പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...
പൂവച്ചൽ ബഡ്സ് സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം. സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്കെന്നാണ് ആരോപണം. ആരോപണങ്ങൾക്കിടെ ഒരാഴ്ചായി അടച്ചിട്ടിരുന്ന സ്കൂൾ രണ്ടാം തീയതി തുറന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ കുട്ടികളെ എത്തിച്ചിരുന്ന ബസുമായി ഉടമ മുങ്ങി. ഇത് കാരണം വ്യാഴാഴ്ച ഇവിടെ കുട്ടികളെ എത്തിക്കാൻ കഴിഞ്ഞില്ല. അതെ സമയം ആരോപണ വിധേയ ആയ അധ്യാപികയെ മാറ്റി നിറുത്തി പുതിയ അധ്യാപികയെ താത്കാലിക ചുമതല ഏൽപ്പിച്ചു എങ്കിലും സ്കൂൾ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല.
കാട്ടാക്കട പുന്നാം കരിക്കകത്ത് 56 വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ ആണ് ഇവിടുത്തെ അദ്ധ്യാപികയും സ്കൂൾ ബസ് കരാർ എടുത്ത ആളുമായി ചേർന്ന് വൻ സാമ്പത്തിക ക്രമക്കേട് നടത്തി സ്കൂൾ പ്രവർത്തനം അവതാളത്തിൽ ആക്കിയത്.ഇവർ തമ്മിൽ അസ്വാരസ്യത്തിൽ ആയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി പുറത്ത് വന്നു തുടങ്ങിയത്.
ബില്ലുകൾ മാറാൻ അദ്ധ്യാപിക പ്രിൻസിപ്പൾ എന്ന ലേബലിൽ സീൽ ഉണ്ടാക്കി ബില്ലുകൾ മാറി എടുത്തതായും മറ്റും നേരത്തെ തന്നെ ആരോപണം ഉയരുകയും ഇതിന് അധ്യാപികയെ താക്കീത് നൽകുകയും ചെയ്തിരുന്നു.എന്നാല് കുട്ടികളുടെ ഭക്ഷണം,പച്ചക്കറി,പാചക വാതകം ഉൾപ്പെടെ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിൽ അധിക കണക്കുണ്ടാക്കി തുക വെട്ടിക്കുകയും പത്ത് കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ എത്തിക്കാൻ പോകുന്ന ബസിന് ദിനവും 150 ൽ അധികം കിലോമീറ്റർ ഓടിയതായി കാണിച്ചു അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയായ 2500 ്ന് പകരം മൂവായിരത്തി അഞ്ഞൂറോളം രൂപ തട്ടിയെടുത്തതായും ആരോപണം ഉണ്ട്.
ഭക്ഷണം പാകം ചെയ്യാൻ വാങ്ങുന്ന പലവ്യഞ്ജനം,മുട്ട,മത്സ്യം മാംസം ,തേങ്ങ പുളി എന്നിവയൊക്കെ വാങ്ങിയ ശേഷം കിട്ടുന്ന അസൽ ബില്ലുകൾ മുക്കി പകരം ഇവർക്ക് സ്വാധീനമുള്ള ഇടങ്ങളിൽ നിന്നും കൂടുതൽ തുക എഴുതി ഇൻവോയിസ് ഉണ്ടാക്കിയാണ് പഞ്ചായത്തിൽ സമർപ്പിച്ചു വ്യാജ സീല് പതിച്ചു ബില്ല് മാറി എടുത്തിട്ടുള്ളത്.
ആഴ്ചയിൽ 200 രൂപക്ക് പച്ചക്കറി മതിയെന്നിരിക്കെ 3500 രൂപയാണ് ഒരുമാസത്തെ പച്ചക്കറി വാങ്ങിയ കണക്ക്.56 കുട്ടികൾ ഉണ്ടെങ്കിലും ശരാശരി 20 ഓളം പേരെ ക്ലാസിൽ ഉണ്ടാകൂ.എന്നാല് നാൽപ്പതോളം പേരുകടെ കണക്ക് കാണിച്ചാണ് മുട്ട, പാൽ,പച്ചക്കറി എന്നിവയുടെ ഒക്കെ കണക്ക് ഉണ്ടാക്കുന്നത്.ഇതൊക്കെ പഞ്ചായത്ത് അറിഞ്ഞിട്ടും ഇതിൽ കടുത്ത നടപടി സ്വീകരിക്കാത്തതില് ദുരൂഹത ഉണ്ടെന്നും പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസും,ബിജെപി ജനപ്രതിനിധികളും ബഡ്ഡ്സ് സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്ത് അംഗം ഉൾപ്പെടെ പരാതികൾ ഉന്നയിച്ചു എങ്കിലും ടീച്ചറുടെ സ്വാധീനത്തിന് മുന്നിൽ ഒരു നടപടിയും ഉണ്ടായില്ല എന്നാണ് ഇവർ പറയുന്നത്.മുഖ്യ മന്ത്രി വന്നപ്പോൾ വിഐപി പട്ടികയിൽ പഞ്ചായത്തിൽ നിന്നും പോയ ഏക വനിതാ ആകുമ്പോൾ അവരുടെ സ്വാധീനത്തിന് മുന്നിൽ തങ്ങളുടെ പരാതി മുങ്ങി പോകുന്നു എന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
എന്നാല് കഴിഞ്ഞ ദിവസം കോൺഗ്രസ് ബിജെപി പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ സ്കൂൾ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നും ടീച്ചറിടെയും, ബസ് കരാർ എടുത്ത ആളുടേയും ബഡ്‌സ് സ്കൂളിലെ ചെയ്തികളെയും ഇവരുടെ പണം ഉൾപ്പെടെ ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും ഇല്ലങ്കിൽ വിഷയം പൊതു ജനത്തിൻ്റെ ശ്രദ്ധയിൽ പെടുത്താൻ സമര പരിപാടികൾ നടത്തുമെന്നും പറഞ്ഞതോടെ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടിയെ വിഷയം പഠിച്ചു റിപ്പോർട്ട് നൽകാൻ ഭരണ സമിതി ചുമതല നൽകിയിരിക്കുകയാണ്.
ഇതിനിടെയാണ് കാരാർ നൽകിയ ബസ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ പിൻവലിച്ചു ഉടമ മുങ്ങിയത്.അതെ സമയം നാളിതുവരെ ഉള്ള മുഴുവൻ റെജിസ്റ്ററുകളും കണക്കുകളും രേഖകളും പരിശോധിച്ച് നഷ്ടപ്പെട്ട പണം ഇരുവരിൽ നിന്നും ഈടക്കണം എന്നും വ്യാജ ബില്ലുകൾ ഉൾപ്പെടെ മാറി പോയ സ്ഥിതിക്ക് പഞ്ചായത്തിലെ അന്വേഷണവും നടപടിയിലും തീരുമാനം ആകില്ല എന്നും ബഡ്‌സ് സ്കൂൾ വിവാദം വിജിലൻസിനെ കൊണ്ട് അന്വേഷിക്കണം എന്നുമാണ് കോൺഗ്രസ് അംഗം കട്ടക്കോട് തങ്കച്ചൻ, ബിജെപി അംഗം ജിജിത്ത് എന്നിവർ ആവശ്യപ്പെടുന്നത്.സ്കൂൾ പ്രവർത്തനം ഇന്നി തടസപ്പ്പെടില്ല എന്നും ഉടൻ തന്നെ ബസ് സൗകര്യം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സനൽ കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha