ശബരിമലയിൽ ഭക്തജനങ്ങളുടെ ഒഴുക്ക് ...സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച് നിയന്ത്രിക്കും. ... തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണവും വർദ്ധിപ്പിച്ചു

സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച് നിയന്ത്രിക്കും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും സന്നിധാനം ചീഫ് പൊലീസ് കോ-ഓർഡിനേറ്ററും യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിക്കുക. പരമാവധി 20,000 പേർക്കു വരെയാണ് സ്‌പോട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഒരോ ദിവസവും അനുവദിക്കുന്ന സ്ലോട്ടുകളുടെ എണ്ണം ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കണം. ഇന്നലെ സ്‌പോട്ട് ബുക്കിംഗിലൂടെ 12,500 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയത്. ഇന്നലെ രാത്രി ഏഴു വരെ 72,845 തീർത്ഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണവും വർദ്ധിപ്പിച്ചു.
ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് പടി കയറിയിരുന്നത്. അത് 85ആയി ഉയർത്തി. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിച്ചാണ് പടികയറുന്നവരുടെ എണ്ണത്തിൽ വർദ്ധന വരുത്തിയത്. കഴിഞ്ഞ 18ന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കിനെ തുടർന്നാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70000പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20000പേരും ഉൾപ്പടെ 90000പേർക്കാണ് നിത്യവും ദർശനത്തിന് അനുമതി നൽകിയിരുന്നത്.
https://www.facebook.com/Malayalivartha























