ഓഗസ്റ്റ് ഒന്നുമുതൽ സർവകലാശാലകളിലും കോളേജുകളിലും പഞ്ചിങ് നിർബന്ധം; ജോലിസമയം പാലിക്കാത്തവരുടെ ശമ്പളം തടസ്സപ്പെടും

ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മെല്ലെപ്പോക്കുനയം മൂലം സർക്കാർ ഓഫീസുകളിൽ പഞ്ചിങ് നിർബന്ധമാക്കാനുള്ള പ്രഖ്യാപനത്തിൽ ഉൾപ്പെടാതിരുന്ന സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലുമെല്ലാം പഞ്ചിങ് നിർബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് പഞ്ചിങ് നിർബന്ധമാക്കുന്നത്. ശമ്പളവും ഹാജരും തമ്മിൽ ബന്ധിപ്പിക്കും. ഇതോടെ അനധികൃതമായി ഹാജരാവാത്തവർക്കും ജോലിസമയം പാലിക്കാത്തവർക്കും ശമ്പളം തടസ്സപ്പെടും.
സ്പാർക്കും പഞ്ചിങ്ങും സംയോജിപ്പിക്കുന്നതോടെ കാമ്പസിൽ അധ്യാപകരുടെ സാന്നിധ്യം ആറുമണിക്കൂർ വേണമെന്നാണ് യു.ജി.സി. വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണ ഇടവേളകൂടി ഉൾപ്പെടുത്തിയാണ് കോളേജ് അധ്യാപകർക്ക് ഏഴുമണിക്കൂർ ജോലിസമയം നിശ്ചയിച്ചത്. പഞ്ചിങ് ഇല്ലാത്തതിനാൽ ഈ തൊഴിൽസമയം നിരീക്ഷിക്കാൻ സംവിധാനങ്ങളില്ല. കോളേജ് പാഠ്യപദ്ധതി നാലുവർഷ ബിരുദത്തിലേക്കു മാറുന്നതോടെ കാമ്പസിൽ നിശ്ചിതസമയം നിർബന്ധമായും അധ്യാപകരുടെ സാന്നിധ്യമുണ്ടാവണം. കൂടാതെ, ഉന്നതവിദ്യാഭ്യാസസേവനങ്ങളെല്ലാം ഒരുകുടക്കീഴിലാക്കുന്ന കെ-റീപ് (കേരള റിസോഴ്‌സ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിങ്) എന്ന ഇ-ഗവേണൻസ് സംവിധാനം നടപ്പാക്കുകയുംചെയ്താൽ എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഞ്ചിങ് വേണ്ടിവരും.
സർക്കാർ കോളേജുകളിൽ പലയിടത്തും പഞ്ചിങ് യന്ത്രമുണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. ഭൂരിഭാഗം എയ്ഡഡ് കോളേജുകളിൽ സ്ഥാപിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha



























