ഒടുവില്‍ ജീവിതത്തിലേക്ക് .... കാണാതായ മുത്തശ്ശിയ്ക്കു വേണ്ടി നാടെങ്ങും തെരച്ചില്‍ നടത്തുമ്പോള്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് പൊരുതുകയായിരുന്നു, കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു, രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ പിടിച്ചു കിടന്നു, 13 മണിക്കൂറിനുശേഷം ഒടുവില്‍ ജിവിതത്തിലേക്ക്....

ഒടുവില്‍ ജീവിതത്തിലേക്ക് .... കാണാതായ മുത്തശ്ശിയ്ക്കു വേണ്ടി നാടെങ്ങും തെരച്ചില്‍ നടത്തുമ്പോള്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് പൊരുതുകയായിരുന്നു, കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു, രാത്രി മുഴുവന്‍ കാട്ടുവള്ളിയില്‍ പിടിച്ചു കിടന്നു, 13 മണിക്കൂറിനുശേഷം ഒടുവില്‍ ജിവിതത്തിലേക്ക്....
കട്ടിപ്പാറയിലെ ചെമ്പ്രകുണ്ട കടുവാക്കുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് 13 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയ കടുവാക്കുന്ന് കമലാക്ഷി (78)യുടെ വാക്കുകളിങ്ങനെ.... 'പുഴയിലേക്കിറങ്ങിയപ്പോള്‍ പാറയില്‍ കാലുതെന്നി ഒലിച്ചുപോയി. കുത്തൊഴുക്കില്‍ കുറെദൂരം പോയപ്പോള്‍ ആറ്റുവഞ്ചിയും കാട്ടുവള്ളിയുമെല്ലാം ചേര്‍ന്നൊരു സ്ഥലത്ത് പിടിത്തംകിട്ടി. തലയൊഴികെ ഉടലാകെ വെള്ളത്തിലായിരുന്നു രാത്രിമുഴുവന്‍. ഒച്ചയുണ്ടാക്കാനോ ഉറങ്ങാനോ പറ്റിയില്ല. തൊണ്ട അടഞ്ഞുപോയി. പേടിച്ച് ആകെയൊരു വിറയലായിരുന്നു. നേരംവെളുത്തപ്പോള്‍ ഒലിച്ചെത്തിയ ഒരു ഓടക്കമ്പ് കുത്തിനീങ്ങി പുഴയിലെ ഒരു പാറയിലേക്ക് വലിഞ്ഞുകയറി. കുറച്ച് നെഞ്ചുവേദനയുണ്ടെന്നേയുള്ളൂ, കുഴപ്പമില്ല...'' ഇതു പറയുമ്പോഴും വിറയല്‍ മാറിയിരുന്നില്ല.
കാണാതായ ഈ വയോധികയ്ക്കുവേണ്ടി നാടെങ്ങും തിരച്ചില്‍ നടത്തുമ്പോള്‍ അവര്‍ പൂനൂര്‍ പുഴയുടെ അക്കരയോട് ചേര്‍ന്ന് കഴുത്തറ്റം വെള്ളത്തില്‍മുങ്ങി മരണത്തോട് മല്ലിടുകയായിരുന്നു. അന്വേഷിച്ചെത്തിയവര്‍ അമ്പത് മീറ്റര്‍ മുകളില്‍ വരെയെത്തിയെങ്കിലും ഇരുട്ടില്‍ അവര്‍ക്ക് കമലാക്ഷിയെ കാണാന്‍ കഴിഞ്ഞില്ല. ആനക്കയം ഭാഗത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ കുളിക്കാനിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ട കമലാക്ഷിയെ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് കണ്ടെത്തുന്നത്.
കടവില്‍നിന്ന് 200 മീറ്റര്‍ മാറി പുഴയുടെ മറുകരയോട് ചേര്‍ന്ന് പാറയില്‍ രക്ഷതേടിയ അവരെ അയല്‍വാസികളായ മിഥുനും രജീഷും ഉള്‍പ്പെടെയുള്ള സംഘമാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ടി. ജാഫര്‍ സാദിഖിന്റെ നേതൃത്വത്തിലുള്ള നരിക്കുനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചു.
ബന്ധുവീട്ടില്‍ പോയിരുന്ന കമലാക്ഷിയുടെ മകള്‍ റീനയും ഭര്‍ത്താവ് മനോജ് കുമാറും വ്യാഴാഴ്ച രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നടച്ച്, പിറകുഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. കമലാക്ഷിയുടെ ചെരുപ്പ് അര്‍ധരാത്രിയോടെ വീടിന് സമീപത്തെ കടവില്‍ കണ്ടെത്തിയതോടെ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാണെന്ന് ഉറപ്പിക്കുകയും ചെയ്്തു. നരിക്കുനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുലര്‍ച്ചെ ഒന്നരവരെ പുഴയില്‍ തിരച്ചില്‍നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് പുലര്‍ച്ചെമുതല്‍ നാട്ടുകാര്‍ക്കൊപ്പം അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് കമലാക്ഷിയെ കണ്ടെത്തുന്നത്. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കമലാക്ഷിയെ വീട്ടിലേക്ക് കൊണ്ടുപോയി.
" f
https://www.facebook.com/Malayalivartha



























