കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ, കേരള തീരത്ത് പലയിടങ്ങളിലും കള്ളക്കടൽ പ്രതിഭാസത്തിൽ നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തമായി. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. കോടികൾ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ആലപ്പുഴ ബീച്ചില്‍ തിരയിൽ അകപ്പെട്ട തമിഴ്നാട് കലിങ്ങാലി സ്വദേശി മനീഷിനെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു.
രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ് മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കടലോര മേഖലകളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രൂപപ്പെട്ട കള്ളക്കടൽ പ്രതിഭാസത്തിൽ രണ്ടുവീടുകൾ പൂർണമായി തകരുകയും തീരദേശപാതയിലെ പൂത്തുറയ്ക്കു സമീപം തിരമാലകൾ റോഡു ഭേദിച്ചു കടന്നതുമൂലം പാതയപ്പാടെ മണൽമൂടി മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. പൂത്തുറ അഞ്ചക്കടവിൽ അനിലഭവനിൽ സെലിൻ(85), പൂത്തുറ കടപ്പുറം ഭാഗത്തു ഷിബു ഫ്രാൻസിസ്(67) എന്നിവരുടെ വീടുകളാണു ശക്തമായ തിരയടിയിൽ തകർന്നത്.
അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം തെക്കുവശം കേന്ദ്രീകരിച്ചു തെരുവോരത്തെ ഒട്ടേറെ വീടുകളിലും രാത്രിയിലുണ്ടായ തിരയാക്രമണത്തിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചു. ഇവിടെ കുടുംബങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വീടുകൾക്കുള്ളിലേക്കു കടൽവെള്ളം ഇരച്ചെത്തിയത്.തീരദേശ റോഡിൽ പൂത്തുറയിൽ റോഡിലേക്കു ശക്തമായ ജലപ്രവാഹത്തിൽ മണൽതിട്ടകൾ രൂപപ്പെടുകയുമുണ്ടായി. രാത്രി രണ്ടുമണിയോടെയാണു തീരത്തു കടലാക്രമണം ശക്തിപ്പെട്ടത്.
പുലർച്ചെയോടെ സമീപവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലത്തെത്തി പൂത്തുറ വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ചുവിടുകയായിരുന്നു. ഉച്ചയോടെ പാതയിലെ മണൽ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. തീരത്തോടു ചേർന്നുള്ള റോഡിന്റെ ഒരുഭാഗം ശക്തമായ തിരയടിയിൽ തകർന്നടിഞ്ഞ നിലയിലാണ്. വീടുകൾ നഷ്ടമായ ഇരു കുടുംബവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ മുതലപ്പൊഴി പതിനാറാം വാർഡിലെ സ്ഥിരതാമസക്കാരാണ്. നിലവിൽ കുടുംബങ്ങൾ സമീപ ബന്ധുവീടുകളിലാണു അഭയം പ്രാപിച്ചിട്ടുള്ളത്. കടൽഭിത്തിയില്ലാത്തതും നേരത്തെ കടലാക്രമണത്തിൽ കടൽഭിത്തി പൂർണമായി തകർന്നടിഞ്ഞതുമായ തീരപ്രദേശങ്ങളിലാണു കടലാക്രമണം കൂടുതലായി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്.
റവന്യൂ വിഭാഗം സ്ഥലത്തെത്തി തീരത്തു തുടരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കു മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ കടൽ ശാന്തമാണെങ്കിലും വേലിയേറ്റ സാഹചര്യം സംജാതമായാൽ തിരയടി കൂടുതൽ ശക്തിയാർജിച്ചേക്കുമെന്നാണു ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കള്ളക്കടൽ പ്രതിഭാസം മുന്നിൽക്കണ്ടു തീരത്തു ഓറഞ്ച് അലർട്ട് ഇപ്പോഴും തുടരുകയാണ്. തീരത്തോടു ചേർന്നു താമസിക്കുന്നവർ രാത്രികാലങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പൂത്തുറ, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ്, അഞ്ചുതെങ്ങ് ജംക്‌ഷൻ എന്നീ പ്രദേശങ്ങളിൽ തീരത്തോടു ചേർന്നുള്ള കുടുംബങ്ങൾക്കിടയിൽ ഇപ്പോഴും കടലാക്രമണ ഭീഷണിയും ഭീതിയും നിലനിൽക്കുകയാണ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വലിയ വേളി മുതൽ പെരുമാതുറ വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലേറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ വീടുകൾക്ക് കേടുപാടില്ല. താമസക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യവും ഉണ്ടായില്ല. രണ്ടാഴ്ച മുൻപ് സംഭവവിച്ചതു പോലെ ശനിയാഴ്ച രാത്രിയോടെ 50 മീറ്റർ മീറ്റർ മുതൽ 75 മീറ്റർ വരെ കടൽ കയറി. രാവിലെയും തുടർന്ന പ്രതിഭാസത്തിന് ഉച്ചതിരിഞ്ഞതോടെ ശമനം ഉണ്ടായി. ഇന്നലെ ഞായർ കൂടി ആയതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളം ഇറക്കിയില്ല. കടൽ ഏറ്റമുണ്ടായെങ്കിലും ഈ മേഖലയിലെ വീടുകൾക്ക് ഭീഷണിയില്ല.
https://www.facebook.com/Malayalivartha