ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...
വര്‍ക്കല ആലിയിറക്കം ഏണിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങി, തിരയില്‍പ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂര്‍ അമ്പിളിച്ചന്ത ശിവശക്തിയില്‍ സുനിലിന്റെയും മായയുടെയും മകന്‍ അശ്വിനാണു മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം തീരത്ത് ഫുട്‌ബോള്‍ കളിച്ച ശേഷം കടലിലേക്കിറങ്ങി കുളിക്കവെയാണ് ശക്തമായ തിരയിലകപ്പെട്ടത്. കൂട്ടുകാര്‍ ബഹളം വെച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തെരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ഫയര്‍ ഫോഴ്സും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നിരുന്നു. ബി.പി.എം മോഡല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്അശ്വിന്‍.
കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കഴിഞ്ഞ ദിവസം മുതൽ കേരള തീരത്ത് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ദയവായി ഇത് അവഗണിച്ച് അപകടങ്ങൾ ക്ഷണിച്ച് വരുത്തരുത്. മുന്നറിയിപ്പുകൾ വേണ്ടവിധമുള്ള ജാഗ്രതയോടെ കൈകാര്യം ചെയ്യുക. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. പുലർച്ചെ രണ്ടര മുതൽ നാളെ രാത്രി പതിനൊന്നര വരെ അതിശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ അതീവ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം.
ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്നലെ കേരള തീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കേരള തീരത്തോട് ചേർന്ന് മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
കേരള തീരത്തോട് ചേർന്ന് പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല.
അതിനിടെ സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യത.
അതേ സമയം ഇത്തവണ മേയ് മാസത്തിലെ വേനൽ മഴയിൽ ആദ്യമായി സംസ്ഥാനത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴാം തീയതി വയനാട് ജില്ലയിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വേരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും അറിയിപ്പ് ഉണ്ടായിരുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റേയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതു ജനങ്ങൾ താഴെപ്പറയുന്ന മുൻ കരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
ഇടി മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.വാതിലിനും ജനിലിനും അടുത്ത് നിൽക്കാതെയിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതെയിരിക്കുക.
https://www.facebook.com/Malayalivartha