പാർട്ടി സമ്മേളനങ്ങൾ നടത്താൻ പോയ മുഖ്യമന്ത്രിയെ കപ്പലിലെ കള്ളൻമാർ തിരിഞ്ഞുകുത്തുന്നു; സമുദായ നേതാക്കൾ സർക്കാരിന് എതിരാകുന്നു

പാർട്ടി സമ്മേളത്തിന്റെ തിരക്കിലാണ്ട മുഖ്യമന്ത്രിയെ സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ തിരിഞ്ഞു കുത്തുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ പോലീസ് സ്വയം അഴിഞ്ഞാടുന്നു. ഒടുവിൽ എന്തും ചെയ്യാവുന്ന സ്ഥലമല്ല പോലീസ് സ്റ്റേഷനെന്ന് മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടി വന്നു.
ലത്തീൻ അതിരൂപത സർക്കാരിന് പുർണമായും എതിരായത് ഈ പശ്ചാത്തലത്തിലാണ്. അവർ പള്ളികളിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഇടയലേഖനങ്ങൾ വായിച്ചു. കുരിശുമല സമരത്തിൽ നിന്നും അവർ പിൻമാറിയെങ്കിലും മനസിൽ ഉണങ്ങാത്ത കനലായി മാറിക്കഴിഞ്ഞു. വനം മന്ത്രി മുന്നോട്ടു വച്ച ചില നിർദ്ദേശങ്ങൾ അനുസരിച്ചാണ് സമരത്തിൽ നിന്നും പിൻമാറി യ ത്. എന്നാൽ വൃണിത ഹൃദയരായ സഭാംഗങ്ങൾ അവരുടെ പ്രതിഷേധം വരുന്ന പാർലെമെന്റ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും. ഇത് ഇടതു മുന്നണിയെ സാരമായി ബാധിച്ചേക്കും.
ഓഖിദുരന്തത്തിന്റെ വേദന തീരുന്നതിനു മുമ്പാണ് ബോണക്കാട് കുരിശിന്റെ പേരിൽ കലാപം നടന്നത്. ബോണക്കാട് കുരിശ് പൊളിച്ചതുമായി ബന്‌ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരമാണ് അക്രമത്തിലേക്ക് നീങ്ങിയത്. ചില പോലീസ് ഉദ്യോഗസ്ഥർക്കുണ്ടായ കൈ പിഴയാണ് വിഷയത്തിനു കാരണമായത്. എന്നാൽ അത് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
സാധാരണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ ഇടപെടാറുണ്ട്. യു ഡി എഫിന്റെ കാലത്ത് ഇതൊക്കെയായിരുന്നു പതിവ്. എന്നാൽ എൽ ഡി എഫിൽ ഇത്തരം കീഴ്വഴക്കങ്ങളില്ല. പരമാവധി കടകംപള്ളി സുരേന്ദ്രൻ മാത്രമാണ് ഇത്തരം കൂടിക്കാഴ്ചകൾ നടത്താറുള്ളത്. ഓഖി വിവാദത്തെ തുടർന്ന് കടകംപള്ളി ബിഷപ്പ് സൂസപാക്യത്തെ കണ്ടിരുന്നു. അതിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് ബോണക്കാട് കുരിശ് തകർത്തതും വിവാദം ഉണ്ടായതും.
സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുത്ത അവസ്ഥയിലാണ് സർക്കാർ. പോലീസുകാരെ നിലയ്ക്ക് നിർത്തുന്നതിനു പകരം ബോണക്കാട്ട് അവരെ അഴിഞ്ഞാടാൻ അനുവദിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്ട മുഖ്യമന്ത്രിക്ക് ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാനാവുന്നില്ല. ആഭ്യന്തര വകുപ്പിനെതിരെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് മലപ്പുറം സമ്മേളനത്തിൽ വിമർശനം ഉയർന്നു.
പാർട്ടിയുടെ അലക് കൈയിലൊതുക്കുന്നതിനായി മുഖ്യമന്ത്രി ഓടി നടക്കുമ്പോഴാണ് ഇത്തരം വിഷയങ്ങൾ അദ്ദേഹത്തിന് വിനയാകുന്നത്. ശശി തരൂർ തിരുവനന്തപുരം സീറ്റിൽ നിന്ന് ജയിച്ചതു ലത്തീൻ അതിരൂപതയുടെ സഹായത്തോടെയാണ്. അതിനിയും ആവർത്തിച്ചേക്കും. സൂസപാക്യത്തിന്റെ കൈയിലാണ് തിരുവനന്തപുരത്തെ പല നിയമസഭാ മണ്ഡലങ്ങളുമുള്ളത്. സൂസപാക്യം വിചാരിച്ചാൽ അവിടെയെല്ലാം പാർട്ടികൾ നിലംപൊന്തും.
മുഖ്യമന്ത്രിയുടെ വകുപ്പിൽ മറ്റാരും ഇടപെടാറില്ല. അത് അദ്ദേഹത്തിന് ഇഷ്ടവുമില്ല. മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. ഇനി വിഷയങ്ങൾ വഷളാക്കാൻ കപ്പലിൽ തന്നെ കള്ളനുണ്ടോ എന്നും അറിയില്ല.
https://www.facebook.com/Malayalivartha



























