‘അവന്‍ അവിടെ നിന്നോട്ടെ! നാട്ടില്‍ വന്നിട്ട് അത്യാവശ്യം ഒന്നും ഇല്ലല്ലോ...മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി; ബിനോയ്ക്ക് നാട്ടിലെത്തണമെങ്കില്‍ ഇനി കേസ് തീരും വരെ കാത്തിരിക്കണം...

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബൈയില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇനി നാട്ടിലെത്തണമെങ്കില്‍ കേസ് തീരും വരെ കാത്തിരിക്കണം. 13 കോടിയുടെ ചെക്ക് കേസില്‍ ബിനോയ് പണം നല്‍കാനുള്ള ജാസ് ടൂറിസം കമ്പനി നല്‍കിയ പരാതിയില്‍ ഫെബ്രുവരി ഒന്നിനാണ് ബിനോയിക്കെതിരെ ദുബൈ പോലീസ് സിവില്‍ കേസെടുത്തത്. ഇതോടെ ഇപ്പോള്‍ ദുബൈയിലുള്ള ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
തനിക്കെതിരെ ദുബൈയില്‍ ഒരു കേസും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ ബിനോയി ഹാജരാക്കിയിരുന്നു. 13 കോടി രൂപ നല്‍കാനുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബിനോയ് ദുബൈയിലേക്ക് പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ് ടൂറിസം കമ്ബനിയുടെ ഉടമസ്ഥനും യു.എ.ഇ പൗരനുമായ ഹസന്‍ ഇസ്മഈല്‍ അബ്ദുള്ള അല്‍മര്‍സൂഖി ബിനോയിക്കെതിരെ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് ബിനോയിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. മകന് യാത്രാ വിലക്ക് ഇല്ലെന്ന് കോടിയേരിയും നേരത്തെ പറഞ്ഞിരുന്നു. ബിനോയ് ദുബൈയിലുണ്ടെന്നും അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈട് വായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അനുവദിച്ചുനല്‍കിയെന്നാണ് കമ്ബനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കുന്നു.
സഹോദരൻ ബിനോയ് കോടിയേരിയ്ക്ക് യാത്രാവിലക്ക് ഉണ്ടെന്നുള്ളത് വാസ്തവമാണെന്നും എന്നാൽ 13 കോടി രൂപയുടേതാണ് തട്ടിപ്പ് കേസെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി ബിനീഷ് കോടിയേരി രംഗത്ത്. ആകെ 1.72 കോടി രൂപയുടെ കേസ് മാത്രമാണ് നിലവിലുള്ളതെന്നു പറഞ്ഞ ബിനീഷ് യാത്രാവിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പറഞ്ഞു.
‘ഞാനൊരാളെ കൊന്നാല്‍ എന്റെ അച്ഛനാണോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതുകൊണ്ട് ഈ വിവാദങ്ങളിലേക്ക് അച്ഛനെ വലിച്ചിഴക്കരുത്. ഞാന്‍ ഒരു തെറ്റുചെയ്താല്‍ എന്റെ അച്ഛനാണോ അതിന്റെ ഉത്തരവാദി. അച്ഛന്‍ അറിഞ്ഞുകൊണ്ടു നടത്തിയതാണെങ്കില്‍ അച്ഛന് ഉത്തരവാദിത്തം ഉണ്ട്. അല്ലാതെ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിന്റെ പേരിലാണ്. ‘- ബിനീഷ് കോടിയേരി ചോദിക്കുന്നു.
1കോടി 75 ലക്ഷത്തിന്റെ ഇടപാട് മാത്രമേ അവരുമായി ബാക്കിയുള്ളൂ. ആ കേസ് ഉള്ളതുകൊണ്ടാണ് യാത്രാവിലക്ക് നില്‍ക്കുന്നത്. 1 കോടിയുടെ തര്‍ക്കം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അവര്‍ തന്നെ പറഞ്ഞതാണ് ഒരു കോടിയുടെ തര്‍ക്കമേയുള്ളൂ എന്ന്. ഞാനും എന്റെ സഹോദരനും പ്രായപൂര്‍ത്തിയായവരാണ്. ഞങ്ങള്‍ ചെയ്യുന്ന കാര്യം, അത് നല്ലതായാലും ചീത്തയായാലും അതിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടത് ഞങ്ങളാണ്. അതില്‍ അച്ഛനെ വലിച്ചിഴക്കുന്നത് എന്തിനാണ്.
ഈ കേസ് പരിഹരിക്കുക എന്നത് അപ്പീല്‍ കൊടുക്കുക എന്നതാണ്. അവന്‍ അപ്പീല്‍ കൊടുത്തോട്ടെ. വിജയന്‍പിള്ളയുടെ മകനെതിരെ പറയരുത് എന്നാണല്ലോ കോടതി പറഞ്ഞത്. ബിനോയ് കോടിയേരിക്കെതിരെ പറയരുതെന്ന് കോടതി പറഞ്ഞിട്ടില്ലോ. ബിനോയ്‌ക്കെതിരെയാണല്ലോ ഇപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ പത്രസമ്മേളനം നടത്തുകയാണെങ്കില്‍ നടത്തട്ടെയെന്നും ബിനീഷ് പറയുന്നു.
ഞങ്ങള്‍ക്കെതിരെ പറയേണ്ടവര്‍ പറഞ്ഞോട്ടെ. അടുത്ത ഒരാഴ്ചയ്ക്കകത്ത് ബിനോയിക്ക് അപ്പീല്‍ കൊടുക്കാം. ദുബായില്‍ നിന്ന് ഇന്ത്യയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുന്നതിന് മാത്രമാണ് വിലക്ക്. ദുബായില്‍ സഞ്ചരിക്കുന്നതില്‍ വിലക്കില്ല.
സമ്മേളനം നടക്കുന്ന സമയം ഒരു വിഷയം കുത്തിപ്പൊക്കുക. അത് വലിയ വിവാദമാക്കുക. ഇതെല്ലാമാണ് നടക്കുന്നത്. ഞങ്ങളെ അറിയുന്നവര്‍ക്ക് ഞങ്ങളെ അറിയാം. അല്ലാത്തവര്‍ എന്തും പറഞ്ഞോട്ടെയെന്നും ബിനീഷ് പറയുന്നു. ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘അവന്‍ അവിടെ നിന്നോട്ടെ. നാട്ടില്‍ വന്നിട്ട് അത്യാവശ്യം ഒന്നും ഇല്ലല്ലോയെന്നായിരുന്നു ബിനീഷിന്റെ മറുപടി.
https://www.facebook.com/Malayalivartha






















