ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം:- നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവിയ്ക്കും, എന്‍ജിനിയര്‍ക്കും വീഴ്ച സംഭവിച്ചു:- സംശയാസ്പദമായ സാഹചര്യത്തിൽ ബസിന് സമീപം ചില യൂണിയന്‍ നേതാക്കളുടെ സാന്നിധ്യം...
ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ. മേയറാണെന്ന് അറിഞ്ഞ ശേഷവും പ്രോട്ടക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവര്‍ക്കെതിരേയുള്ള കുറ്റം. എന്നാല്‍ സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് രണ്ടാം ദിവസം തന്നെ മന്ത്രി മടക്കിയിരുന്നു. ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായി. ഇതോടെ വിജിലന്‍സ് അന്വേഷണവും വഴിമുട്ടിയ രീതിയിലാണ്. ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ബസ് അതിവേഗത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടില്ല. കാര്‍ കുറുകേയിട്ട് ഇറങ്ങിയവരാണ് തര്‍ക്കത്തിനു തുടക്കമിട്ടതെന്നാണ് യാത്രക്കാരുടെ മൊഴി.
നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവി ബഷീറിനും എന്‍ജിനിയര്‍ ശ്യാം കൃഷ്ണനും വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥവീഴ്ച വെളിപ്പെട്ടത്. ട്രിപ്പ് കഴിഞ്ഞെത്തുന്ന ബസിന്റെ മേല്‍നോട്ടം ഡിപ്പോ എന്‍ജിനിയര്‍ക്കാണ്. ഡിപ്പോ മേധാവിക്കും ഉത്തരവാദിത്വമുണ്ട്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും മേയറുമായുള്ള തര്‍ക്കത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്‍ പ്രതികരിച്ചു. ഡ്രൈവര്‍ യദുവിനെതിരായ കേസിലാണ് കണ്ടക്ടറുടെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തിയത്.
യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. പിന്‍സീറ്റിലാണ് താന്‍ ഇരുന്നതെന്നും അതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് സുബിന്റെ മൊഴി. വാഹനം നിര്‍ത്തി തര്‍ക്കവും ബഹളവുമുണ്ടായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.
അതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിട്ടും ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല. സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയും പരിശോധിക്കാനാണ് കന്റോണ്‍മെന്റ് പോലീസിനു കൈമാറിയിട്ടുള്ളത്. സമാന പരാതി കന്റോണ്‍മെന്റ് പോലീസിന് സംഭവദിവസം യദു നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. സിറ്റി പോലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടില്ല. ഡ്യൂട്ടി തടസ്സപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങളാണ് മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കുമെതിരേ യദു ആരോപിച്ചിട്ടുള്ളത്.
ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമല്ലായിരുന്നു. ബസ് പാര്‍ക്കുചെയ്തിരുന്ന സ്ഥലത്തിനടുത്ത് ക്യാമറകള്‍ ഉണ്ടായിരുന്നില്ല. മെമ്മറി കാര്‍ഡുകള്‍ എപ്പോഴാണ് നഷ്ടമായതെന്ന് അറിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ മൊഴി.
ആര്‍ക്കുവേണമെങ്കിലും ഊരിമാറ്റാവുന്ന നിലയിലായിരുന്നു ക്യാമറകളിലെ കാര്‍ഡുകളെന്നും പോലീസ് പറയുന്നു. മെമ്മറികാര്‍ഡ് കാണാതായത് കെ.എസ്.ആര്‍.ടി.സി.യില്‍ നിന്നു തന്നെയെന്ന് സൂചന. കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലുള്ള കാര്‍ഡ് കാണാതായിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവ ദിവസം പുലര്‍ച്ചെ മൂന്നിനാണ് ബസ് തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക് മാറ്റിയത്. അതുവരെ കണ്ടക്ടര്‍ ബസിലുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതല. തൊട്ടടുത്ത ദിവസം കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് പരിശോധന നടത്തിയെങ്കിലും സി.സി.ടി.വി. ക്യാമറകളുടെ കാര്യം മറച്ചുവെച്ചു. തുടക്കം മുതല്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ബസില്‍ ക്യാമറയുണ്ടെന്ന കാര്യം ഒളിപ്പിക്കാനാണ് ശ്രമിച്ചത്. പോലീസിനെയും ഇക്കാര്യം അറിയിച്ചില്ല. രണ്ടുദിവസത്തിനുശേഷം മാധ്യമവാര്‍ത്തകളിലൂടെയാണ് പോലീസ് ക്യാമറകളുടെ കാര്യം അറിയുന്നത്. പോലീസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴേക്കും മെമ്മറികാര്‍ഡുകള്‍ മാറ്റിയിരുന്നു. സംഭവദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സഹോദരനും തര്‍ക്കങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവരോട് അത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.
മേയറുടെ ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യും യാത്രക്കാരുടെ മൊബൈലില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിച്ചതായും ആരോപണമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളും മാറ്റിയതെന്നാണ് സൂചന. സംഭവത്തിനുശേഷം സ്റ്റാന്‍ഡിലെത്തിയ ബസിന് സമീപം ചില യൂണിയന്‍ നേതാക്കളുടെ സാന്നിധ്യവും സംശയാസ്പദമാണെന്നും ജീവനക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha