വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു. വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്. കന്യാകുമാരി കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മാലാക്കാ കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും സമീപത്തായി രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമാകാൻ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ യുഎഇ നൽകിയ സെൻ-യാർ എന്ന പേരിലായിരിക്കും അറിയപ്പെടുക.
സീസണിലെ രണ്ടാമത്തെതും ഈ വർഷത്തെ മൂന്നാമത്തെയും ചുഴലിക്കാറ്റ് ആയിരിക്കും ഇത്.മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദം (Low Pressure ) രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, കന്യാകുമാരി കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി (cyclonic circulation) സ്ഥിതിചെയ്യുന്നു. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിൽ നവംബർ 26 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ശ്രീലങ്കയ്ക്ക് സമീപമുള്ള സിസ്റ്റം രണ്ട് ദിവസം അവിടെ തുടർന്ന് അറബി കടലിലേക്കോ ബംഗാൾ ഉൾക്കടലിലേക്കോ നീങ്ങിയേക്കും. ബംഗാൾ ഉൾക്കടലിൽ എത്തിയാൽ അവിടത്തെ ന്യൂനമർദവുമായി ചേർന്ന് ശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളാൻ ഇടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.അങ്ങനെ വന്നാൽ ബംഗാൾ ഉൾക്കടലിൽ ശക്തമായ രണ്ട് സിസ്റ്റങ്ങൾ കൂടി ചേർന്ന് വലിയൊരു സിസ്റ്റം ആകുന്ന അപൂർവ പ്രതിഭാസം ആയിരിക്കും. പസഫിക്കിലും മറ്റും സംഭവിക്കുന്ന ഫുജിവാര ഇഫക്ട് ആകും ഇത്. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമായിട്ടുണ്ട്. ശക്തമായ ഈർപ്പ പ്രവാഹം തെക്കൻ കേരളത്തിലേക്ക് എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























