ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാൻ തൊഴിലാളി യൂണിയനുകൾ; പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്ന് വിവിധ യൂണിയനുകൾ; പ്രസ്താവനകൾ അനുചിതമെന്ന് എളമരം കരീം

രണ്ട് ദിവസമായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ തൊഴിലാളി യൂണിയനുകൾക്കെതിരെ വിമർശനം ഉന്നയിച്ചതോടു കൂടി നിലപാട് കടുപ്പിക്കാൻ തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചു. പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം. കൊറിയർ സർവീസ് നടത്തുകയും, മദ്യവും അരിയും കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ സി.എം.ഡി.യുടെ വീട്ടിലേക്ക് മാർച്ച് നടത്തിയതാണ് ബിജു പ്രഭാകറിനെ പ്രകോപിപ്പിച്ചത്.
സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്നും വിവിധ യൂണിയനുകൾ പറഞ്ഞിരുന്നു. ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു ആരോപിച്ചു. ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടെടുത്തത് എന്ന് സിഐടിയു ജനറൽ സെക്രട്ടറി വിനോദ് പ്രതികരിച്ചു. ധനവകുപ്പിന്റെ സഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഉന്നത തലങ്ങളിൽ അഴിമതിയുണ്ടെന്ന് സിഐടിയു നേരത്തെ സർക്കാരിനെ അറിയിച്ചതാണ്. ട്രേഡ് യൂണിയനുകളാണ് കുഴപ്പം എന്ന പ്രചരണം നേരത്തെ ഉയർന്നത്. അതിനാൽ വളരെ കരുതലോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. മാനേജ്മെന്റ് താൽപര്യം മാത്രം നടപ്പാൻ ശ്രമിച്ചപ്പോൾ എതിർത്തു എന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പ്രവർത്തന ഫണ്ട് പിരിക്കുന്നത് തടഞ്ഞ നടപടിക്കെതിരേ സി.ഐ.ടി.യു. യൂണിയൻ നേതാക്കൾ രംഗത്തെത്തി. ബാങ്കുകൾക്ക് നൽകിയ കത്ത് ജനാധിപത്യ വിരുദ്ധമാണ്. യൂണിയൻ ഫണ്ട് പിരിക്കുക തന്നെ ചെയ്യും. സമാന്തര പ്രവർത്തനം നടത്തുന്നു എന്നത് ശരിയല്ല. വാക്കുകളിൽ തന്നെ പൊള്ളത്തരമാണ് ഇത്. ട്രേഡ് യൂണിയനിൽ കുറ്റം ചാർത്തേണ്ട സാഹചര്യം ഇല്ല. ഇത്രയും ധനകാര്യ സാഹായം നൽകിയ ഏത് ഗവൺമെന്റാണ് വേറെയുള്ളത്. എല്ലാ മാസവും 50 കോടി നൽകുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. നടപ്പാക്കിയില്ലെങ്കിൽ പരിശോധിക്കണം. ഉന്നത ഉദ്യോഗസ്ഥ തലത്ത് അഴിമതി തുടരുന്നുണ്ട്. ഇതിലും വലിയ അഴിമതി ഉള്ളിലുണ്ട്, മാനേജ്മെന്റ് തലത്തിൽ. തൊഴിലാളികളെ മുൻ നിർത്തി സർക്കാരിനോട് വില പേശുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജു പ്രഭാകറിന്റെ പ്രസ്താവനകൾ അനുചിതമാണെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളമരം കരീം എം.പി. പറഞ്ഞു. എല്ലാം സഹിച്ച് ജോലിചെയ്യുന്ന തൊഴിലാളികൾ കൊള്ളക്കാരാണെന്നു പറയുന്നത് ശരിയല്ല. കെ.എസ്.ആർ.ടി.സി.യെ ആദായകരമാക്കാനുള്ള ഏതു നടപടിയെയും യൂണിയനുകൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസത്തെ രണ്ടാം ഗഡു ശമ്പളം എന്ന് നൽകുമെന്നോ എങ്ങനെ നൽകുമെന്നോ എന്നുള്ള കാര്യത്തിൽ ഇത് വരെയും തീരുമാനമായിട്ടില്ല. 20 ന് മുൻപ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സിഎംഡി നേരിട്ട് ഹാജരാകണമെന്നാണ് ഹൈകോടതി നിർദ്ദേശം.
https://www.facebook.com/Malayalivartha



























