ശാസ്തമംഗലത്തെ കൂട്ടമരണത്തിന്റെ ദുരൂഹതയുടെ ചുരുളഴിയുന്നു.. മകന്റെ മരണം ആത്മഹത്യ ആണെന്ന് ഉറപ്പിക്കാനാകാതെ പോലീസ്... ഏക മകന്റെ മരണം കണ്ടതിന്റെ ആഘാതത്തിൽ സുകുമാരൻ നായരുടെയും ആനന്ദവല്ലിയുടെയും ആത്മഹത്യ; സംശയ നിഴലിൽ തിരുനെൽവേലി സ്വാമി

തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ തൂങ്ങിമരണത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. മകന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്സ് ലെയിൻ വനമാലിയിൽ സുകുമാരൻനായർ(65), ഭാര്യ ആനന്ദവല്ലി (55), മകൻ സനാതനൻ (30) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലേക്കുള്ള വഴി ഉൾപ്പെടെ വരച്ച കത്ത് സ്റ്റേഷനിലേക്ക് അയച്ചതിന് ശേഷമാണ് സുകുമാരൻ നായർ മരിച്ചത്. സനാതനന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതൽ പഴക്കം ഉണ്ടായിരുന്നു. അമ്മയും അച്ഛനും ഇല്ലാതിരുന്ന സമയത്താകാം സനാതനൻ മരിച്ചത് . ഏക മകനെ മരിച്ച നിലയിൽ കണ്ടതിന്റെ ആഘാതത്തിൽ സുകുമാരൻ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്തതാകാം. സനാതനന്റേത് ആത്മഹത്യയാണെന്ന് തറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്ന് മ്യൂസിയം സി.എ പ്രശാന്ത്. വി പറഞ്ഞു. സനാതനൻ നേത്രരോഗത്തിന് തിരുനൽവേലിയിലെ അരവിന്ദ് ആശുപത്രിയിൽ ചികിത്സിച്ചതിന്റെ രേഖകൾ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്തുവകകൾ മുഴുവൻ തിരുനൽവേലിയിലെ ഒരു ആശ്രമത്തിലെ സ്വാമിക്ക് എഴുതി വച്ചിരിക്കുന്നതായും കണ്ടെത്തി. സുകുമാരൻ നായർ നെടുമങ്ങാട് തൊളിക്കോട് സ്വദേശിയാണ്. ആനന്ദവല്ലി കിളിമാനൂർ സ്വദേശിയും.
ആനന്ദവല്ലിയുടെ കിളിമാനൂരിലുള്ള സഹോദരൻ മിനിയാന്ന് രാത്രിയിലും ഇന്നലെയും ഇവിടെ എത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തിൽ സംസ്കരിച്ചു. രാവിലെ ആർ.ഡി.ഒ റഹ്മാന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. ശരീരത്തിൽ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടില്ല. ഇവർ മരണാനന്തര ക്രിയകൾക്ക് ഉപയോഗിക്കാനായി ഷീറ്റുകളും മുണ്ടുകളും വാങ്ങി വച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

ഇരുപത്തഞ്ച് വർഷത്തിലേറെയായി പണിക്കേഴ്സ് ലെയിനിലെ താമസക്കാരായിരുന്നുവെങ്കിലും അയൽക്കാരുമായി വലിയബന്ധമൊന്നും ഇവർക്കുണ്ടായിരുന്നില്ല. ബന്ധുക്കളുമായി പോലും നല്ല ബന്ധമായിരുന്നില്ല. ആനന്ദവല്ലിയുടെ അമ്മ മൂന്നര വർഷം മുൻപ് മരിച്ചു. ആ വിവരം അറിയിച്ചിട്ടും ആരും ചെന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞതായി നാട്ടുകാർ വെളിപ്പെടുത്തി.

ആദ്യകാലങ്ങളിൽ എത്തിയിരുന്ന ബന്ധുക്കളെ ഇവർ ആട്ടിപ്പായിച്ചിരുന്നതിനാൽ ആരും ഇങ്ങോട്ട് വരില്ലായിരുന്നെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. മരണാനന്തര ചടങ്ങുകള്‍ക്കുള്ള പണവും മൃതദേഹങ്ങളില്‍ പുതപ്പിക്കാനുള്ള മുണ്ടും വീട്ടില്‍ കരുതിയിരുന്നു.

വസ്തുവകകളും സ്വര്‍ണവും കന്യാകുമാരിയിലെ ജ്യോതിഷന് നല്‍കണമെന്നും ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സംശയം ഇപ്പോൾ ഈ തിരുനെൽവേലി സ്വാമിയുടെ നേർക്ക് ഉയരുകയാണ്. ഉടൻ തന്നെ ഈ ജോത്സ്യനെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

https://www.facebook.com/Malayalivartha






















