അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടിയാകുന്ന കപടശാസ്ത്ര, സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് ഐ.എം.എ

മഞ്ചേരിയില്‍ പ്രകൃതിചികിത്സയെ തുടര്‍ന്ന് അമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടി നല്‍കുന്ന വിധത്തിലുള്ള കപടശാസ്ത്ര, സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയാണ്. പ്രസര്‍വത്തെ തുടര്‍ന്നുള്ള അമ്മമാരുടെ മരണനിരക്കും, ശിശു മരണനിരക്കും കുറക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്ക് ഇടയിലാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളയവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് നടപടിയും അടിയന്തിരമായി സ്വീകരിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
മഞ്ചേരി സംഭവത്തെ കുറിച്ച് ഐ.എം.എ തലത്തില്‍ അന്വേഷണം നടത്താന്‍ ഐ എം എ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ശ്രീകുമാര്‍ വാസുദേവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായി ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ കെ ഉമ്മറും സെക്രട്ടറി ഡോ.എന്‍ സുള്‍ഫിയും അറിയിച്ചു. പ്രകൃതിചികിത്സയ്ക്ക് വിധേയയായ വളന്നൂര്‍ സ്വദേശിയായ 23 കാരിയാണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ഷിഫ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടാവുകയും ബി.പി നിലയ്ക്കുകയുമായിരുന്നു. ഇതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കുഞ്ഞിന് കുഴപ്പമില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി പ്രകൃതി ചികിത്സയ്ക്ക് സൗകര്യം നല്‍കുന്നുണ്ട്.
ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫീസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച ജില്ല മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. 2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാവുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍ എത്തുകയുമായിരുന്നു. തുടര്‍ന്ന് ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തിരുന്നു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മതവിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ പ്രസവാനന്തരമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചിരുന്നു. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍തൃകുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രസവം കഴിഞ്ഞശേഷം മറുപിള്ള കൃത്യസമയത്ത് പുറത്തുവരാത്തതാണ് രക്തസ്രാവത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് ഫാമിലി ഹെല്‍ത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മറുപിള്ള വരാതായതോടെ യുവതി നീലനിറത്തിലായെന്നും ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് പ്രസവമെടുത്ത മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞതെന്നാണ് ഫാമിലി ഹെല്‍ത്തിലെ നഴ്‌സുമാര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha



























