തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...
മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, സഹോദര ഭാര്യ, കണ്ടാൽ അറിയുന്നവർ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെ എസ് ആർ ടി സി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് ഉത്തരവ്. കന്റോൺമെന്റ് പോലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഈ ഹർജി പരിഗണിച്ചിരിക്കുന്നത്. യദു നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, പോലീസ് കേസ് എടുത്തില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊതുഗതാഗതം സ്‌തംഭിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ചു കടന്നെന്നും അന്യായമായി തടഞ്ഞുവെച്ചെന്നും അടക്കമുള്ള കുറ്റങ്ങൾ ചുമത്തണമെന്നും ഹർജിയിലുണ്ടായിരുന്നു.
ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് കന്റോൺമെന്റ് പോലീസിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ സമാനസ്വഭാവമുളള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേ സമയം,
ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്ക്ഷോപ്പിൽ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പൊലീസ് ശേഖരിച്ചു. യദു ഉള്‍പ്പെടെ ബസ് ഓടിച്ചവർ ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
തിരുവനന്തപുരം ഡിപ്പോയുടെ ആര്‍.പി.സി 101 എന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളാണ് ഉള്ളത്. മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിക്കും മുമ്പ് മെമ്മറി കാർഡ് നഷ്ടമാവുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും എന്നിരിക്കെയാണ് മെമ്മറികാർഡ് കാണാതായത്.
അതിനിടെ, മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കെഎസ്ആർടിസിക്ക് നൽകും. തൃശൂരിൽനിന്നു യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചതായാണു പൊലീസിന്റെ കണ്ടെത്തൽ. ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടു തന്നെ ഫോൺ പിടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഡ്രൈവിങ്ങെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണു നീളുന്നത്. സംഭവം നടന്നതിനു പിറ്റേദിവസം പകൽ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺവിളി വിവരങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് ബസിൽ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആർടിസിയോടു തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha