സ്‌കൂട്ടറിൽ ട്രീപ്പിൾസ് അടിച്ച് കുട്ടിയും കൂട്ടുകാരും...പണി കിട്ടിയത് അമ്മയ്ക്ക്; 26000രൂപ പിഴ വിധിച്ച് കോടതി; അല്ലാത്തപക്ഷം അഞ്ച് ദിവസം ജയിൽ ശിക്ഷ അനുഭവിക്കണം...അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി...

പ്രായപൂർത്തിയാകാത്ത കുട്ടി രണ്ടു സുഹൃത്തുക്കളെ പിന്നിലിരുത്തി ഇരുചക്ര വാഹനം ഓടിച്ച കേസിൽ അമ്മയ്ക്കെതിരെ ശിക്ഷ വിധിച്ച് കോടതി. 26,000 രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കിൽ 5 ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധിച്ചു. മോട്ടർവാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകൾ പ്രകാരമാണു ശിക്ഷ.അച്ഛനമ്മമാരെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കോടതി ശിക്ഷയിൽ നിന്നൊഴിവാക്കി. സ്കൂട്ടർ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ്. ജനുവരി 20നു തൃശൂർ കൊഴുക്കുള്ളിയിലാണു സംഭവം. കുട്ടി ഹെൽമറ്റ് ധരിച്ചിരുന്നില്ല. അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ മോട്ടർ വാഹന വകുപ്പ് ഇവരെ പിടികൂടുകയായിരുന്നു.കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കൾ അറസ്റ്റിലാകുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്.
18 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുചക്രവാഹനവുമായി നിരത്തിലിറങ്ങുന്നതായും കുട്ടികൾ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ് പല രക്ഷിതാക്കളും വിവരം അറിയുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാനത്ത് ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ കേസുകൾ ഓരോ ജില്ലയിലും കൂടി വരുന്നതായി പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു. പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച കേസിൽ പിതാവിന് കാസർകോട് സിജെഎം കോടതി അടുത്തിടെ തടവ് ശിക്ഷ വിധിച്ചിരുന്നു.മൂത്തമകന് വേണ്ടി വാങ്ങിയ വണ്ടി പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൻ ഓടിക്കുന്നതിനിടെ പോലീസ് പിടികൂടി. തുടര്‍ന്നാണ് രക്ഷിതാവ് ജയിലിൽ കഴിയേണ്ടിവന്നത്.
ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയായ രക്ഷിതവായിരുന്നു ആ നിര്‍ഭാഗ്യവാനായ വാഹന ഉടമ. ഇദ്ദേഹത്തിന് 25,000 രൂപ പിഴയടയ്ക്കാൻ ആയിരുന്നു കോടതി ആദ്യം ശിക്ഷിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കയ്യില്‍ 5000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ പിഴയ്ക്ക് പകരം ആറുമാസത്തെ തടവിന് വിധിച്ചു. പിന്നീട് പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച് തടവ് 15 ദിവസമാക്കി ചുരുക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചതിനാല്‍ വിദേശത്തുള്ള രക്ഷിതാക്കള്‍ കേസിൽ കുടുങ്ങിയ കേസുകൾ പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മോട്ടോർ വാഹനനിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികൾ 2019-ലാണ് നിലവിൽ വന്നത്. ഇതിനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കും.
വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നെ ഏഴുവർഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതായത് 18 വയസ് ആയാലും ലൈസൻസ് കിട്ടില്ല എന്നു ചുരുക്കം.രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത (മോട്ടോർ വാഹനങ്ങളായി കണക്കാക്കാത്ത) വൈദ്യുതി ഇരുചക്രവാഹനങ്ങളിൽ ചിലതു മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ നിരത്തില്‍ ഓടിക്കാൻ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha



























