മണൽ മാഫിയയുമായി കൂട്ടുകെട്ട്; 7 പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിച്ചു...രണ്ട് ഗ്രേഡ് എ എസ്ഐമാരെയും, അഞ്ചു സിവിൽ പൊലീസ് ഓഫീസർമാരെയും സർവീസിൽനിന്ന് നീക്കം ചെയ്തു...ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടു...

ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം എന്നുള്ള കടമ നിർവഹിക്കേണ്ടവരാണ് പോലീസ് , എന്നാൽ ഇന്ന് അവർ തന്നെ എല്ലാം അതിക്രമങ്ങൾക്കും കൂട്ട് നിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള പല സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട് , അതിന്റെ ഭാഗമായി പലരെയും സർവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താവശ്യത്തിനും ഓടി ചെല്ലുന്ന പോലീസുകാരുടെ ഭാഗത്തു നിന്ന് പോലും നാടിനെ നശിപ്പിക്കുന്ന കാര്യങ്ങൾ ആണ് പുറത്തു വരുന്നത് . മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച 7 പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എ എസ്ഐമാരെയും അഞ്ചു സിവിൽ പൊലീസ് ഓഫീസർമാരെയും സർവീസിൽനിന്ന് നീക്കം ചെയ്ത് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.ഗ്രേഡ് എഎസ്ഐമാരായ പി. ജോയ് തോമസ് (കോഴിക്കോട് റൂറൽ), സി. ഗോകുലൻ (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ പി.എ. നിഷാർ (കണ്ണൂർ സിറ്റി),
എം.വൈ. ഷിബിൻ (കോഴിക്കോട് റൂറൽ), ടി.എം. അബ്ദുൾ റഷീദ് (കാസർഗോഡ്), വി.എ. ഷെജീർ (കണ്ണൂർ റൂറൽ), ബി. ഹരികൃഷ്ണൻ (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽനിന്ന് നീക്കം ചെയ്തത്.മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫിസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ വർഷാവസാനം തന്നെ `ക്രിമിനലുകളെ' സേനയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി കേരള പൊലീസ് തയാറെടുപ്പുകൾ നടത്തിയിരുന്നു. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടാനാണ് അന്ന് തീരുമാനം എടുത്തത്.
ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പൊലീസുകാരെ തൽക്കാലം ഒഴിവാക്കിയിട്ടുണ്ടായിരുന്നു.സംസ്ഥാന പൊലീസിൽ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. 55,000 അംഗങ്ങളുള്ള സേനയിൽ 1.56% പേരാണ് ക്രിമിനൽ പട്ടികയിലുള്ളത്. ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോർട്ടിലാണ് പിരിച്ചുവിടേണ്ട മറ്റ് ഉദ്യോഗസ്ഥരെ കുറിച്ച് സർക്കാരിനെ ഡിജിപി അനിൽ കാന്ത് അറിയിച്ചത്.
https://www.facebook.com/Malayalivartha



























