'ജീവിച്ചിരുന്ന ടി.പി.യെക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടി.പി...' ടി.പി.യുടെ രക്തസാക്ഷിത്വത്തിന് ഒരുവ്യാഴവട്ടം പൂര്‍ത്തിയാകുമ്പോൾ
ടി.പി. ചന്ദ്രശേഖരന്റെ ഓരോ രക്തസാക്ഷിത്വദിനാചരണത്തിലും കേള്‍ക്കുന്ന ഒരു വാചകമുണ്ട് 'ജീവിച്ചിരുന്ന ടി.പി.യെക്കാള്‍ കരുത്തനാണ് രക്തസാക്ഷിയായ ടി.പി...' ടി.പി.യുടെ രക്തസാക്ഷിത്വത്തിന് ഒരുവ്യാഴവട്ടം പൂര്‍ത്തിയാകുമ്പോഴും ഇതിന് മാറ്റമില്ല. വടകരയുടെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും നിയമയുദ്ധത്തിന്റെ വഴിയിലുമെല്ലാം 12 വര്‍ഷത്തിനുശേഷവും കെടാതെ കിടക്കുന്നുണ്ട് 'ടി.പി. ഇഫക്ട്'.
വിചാരണക്കോടതി വെറുതേവിട്ട രണ്ട് സി.പി.എം. നേതാക്കളെ ഹൈക്കോടതി ശിക്ഷിച്ചതോടെയാണ് 12-ാംവർഷം ടി.പി. കേസ് കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് ചർച്ചയായി. ഈ വേളയിലാണ് ആർ.എം.പി.ഐ. ശനിയാഴ്ച ടി.പി. രക്തസാക്ഷിത്വദിനം ആചരിക്കുന്നത്.
കേരളരാഷ്ട്രീയത്തിൽ ഇതുപോലെ ചർച്ചയായതും വർഷങ്ങൾ കഴിഞ്ഞിട്ടും കനലണയാത്തതുമായ ഒരു രാഷ്ട്രീയക്കൊലപാതകം വേറെയില്ല. വടകരയുടെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലുമെല്ലാം ഇത് നിർണായകഘടകമായി. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി. രൂപവത്കരിച്ചതിന് ശേഷംനടന്ന ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം. വടകര മണ്ഡലത്തിൽനിന്ന് ജയിച്ചിട്ടില്ല. വടകര നിയമസഭാ മണ്ഡലം ടി.പി. ഇഫക്ടിനിടയിലും ഇടതുപക്ഷം നിലനിർത്തിയെങ്കിലും 2021-ൽ കെ.കെ. രമ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചപ്പോൾ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് വടകര നഷ്ടപ്പെട്ടു.
ആർ.എം.പി. രൂപവത്കരിച്ചശേഷം ഒഞ്ചിയം പഞ്ചായത്തിൽ സി.പി.എം. അധികാരത്തിലെത്തിയിട്ടില്ല. ഏറാമലയും അഴിയൂരും ഭരിക്കുന്നത് യു.ഡി.എഫ്.-ആർ.എം.പി. സഖ്യം. തിരഞ്ഞെടുപ്പിലെ ടി.പി. ഇഫക്ട് ഇതാണെങ്കിൽ രാഷ്ട്രീയത്തിൽ ആർ.എം.പി.ഐ. ദേശീയതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. 2017-ലാണ് പഞ്ചാബിൽ ദേശീയപാർട്ടി പ്രഖ്യാപനം നടന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇതുപോലെ പ്രതിരോധം തീർക്കേണ്ടിവന്ന സംഭവം ടി.പി. വധംപോലെ മറ്റൊന്നില്ല.
പറയുന്നു
https://www.facebook.com/Malayalivartha