ജോസഫ് മാഷ് മഠയന്‍ എന്ന് വിളിച്ച എം.എ ബേബി മാപ്പ് പറയുമോ...?രണ്ടിലും രണ്ട് നിലപാട്....പച്ചയും കാവിയും കാണുമ്പോള്‍ നിലപാടും മാറും...സാധാരണക്കാരായ മുസ്ലിം വിശ്വാസികളെ സംരക്ഷിക്കാനല്ല ഇത്തരം ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്....

രാജ്യത്ത് ഏറെ ഏറെ പ്രസിദ്ധമായ കേസാണ് ഷാബാനു കേസ്. ഷാബാനു എന്ന മുസ്ലിം സ്ത്രീ, തന്നെ ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിക്കുന്നു. 1985ല്‍ രാജ്യത്തെ പരമോന്നത നീതിപീഠം ജീവനാശം അനുവദിച്ച് വിധിപ്രസ്താവിച്ചു. ഭരണഘടന ഏതൊരു ഇന്ത്യന്‍ വനിതയ്ക്കും നല്‍കുന്ന അവകാശമായിരുന്നു അത്. എന്നാല്‍ ഇസ്ലാമിനെ പ്രീണിപ്പെടുത്താനായി പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കി. രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും അതിനെ പിന്തുണച്ചു. ഹിന്ദുമതത്തിലെ ഭൂരിപക്ഷം വരുന്ന മതേതരവാദികളില്‍ പലരും അന്ന് മുതല്‍ ബി.ജെ.പിയിലേക്ക് ചേക്കേറി. രാജീവ് ഗാന്ധിയും കോണ്‍ഗ്രസും കോടതി വിധി അട്ടിമറിച്ച് , മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാകും മുമ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. മതേരത പാര്‍ട്ടികള്‍ വോട്ട് ബാങ്കിനായി മത പ്രീണനം നടത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായത് കൊണ്ടാണ് ഇപ്പോഴിക്കാര്യം പറഞ്ഞത്.
ഇതിന്റെ മറ്റൊരു പതിപ്പാണ് തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകന്‍ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ സി.പി.എമ്മിലെ എം.എ ബേബിയും കോണ്‍ഗ്രസിലെ ചില നേതാക്കളും കാണിച്ചത്. 2010ല്‍ ഈ ദാരുണമായ സംഭവം നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബി മഠയന്‍ എന്നാണ് ജോസഫ് മാഷേ വിളിച്ചത്. അത് തിരുത്താന്‍ തയ്യാറല്ലെന്ന് 2018ല്‍ ഒരു അഭിമുഖത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. ബേബി സഖാവിനെ പോലുള്ളവരുടെ പ്രസ്താവന മതതീവ്രവാദികള്‍ മുതലെടുത്തു. ഇത് മനസ്സിലാക്കിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു ' കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാനുള്ള ശ്രമം നടക്കുന്നു'.അതിവൈകാരികമായി പ്രതികരിക്കാനിടയുള്ള വിഷയത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘ്യാതങ്ങള്‍ ജോസഫ് മാഷ് മനസ്സിലാക്കണമെന്നായിരുന്നു എം.എ ബേബിയുടെ താത്വിക അവലോകനം.
എസ്. ഹരീഷിന്റെ മീശ നോവലിലെ, ഹിന്ദുക്കളുടെ വികാരംവ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ അതിവൈകാരികമല്ലേ... എന്നിട്ടും ഇവിടെ ആരും നോവലിസ്റ്റിന്റെ കൈ വെട്ടാന്‍ പോയില്ല. എം.എ ബേബിയുടെ പാര്‍ട്ടിക്കാര്‍ എഴുത്തുകാരന് പിന്തുണ നല്‍കി. നോവല്‍ കത്തിച്ചവര്‍ക്കെതിരെ കേസും എടുത്തു. ഇതാണ് വൈരുദ്യാത്മിക ഭൗതികവാദത്തിലൂന്നിയ കപടമതേതരത്വം. ബേബി സഖാവ് പറയുന്നത് അനുസരിച്ച് വിശ്വാസികള്‍ അതിവൈകാരികമായി പ്രതികരിക്കാനിടയുള്ള രണ്ട് സംഭവങ്ങളാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. രണ്ടിലും രണ്ട് നിലപാട്. പച്ചയും കാവിയും കാണുമ്പോള്‍ നിലപാടും മാറും. സാധാരണക്കാരായ മുസ്ലിം വിശ്വാസികളെ സംരക്ഷിക്കാനല്ല ഇത്തരം ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്. അവരോട് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അവര്‍ നേരിടുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങള്‍ ഏറ്റെടുത്തെ മുന്നോട്ട് പോകുമായിരുന്നു. ആര്‍.എസ്.എസിനും ബി.ജെ.പിക്കും ബദല്‍ ഞങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ലൈഫ് മിഷന്‍ കോഴ അടക്കം അന്വേഷണം നടത്തുന്ന കേസുകളെല്ലാം ഇഴയുന്നത് എന്ത് കൊണ്ട്. നാഴികയ്ക്ക് നാല്‍പത് വട്ടം സഖാക്കള്‍ അസഭ്യം വിളിച്ചിരുന്ന ഇ.ശ്രീധരന്റെ മുന്നില്‍ പോയി കെ.വി തോമസ് ലേലു അല്ലൂ... ലേലു അല്ലൂ.... സില്‍വര്‍ലൈന്‍ വേണമെന്ന് പറഞ്ഞതെന്തിന്.
ആരാണ് പറയിപ്പിച്ചതെന്നൊക്കെ നാട്ടുകാര്‍ക്കറിയാം.ജോസഫ് മാഷിന്റെ കൈവെട്ടിയതിന് ശേഷമാണ് ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി ഹെബ്ദോ വിവാദത്തിലാകുന്നത്. സാവുമേല്‍ പാറ്റിയെന്ന അധ്യാപകന്‍ ഈ കാര്‍ട്ടൂണിനെ കുറിച്ച് തന്റെ ക്ലാസില്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് രസകരമായി ക്ലാസെടുക്കുന്ന ശൈലിയായിരുന്നു ഈ അധ്യാപകന്റേത്. കാര്‍ട്ടൂണിനെ കുറിച്ച് വിവരിക്കും മുമ്പ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകണമെങ്കില്‍ പോകാമെന്ന് പറഞ്ഞു. അതോടെ അവരെല്ലാം പോയി. എന്നാല്‍ ജനാലയിലൂടെ ഒരു പെണ്‍കുട്ടി കാര്‍ട്ടൂണ്‍ കാണുകയും ആ കുട്ടി തന്റെ പിതാവിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹമത് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷമായി പ്രചരിപ്പിച്ചെന്നുമാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് അധ്യാപകന്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ പിതാവും അറസ്റ്റിലായി. മതേതരത്വത്തിന് വേണ്ടി നിലകൊണ്ട അധ്യാപകനെ തീവ്രവാദികള്‍ക്ക് കാണിച്ച് കൊടുത്തത് മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇതേ കഥതന്നെയല്ലേ ജോസഫ് മാഷിന്റെ കാര്യത്തിലും സംഭവിച്ചത്. ചില കുട്ടികള്‍ ജോസഫ് മാഷെ ഒറ്റുകൊടുത്തു. കോളജ് അധികൃതര്‍ കൂടെ നിന്നില്ല. വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയാവുന്നരാരും കൂടെ നിന്നില്ല. പ്രാദേശികമായി ഒതുങ്ങി തീരേണ്ട വിഷയം മാധ്യമം പത്രത്തില്‍ വാര്‍ത്തയായതോടെയാണ് ആളിക്കത്തിയത്.
എന്നിട്ട് അവരെന്ത് നേടി. അതുകൊണ്ടാണ് പ്രതികളെ ശിക്ഷിച്ച ശേഷവും ജോസഫ് മാഷ് പറഞ്ഞത്, ചെയ്യിച്ചവരിപ്പോഴും ഒളിവിലാണ് ശിക്ഷിക്കപ്പെട്ടവരും ഇരകളാണെന്ന്.ഇനി ഫ്രാന്‍സിലേക്ക് വരാം, അവിടെ അധ്യാപകന്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും പ്രസിഡന്റ് മാക്രോണ്‍ അടക്കമുള്ള ഭരണാധികാരികള്‍ വിമര്‍ശിക്കാനുള്ള പൗരസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടു. അതാണ് ജനാധിപത്യം. അധ്യാപകനും തന്റെ ക്ലാസിലത് കാണിച്ചിരുന്നു. അതുകൊണ്ടാണ് കാര്‍ട്ടൂണ്‍ കാണിക്കും മുമ്പ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകാന്‍ അദ്ദേഹം അനുവാദം കൊടുത്തത്. രാജ്യത്തെ പരമോന്നത പുരസ്‌ക്കാരം മരണാനന്തരം അധ്യാപകന് കൊടുത്ത് മാക്രോണ്‍ ആദരിച്ചു. ഇവിടെ എം.എ ബോബിയെ പോലുള്ള പുരോഗമനവാദികള്‍ ഇപ്പോഴും ജോസഫ് മാഷെ മഠയന്‍ എന്ന് വിളിച്ചത് തിരുത്താന്‍ പോലും തയ്യാറായിട്ടില്ല. കാരണം മറ്റൊന്നുമല്ല, വോട്ട് ബാങ്ക് അത് തന്നെ. അത് പെട്ടിയിലാക്കാന്‍ മതേതരത്വത്തില്‍ അല്‍പമല്ല മുഴുവനും വെള്ളം ചേര്‍ത്താലും കുഴപ്പമില്ല. ലാല്‍സലാം ജനാബ്.
https://www.facebook.com/Malayalivartha



























