തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി....
തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു. ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി.
കെ എസ് ആർ ടി സി ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. കെഎസ്ആർടിസി ബസ് മേയറുടെ വാഹനത്തെ മറികടന്നോ എന്നതും താൻ കണ്ടില്ല. അവിടെ തർക്കം നടന്നപ്പോൾ മാത്രമാണ് ഇത്തരം സംഭവം നടക്കുന്നുണ്ടെന്ന് തനിക്ക് മനസിലായതെന്നും സുബിൻ പൊലീസിന് മൊഴി നൽകി. ഇതോടെ കേസിൽ അധിക വിവരങ്ങൾ ലഭിക്കാൻ പൊലീസിന് യാത്രക്കാരുൾപ്പെടെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടി വരും.
കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ മൂന്ന് സി.സി.ടി.വി. ക്യാമറകളാണ് ഉണ്ടായിരുന്നത് ഈ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് അനുമതി തേടിയിരുന്നു. എന്നാൽ, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡുകൾ കാണാനില്ലെന്ന് കെ.എസ്.ആർ.ടി.സി. പൊലീസിൽ തിരികെ പരാതി നൽകുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ച് വാക്കുതർക്കമുണ്ടായത്. തങ്ങൾക്കെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് മേയർ പരാതി നൽകിയതോടെ വിഷയം വിവാദമായി. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു. ഇതിനിടെ മേയർ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവം നടന്ന ദിവസം വാഹനത്തിലെ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ഡ്രൈവർ യദു പറയുന്നത്. ഡ്രൈവർ യദു ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നൽകിയ പരാതികൾ പരിശോധനയ്ക്കായി കന്റോൺമെന്റ് പൊലീസിനു കൈമാറിയിട്ടുണ്ട്. ഡ്രൈവർ യദു നേരത്തെ മോശമായി സംസാരിച്ചെന്ന് വ്യക്തമാക്കി യുവനടി രംഗത്തെത്തിയരുന്നു.
അതിനിടെ നടുറോഡിലെ തർക്കത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ഡ്രൈവർ യദു. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ നാളെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha