അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....
ഒരു പൂ കഴിച്ച് ഒരു യുവതി മരിക്കുക . കേരളത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണ് . അതും നമ്മുക്കു പരിചിതമായ ഒരു പൂ . ഏതായാലും കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ടു മുതലേ അരളി പൂജയ്ക്കോ മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. ഇപ്പോൾ ക്ഷേത്രങ്ങളില്‍ പൂജയ്‌ക്കും നിവേദ്യങ്ങളിലും അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കാന്‍ ദേവസ്വം ബോര്‍ഡ്.
അരളിപ്പൂ കടിച്ചതാണ് ഹരിപ്പാട്ട് യുവതിയുടെ മരണകാരണമായതെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഈ തീരുമാനത്തിലേക്ക് ദേവസം ബോര്‍ഡ് എത്തിയത്. കാലങ്ങളായി പല ക്ഷേത്രങ്ങളിലും പൂജയ്‌ക്ക് ഉപയോഗിക്കുക മാത്രമല്ല പായസം അടക്കമുള്ള നിവേദത്തിലിട്ട് ഭക്തര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. പാല്‍പായസം പോലുള്ള നിവേദ്യങ്ങള്‍ക്കൊപ്പം ഇതുകഴിക്കുന്നവരും കുറവല്ല . ഈ സാഹചര്യത്തില്‍ അരളിപ്പൂവിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഏറെക്കാലമായി ഉണ്ടായിരുന്നു.അരളിപ്പൂവില്‍ വിഷാംശം ഉണ്ട് എന്നുള്ളത് ശാസ്ത്രലോകവും അംഗീകരിച്ച വസ്തുതയാണ്.യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് സൂര്യ സുരേന്ദ്രന്റെ മരണമാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‌റെ കണ്ണു തുറപ്പിച്ചത്. സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ മുറ്റത്തുനിന്ന അരളിപ്പൂവ് അശ്രദ്ധമായി ചവയ്‌ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ക്ഷേത്രവളപ്പിൽ അരളി നട്ടുവളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. പൂക്കളെ സാത്വിക പുഷ്പങ്ങൾ എന്നും രാജസ പുഷ്പങ്ങൾ എന്നും താമസ പുഷ്പങ്ങൾ എന്നും മൂന്നായി വിഭജിച്ചിരിക്കുന്നു. അരളി, തുളസി, തെച്ചി, നന്ദ്യാർവട്ടം, മന്ദാരം, വെള്ള എരുക്ക്, തുമ്പ, മുല്ല, വെള്ളത്താമര എന്നീ പുഷ്പങ്ങൾ സാത്വിക പുഷ്പങ്ങള്‍ ആണ്. പാടലപുഷ്പം, ഉമ്മം, ചുവന്ന താമര മുതലായവ രാജസ പുഷ്പങ്ങളാണ്. ചെമ്പരത്തി, കാശി പുഷ്പം, കൈതപ്പൂവ് എന്നിവ താമസ പുഷ്പങ്ങളാണ്.സാത്വിക, രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങളും നിത്യ പൂജയ്ക്ക് ഉപയോഗിക്കും.
ഓരോ ദേവത സങ്കൽപ്പങ്ങൾക്കും മന്ത്രങ്ങൾ ഉള്ളത് പോലെ യോജ്യമായ പൂക്കളും പറയുന്നു.ഗണപതിക്ക് ഏറ്റവും പ്രിയം ചുവന്ന അരളിപ്പൂവാണ്. ഗണേശ കുസുമം എന്നും ചുവന്ന അരളിപ്പൂവ് അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്നങ്ങളും അകന്നു പോകുമെന്നാണ് വിശ്വാസം. എന്നാൽ, പല ക്ഷേത്രങ്ങളും നിവേദ്യപുഷ്പങ്ങളില്‍നിന്ന് അരളി ഒഴിവാക്കിയിട്ടുണ്ട്. അരളിയുടെ ഇലയിലും പൂവിലും കായിലും വേരിലും വിഷാംശം അടങ്ങിയിട്ടുണ്ട്. പൂക്കളേക്കാള്‍ മറ്റ് ഭാഗങ്ങളിലാണ് വിഷാംശം കൂടുതലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇവ ശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കാം. ശരീരത്തില്‍ ഇത് എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഗുരുതരാവസ്ഥ. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവില്‍ വയറ്റിലെത്തിയാല്‍ വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവില്‍ കഴിച്ചാല്‍ മരണം സംഭവിക്കാം. അതിനാലാണ് പല ക്ഷേത്രങ്ങളിലും അരളിപ്പൂവ് നിവേദ്യത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.നെരിയം ഒലിയാന്‍ഡര്‍ എന്നാണ് അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം.
ഈ ജനുസ്സില്‍പ്പെടുന്ന ചെടികളില്‍ കാണുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാണ് ഇവയുടെ വിഷാംശത്തിന് കാരണം. അപ്പോസൈനേസ്യ വിഭാഗത്തില്‍പ്പെടുന്ന ചെടികളിലെല്ലാം ഇത് കാണപ്പെടും.അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.ഇതില്‍ ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെയുള്ള വിഷപദാർഥങ്ങളാണ് ഉള്ളത്. ഇത് ഹൃദയത്തെയും നാഡികളെയും ഗുരുതരമായി ബാധിക്കുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടാനും അതുവഴി ഹൃദയസ്തംഭനം ഉണ്ടാകാനും ഇത് കാരണമാകും.അരളിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശമുണ്ട്. ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ഏത് അവയവത്തേയും ബാധിക്കാം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകള്‍ നശിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha