ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും

നാലുകുരുന്നുകള്‍ക്ക് പുതുജീവനേകി കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാം നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മടങ്ങി. അവയവദാന ചരിത്രത്തില്‍ പുതുചരിത്രം രചിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാടൊന്നിച്ച് വിടനല്‍കിയത്. നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു സംസ്‌കാരം. മസ്തിഷ്‌ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ കുഞ്ഞുമകള്‍ ആലിനെ ഒരു നോക്കു കാണാന്‍ ജനസാഗരമാണ് മല്ലപ്പള്ളിയിലെ നെടുങ്ങാടപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഞായറാഴ്ച ഒഴുകിയെത്തിയത്. ആശുപത്രിയിലും ആലിന്റെ വീട്ടിലും പള്ളിയിലുമായാണ് പൊതുദര്‍ശനമുണ്ടായിരുന്നത്.
രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ ഇവിടെ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പള്ളിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി എന്‍ വാസവന്‍ തുടങ്ങിയവര്‍ അന്തിമോചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അവയവ ദാനത്തില്‍ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമല്‍ഹാസന്‍ എംപിയും പറഞ്ഞു.
ആലിന്‍ ഷെറിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജനങ്ങള്‍ ഒഴുകി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ആലിന്റെ അവയവങ്ങള്‍ സ്വീകരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛന്‍ ചന്ദ്രന്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. തങ്ങളുടെ കൊച്ചുമകള്‍ക്ക് ജീവിതം തിരിച്ചുനല്‍കിയ മാലാഖക്കുഞ്ഞിനെയും അവളുടെ കുടുംബത്തെയും കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് ചന്ദ്രന്‍ വികാരാധീനനായി പറഞ്ഞു. 'ആലിനെ ആലിനെ അവസാനമായി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. അവള്‍ കാരണമാണ് എന്റെ കൊച്ചുമകള്‍ ജീവിച്ചിരിക്കുന്നത്. അവളുടെ കുടുംബാംഗങ്ങളെ കണ്ട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു. ആലിന്റെ അപ്പൂപ്പനെ കണ്ടു, നന്ദി പറഞ്ഞു. മാലാഖയെ കണ്ടു. എന്റെ കൊച്ചുമകള്‍ക്ക് പുതുജീവന്‍ കിട്ടിയതിന് ആ കുഞ്ഞ് നിമിത്തമായി. പക്ഷെ അവരുടെ കുടുംബത്തിന്റെ വേദനയെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്ത് പറയണമെന്ന് അറിയില്ല,' ഇടറലോടെ ചന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















