സർക്കാർ ഓവർഡ്രാഫ്റ്റിൽ; ഓണക്കാലം വരുന്നതിനാൽ സർക്കാർ കടുത്ത ആശങ്കയിൽ; ചെലവു ചുരുക്കാൻ സാധിക്കാതെ നട്ടം തിരിയുന്നു; സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം എന്ന് റിപ്പോർട്ടുകൾ

ഖജനാവിൽ മിച്ചമില്ലാത്തതിനാൽ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ. സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെയാണ് നിത്യനിദാന വായ്പ എടുത്ത് സർക്കാർ മുമ്പോട്ടു പോകുന്നത്.ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. ഓവർഡ്രാഫ്റ്റു കൊണ്ടും കാര്യങ്ങൾ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. കെഎസ്ആർടിസിയിൽ അടക്കം ശമ്പളപ്രതിന്ധി നിലനിൽക്കുകയും ചെയ്യുന്നു.
കടമെടുത്ത് ഓവർഡ്രാഫ്റ്റ് പരിഹരിക്കാനാണ് തീരുമാനം. 18-ന് 2000 കോടി കടമെടുക്കും. ഇതോടെ ഓവർഡ്രാഫ്റ്റ് ഒഴിയുമെങ്കിലും വൻതോതിൽ പണം ചെലവിടേണ്ട ഓണക്കാലം വരുന്നതിനാൽ സർക്കാർ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകൾക്ക് 8000 കോടിയെങ്കിലും വേണ്ടിവരും. 2013-ൽ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്ക്കേണ്ടതും ഈ ഓണക്കാലത്താണ്.
കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാൽ ചെലവു ചുരുക്കൽ മാത്രമാണ് മാർഗം. അതിന് സർക്കാരിന് കഴിയുന്നില്ല. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതുൾപ്പെടെ പുതിയ ചെലവുകൾക്ക് വകുപ്പുകൾ നിർദേശംവെക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലായി 9334.39 കോടിയാണ് വരവും ചെലവും തമ്മിലുള്ള വിടവ്. അഞ്ചുവർഷങ്ങളിൽ ഏറ്റവും ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ഇത്തവണ കടന്നു പോകുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.
ഓവർഡ്രാഫ്റ്റ് തിരിച്ചടക്കേണ്ടത് 14 ദിവസം കൊണ്ടാണ്. ഖജനാവിൽ ഒരുദിവസം കുറഞ്ഞത് 1.66 കോടി രൂപ മിച്ചമുണ്ടായിരിക്കണം. മിച്ചമാകാൻ എത്രയാണോ കുറവ് അത്രയും റിസർവ് ബാങ്ക് നിത്യനിദാന വായ്പ (വെയ്സ് ആൻഡ് മീൻസ്) ആയി അനുവദിക്കും. പരമാവധി 1670 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇത്രയും പണം ഖജനാവിൽ തിരിച്ചുവന്നില്ലെങ്കിൽ ഓവർഡ്രാഫ്റ്റിലാവും.
പരമാവധി നിത്യനിദാന വായ്പയ്ക്ക് തുല്യമായ തുകയാണ് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഇതുരണ്ടും ചേർന്ന തുക 14 ദിവസത്തിനകം ട്രഷറിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന പലിശനിരക്കിലാണ് നിത്യനിദാന വായ്പയും ഓവർഡ്രാഫ്റ്റും അനുവദിക്കുന്നത്. കൂടിയപലിശയ്ക്ക് കടമെടുക്കുന്നതിനെക്കാൾ ഇത് സർക്കാരിന് സൗകര്യപ്രദമാണെന്നു വാദമുണ്ട്.
ഖജനാവിൽ പണമില്ലാതെ വരുമ്പോഴാണ് ഇതെല്ലാം വേണ്ടിവരുന്നത്. അത് സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. മാത്രമല്ല, കേന്ദ്രം ഡിസംബർവരേക്ക് അനുവദിച്ച കടം നേരത്തേതന്നെ എടുത്തുതീർക്കേണ്ടിയും വരും. സാമ്പത്തിക പ്രതിസന്ധി മറിടക്കാനും കേന്ദ്രത്തിന് മുന്നിൽ കൈനീട്ടുകയാണ് സർക്കാർ.
സാമ്പത്തികപ്രതിസന്ധി ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ പദ്ധതികളിലെ സഹായധനമായി കേന്ദ്രം തരാനുള്ളതിൽ കുടിശ്ശികയായ 1316 കോടി ഉടൻ നൽകണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമന് നിവേദനം നൽകിയത്.
https://www.facebook.com/Malayalivartha



























