കുട്ടികള്‍ക്ക് മറ്റൊരു സന്തോഷം... ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താന്‍ വിശ്വാസത്തിന്റെ പേരില്‍ തയാറാകാതിരുന്ന സിഡിഎസ് ചെയര്‍പേഴ്‌സനെ അതേവേദിയില്‍ വച്ച് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാര്‍; മതേതരത്തിന്റെ തെളിവായി ഉണ്ണിയപ്പത്തിന്റെ കഥയും

കൊല്ലം വെട്ടിക്കവലയിലെ ഒരു ഉദ്ഘാടനം ഏറെ ചര്‍ച്ചയാകുകയാണ്. ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താന്‍ വിശ്വാസത്തിന്റെ പേരില്‍ തയാറാകാതിരുന്ന സിഡിഎസ് ചെയര്‍പേഴ്‌സനെ അതേവേദിയില്‍ വച്ച് ഉപദേശിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു സംഭവം.
അടുത്തതവണ വിളക്കു കൊളുത്തണമെന്നും സിഡിഎസ് ചെയര്‍പേഴ്‌സനോട് ഗണേഷ് കുമാര്‍ തമാശരൂപേണ ആവശ്യപ്പെട്ടു. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.
ഗണേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ''ഇവിടെ വന്നപ്പോള്‍ ഒരു തമാശ കണ്ടു. സിഡിഎസ് ചെയര്‍പേഴ്‌സനോടു വിളക്കു കത്തിക്കാന്‍ പറഞ്ഞു. ജന്മം ചെയ്താല്‍ കത്തിക്കുന്നില്ല. കാരണം പാസ്റ്റര്‍ കത്തിക്കരുതെന്നു പറഞ്ഞു. ദിവസവും ബൈബിള്‍ വായിക്കുന്ന ആളാണു ഞാന്‍. ആരാണോ നിങ്ങളോടു വിളിക്കുകത്തിക്കരുതെന്നു പറഞ്ഞത് ആ ആളിന് ഒരു കള്ളത്തരമുണ്ടെന്നേ ഞാന്‍ പറയു. ഒരുപാടു പള്ളികളിലെ അച്ചന്മാരെ അറിയാം. വൈദികരും ബിഷപ്പുമാരുമൊക്കെ വിളക്കു കത്തിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരു മനോഹരമായ കാഴ്ച കണ്ടു. മലബാറിലെ ഒരു അമ്പലത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതു പാണക്കാട് തങ്ങളാണ്. പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് അമ്പലത്തില്‍ നിന്ന് ഒരു ഉണ്ണിയപ്പം കൊടുത്തു. അദ്ദേഹം ആ ഉണ്ണിയപ്പം രുചിയോടെ കഴിക്കുകയാണ്. ഹിന്ദുക്കളുടെ ഉണ്ണിയപ്പമാണ്, തിന്നണ്ട, തിന്നാല്‍ അള്ളാഹു പിണങ്ങുമോയെന്ന് അദ്ദേഹം ചിന്തിച്ചില്ല.
കുടുംബശ്രീയില്‍ പറയുന്നുണ്ട് അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സന്മാരെ കണ്ടു മന്ത്രവാദത്തിനു കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങള്‍ മാറരുത്. ജാതകം നോക്കി ആദ്യമൊന്നു കല്യാണം കഴിച്ചു. '16ല്‍ 18' പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്.''
അതേസമയം ഗണേഷ് കുമാര്‍ മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. താന്‍ മാനേജരായ സ്‌കൂളിലൂടെ കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിടുകയാണെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കില്ലെന്നും അവര്‍ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങട്ടെ എന്നും തീരുമാനിച്ചതായി ഗണേഷ് കുമാര്‍ പറഞ്ഞു.
ഞാന്‍ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാന്‍ മാനേജരായ സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാലാം ക്ലാസ് വരെ ഇനി മുതല്‍ കുട്ടികള്‍ക്ക് ഹോം വര്‍ക്കോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തില്‍ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളില്‍ വരട്ടെ എന്നും പൊതുപരിപാടിക്കിടെ ഗണേഷ് കുമാര്‍ പറഞ്ഞു.
പഠനം സ്‌കൂളില്‍ ആകട്ടെ, കുട്ടികള്‍ക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല. അച്ഛന്റേയും അമ്മയുടേയും സ്നേഹം പിന്നീട് എപ്പോഴാണ് അവര്‍ക്ക് കിട്ടാന്‍ പോകുന്നതെന്നും ഗണേഷ് ചോദിച്ചു.
അച്ഛന്റേയും അമ്മയുടേയും വാത്സല്യം ഏറ്റുവാങ്ങാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയാതെ പോകുമ്പോഴാണ് അവര്‍ക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളേണ്ടി വരുന്നത്. അതില്ലാതിരിക്കാനാണ് താന്‍ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. അതില്‍ കേരള സര്‍ക്കാരിന്റെ ഉത്തരവുണ്ട് മാങ്ങയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും പത്തനാപുരം എം.എല്‍.എ. പറഞ്ഞു.
ഒരു കുഞ്ഞിനെ പഠിപ്പാക്കാന്‍ അധ്യാപകന് ആയിരം മണിക്കൂര്‍ വര്‍ഷത്തില്‍ കിട്ടുന്നുണ്ട്. അത് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അവര്‍ അമ്മയുടേയും അച്ഛന്റേയും മടിയില്‍ കയറി കളിക്കട്ടെ. അതിന്റെ വ്യത്യാസം കാണമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും താന്‍ ഉറപ്പിച്ചു പറയുന്നതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























