗതികൾ ബില്ലടക്കമാണ് തടഞ്ഞുവച്ചിരിക്കുന്നത്.
ഇതിൽ കേരള ലോകായുക്താ ഭേദഗതി ബിൽ സംസ്ഥാന സർക്കാരിന് പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രിയെ അടക്കം ബാധിക്കുന്ന കേസാണ് ഇത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിന് പോകുന്നത്. തടഞ്ഞു വച്ച പല ബില്ലുകളിലേയും നടപടികൾ കോടതി പരിഗണനയിലൂമാണ്. അതിനിടെ ഈ ബില്ലുകളെല്ലാം രാഷ്ട്രപതിക്ക് ഗവർണ്ണർ അയയ്ക്കുമെന്ന സൂചനകളുമുണ്ട്. ഏതായാലും കരുതലോടെയാകും ഇടപെടൽ.
https://www.facebook.com/Malayalivartha



























