മഹേഷ് തേടിയെത്തിയത് മൂന്ന് തവണ: ഖത്തറിലുള്ള ഭർത്താവിനെ ലിജി ഫോൺ വിളിച്ചതോടെ കത്തിയെടുത്ത് കുത്തി: കൊല്ലല്ലേ... എന്ന് നിലവിളിച്ച ലിജിയെ വലിച്ചിഴച്ച് വരാന്തയുടെ മൂലയിലേക്ക് കൊണ്ടുപോയി അരിശം തീരും വരെ കുത്തി: ദൃക്‌സാക്ഷി കണ്ടത് നടുക്കുന്ന രംഗങ്ങൾ....

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന തുറവൂര്‍ സ്വദേശിയായ ലിജി രാജേഷാണ്(40) കുത്തേറ്റ് മരിച്ചത്. ലിജിയുടെ മുൻ സുഹൃത്തായ ആലുവ സ്വദേശി മഹേഷാണ് (42) ആക്രമണം നടത്തിയത്. ഹയർ സെക്കൻഡറിക്ക് ഒരുമിച്ചു പഠിച്ച ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നു.
അടുത്തകാലത്ത് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതക ദിവസം മൂന്ന് തവണ മഹേഷ് ലിജിയെ തേടി എത്തിയിരുന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.
സംസാരിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇനി ഫോൺ വിളിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ലിജി പറയുകയും ചെയ്തു. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു.
ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു. ലിജി താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് പ്രകോപന കാരണമെന്നാണ് മഹേഷ് പോലീസിനോട് പറഞ്ഞത്. ലിജിയും മഹേഷുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസിൽ പെരുമ്പാവൂരിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്.
ലിജിയെ കുത്തിക്കൊല്ലുന്നത് നേരിൽ കണ്ട ദൃക്‌സാക്ഷിയായിരുന്നു ആഴകം സ്വദേശിയായ അജയൻ. മുറിക്ക് പുറത്തുവെച്ചാണ് ലിജിയെ മഹേഷ് ആദ്യം കുത്തിയത്. ലിജിയുടെ കരച്ചിൽ കേട്ടാണ് അജയൻ മുറിയിൽനിന്ന് ഓടിച്ചെന്നത്. കൊല്ലല്ലേ കൊല്ലല്ലേയെന്ന നിലവിളി ശബ്ദമാണ് കാതുകളിൽ... ഓർക്കുമ്പോൾ കൈകാലുകൾ വിറയ്ക്കുന്നു.
ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ആ ജീവൻ രക്ഷപ്പെടുത്താമായിരുന്നുവെന്ന് അജയൻ പറയുന്നു. നിലവിളിക്കുകയായിരുന്ന ലിജിയെ മഹേഷ് വരാന്തയുടെ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയി. മൂലയ്ക്കലെത്തിയപ്പോൾ വീണ്ടും കുത്തി.
അതോടെ ലിജി നിലത്തു വീണു. തുടർന്ന് തുരുതുരെ കുത്തി. കുത്തല്ലേ എന്ന് അജയൻ വിളിച്ചു പറഞ്ഞെങ്കിലും മഹേഷ് കേട്ടില്ല. ഗ്ലൂക്കോസ് കയറ്റുന്നതിനായി ഉപയോഗിക്കുന്ന സ്റ്റാൻഡ് എടുത്ത് അജയൻ അടിക്കാൻ ഓങ്ങിയപ്പോൾ മഹേഷ്, അജയന് നേരേ കത്തി വീശി. അതോടെ അജയൻ മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു. യുവതിയെ കുത്തുന്നതു കണ്ട് ഒരു നഴ്‌സ് കരഞ്ഞുകൊണ്ട് ഓടിയതായും അജയൻ പറഞ്ഞു.
മഹേഷ് ആക്രമിക്കുമെന്നു തോന്നിയതിനാലാണു ലിജി മുറിക്കു പുറത്തേക്കിറങ്ങിയത്. മുറിയിൽ നിന്നു പുറത്തിറങ്ങി വരാന്തയിലൂടെ കുറച്ചു നീങ്ങിയപ്പോഴേക്കും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ടു മഹേഷ് കുത്തി. ലിജിക്കു കുത്തേറ്റതിനെ തുടർന്ന് ഒട്ടേറെ ആളുകൾ ഓടിക്കൂടി. കൊലപാതകം നടത്തിയ മഹേഷ് കുറച്ചുനേരം കൂടി പരിസരത്ത് തങ്ങിയ ശേഷം കത്തി തുടച്ച് ആശുപത്രിയുടെ താഴത്തെ നിലയിൽ സന്ദർശകർ ഇരിക്കുന്ന ഭാഗത്തെത്തി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കസേരയിലിരുന്നു.
ഇതിനിടെ ആശുപത്രി ജീവനക്കാർ ആശുപത്രിയുടെ മുൻവശത്തെ പ്രവേശനകവാടം അടച്ചു. തുടർന്നാണു പൊലീസെത്തി മഹേഷിനെ പിടികൂടിയത്. കയ്യിലെ കത്തി മഹേഷ് പൊലീസിനു കൈമാറുകയും ചെയ്തു. മഹേഷ് രാവിലെ മുതൽ ആശുപത്രി പരിസരത്തുള്ളതായി ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. താഴെ ഫാർമസിയുടെ സമീപമുള്ള കസേരയിലിരുന്ന് മഹേഷ് ഫോൺ ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ലിജിയെ കൊലപ്പെടുത്തണമെന്നു ലക്ഷ്യമിട്ടാണു കത്തി കയ്യിൽ കരുതിയത്.
https://www.facebook.com/Malayalivartha



























