വെള്ളാനകളുടെ നാട്... ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍; ബില്ല് മാറുന്നതിന് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു

കെഎസ്ആര്‍ടിസിയുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. രാവേറെ നട്ടെല്ല് കേടാക്കി വണ്ടിയോടിച്ചാലും കൃത്യമായി ശമ്പളമില്ല. കെഎസ്ആര്‍ടിസി ബസിലാണെങ്കില്‍ നിന്നു പോലും യാത്ര ചെയ്യാന്‍ കഴിയില്ല. അത്ര തിരക്ക്. ഈ കിട്ടുന്ന പണമെല്ലാം ഉണ്ടെങ്കിലും ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ കനിയണം. അവസാനം ഗതികെട്ട് എംഡി രാജിവയ്ക്കാനായി ഒരുങ്ങുകയാണ്.
ഇതിനിടയിലും പുരകത്തുമ്പോള്‍ വാഴവെട്ടുകയാണ് ഉദ്യോഗസ്ഥര്‍. ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കെഎസ്ആര്‍ടിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാറാണ് അറസ്റ്റിലായത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
ഉദയകുമാറിനെതിരെ വകുപ്പുതല നടപടികള്‍ കെഎസ്ആര്‍ടിസി ഉടന്‍ സ്വീകരിക്കും. ഇടനിലക്കാരനില്‍നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദയകുമാര്‍ പിടിയിലായത്. ഇടനിലക്കാരന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. 6.58 ലക്ഷം രൂപയുടെ ബില്ല് മാറുന്നതിന് ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരന്‍ കെഎസ്ആര്‍ടിസി ബസ്സില്‍ പരസ്യം പതിക്കുന്നതിന് കരാറെടുത്തിരുന്നു. കരാറിന്റെ ആറര ലക്ഷം രൂപയുടെ ബില്ല് മാറുന്നതിനായി ഉദയകുമാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലന്‍സിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. അതില്‍ 40,000 രൂപ കഴിഞ്ഞ ബധനാഴ്ച ഉദയകുമാറിന് പരാതിക്കാരന്‍ നല്‍കി. ബാക്കി തുകയില്‍ 30,000 രൂപ വീണ്ടും കൈക്കൂലിയായി ശനിയാഴ്ച രാവിലെ നല്‍കി.
തുടര്‍ന്ന് പരാതിക്കാരന്‍ ഉദയകുമാറിനെ കണ്ട് ബില്ല് മാറുന്ന കാര്യം പറഞ്ഞപ്പോള്‍ ബാക്കി തുക തന്നില്ലെങ്കില്‍ ഇനി മാറാനുള്ള 12 ലക്ഷം രൂപയുടെ ബില്ല് മാറില്ല എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സ് തെക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തെക്കന്‍ മേഖല വിജിലന്‍സ് ഓഫിസിലെ ഡിവൈഎസ്പി വിനോദ് സി.എസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബ്ബില്‍ വച്ച് 30,000 രൂപ വാങ്ങവേ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ സ്ഥിതി രൂക്ഷമാണ്. രാജിക്കൊരുങ്ങുന്ന സിഎംഡി ബിജു പ്രഭാകര്‍ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി ഒരിക്കലും നന്നാകില്ലെന്നു സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ്. കെഎസ്ആര്‍ടിസിയുടെ എല്ലാ നഷ്ടത്തിനും സര്‍ക്കാര്‍ പണം നല്‍കണമെന്ന് പറയാനാകില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ വിഡിയോയില്‍ പറഞ്ഞു. സിഎംഡി നല്ല രീതിയില്‍ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാല്‍ സ്ഥാപനത്തെയും എംഡിയെയും തകര്‍ക്കാനാണ് ശ്രമം.
ചിലര്‍ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളില്‍ ബോര്‍ഡ് പതിപ്പിച്ചു. അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആര്‍ടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. വരുമാനത്തില്‍നിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകള്‍ നോക്കിയാല്‍പോരെ എന്നാണ് ചിലരുടെ വാദം.
ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസല്‍ കിട്ടൂ. 200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 100 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോണ്‍ തിരിച്ചടവ് 30 കോടിരൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്‌പെയര്‍പാട്‌സും മറ്റു ചെലവുകളും ചേര്‍ത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പ്രതിമാസം 91.92 കോടിരൂപ വേണം. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂ.
പൈസ കയ്യില്‍ വച്ചിട്ട് ശമ്പളം നല്‍കാത്തതല്ല എന്ന് എല്ലാവരും മനസിലാക്കണം. തെറ്റിദ്ധരിച്ച് വിമര്‍ശിക്കരുത്. താന്‍ സിഎംഡിയായിട്ട് ജൂണില്‍ മൂന്നു വര്‍ഷമാകുന്നു. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരുദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നതും ആദ്യമാണ്. കെഎസ്ആര്‍ടിസിയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരുടെയും പിന്തുണ സിഎംഡി അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha



























