തിരുവനന്തപുരത്തിന്റെ പ്രധാന ജല പാതയായ പാർവതി പുത്തനാർ നാശത്തിന്റെ വക്കിലായിട്ട് കാലങ്ങൾ കഴിയുന്നു ; ശുദ്ധജലവും ജലസ്രോതസുകളും സംരക്ഷിക്കണമെന്ന് പ്രസംഗിക്കുന്ന അധികാരികൾ പാർവതി പുത്തനാറിനെ കാണാത്തത് എന്തുകൊണ്ടാണ്? ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഇനി എത്ര നാൾ

തിരുവനന്തപുരത്ത് കിള്ളിയാറിനെ രക്ഷിക്കലും വൃത്തിയാക്കളുമെല്ലാം തകൃതിയായി നടക്കുകയാണ്. എന്നാൽ തിരുവന്തപുരത്തെ മറ്റൊരു പ്രധാന ജല പാതയായ പാർവതി പുത്തനാറിന്റെ ദുരവസ്ഥ അധികാരികൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. തിരുവനന്തപുരത്തെ വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവ്വതി പുത്തനാർ. 1824-ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവ്വതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്.
ഈ ജലപാത പൂന്തുറയിലും വേളിയിലുമായി സമുദ്രത്തിലേക്കു തുറക്കുന്നത് പ്രകൃത്യായുള്ള ശുചീകരണം സാധ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ അടിഞ്ഞ് ഈ ഭാഗം അടഞ്ഞുപോയിരിക്കുന്നു. ചുറ്റും താമസിക്കുന്നവരുടെ വളരെക്കാലത്തെ ദുരുപയോഗം മൂലവും അധികൃതരുടെ അനാസ്ഥമൂലവും ഈ ജലപാത ഇന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇന്ത്യയിലെ ജലഗതാഗത വകുപ്പ് 2006 ൽ ഈ കനാലിന്റെ 18.045 കി.മീ നീളം വരുന്ന ആക്കുളം മുതൽ കോവളം വരെയുള്ള ഭാഗം ശുചീകരിക്കാനായി 3.62 കോടിയോളം നീക്കി വച്ചിരുന്നു. എന്നാൽ ഇത് യാഥാർത്ഥ്യമായില്ല.

തിരുവിതാംകൂറിന്റെ തലസ്ഥാനമായ അനന്തപുരിയോട് അടുത്തുകിടക്കുന്ന പ്രധാന കായലുകളായ വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ജലപാതയുടെ നിർമ്മിതിയാരംഭിച്ചത്. ഇന്നത്തെ പടിഞ്ഞാറേക്കോട്ടയ്ക്ക് അടുത്തു കിടക്കുന്ന കല്പാക്കടവിൽ നിന്നുമായിരുന്നു പാർവ്വതിപുത്തനാറിന്റെ ആരംഭം. വളരെ വീതിയിൽ കെട്ടുവള്ളങ്ങൾക്കും ചരക്കു വള്ളങ്ങൾക്കുമൊക്കെ സഞ്ചരിക്കുന്നതിനായി സൗകര്യമൊരുക്കിക്കൊണ്ടായിരുന്നു കനാലിന്റെ നിർമ്മാണം.
ഉപരിതലഗതാഗതം പുരോഗമിച്ചതു കൊണ്ടും ജനങ്ങളും അധികൃതരും പുത്തനാറിന്റെ പ്രാധാന്യം മനസ്സിലാക്കത്തതുമൂലവും നഗരത്തിന്റെ കേന്ദ്രത്തിൽ നിന്നും വീടുകളിൽ നിന്നും മറ്റും വരുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി ഈ ജലപാത എതാണ്ട് ഉപയോഗശൂന്യമായിരിക്കുന്നു. കുളവാഴകളും മറ്റു പായലുകളും നിറഞ്ഞ് മറ്റു ഉപയോഗ സാധ്യതകളും നിലച്ചിരിക്കുകയാണ്. എന്നാൽ 15 കോടി ചിലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്താതെ നിലച്ചിരിക്കുകയാണെന്ന് ചില മാധ്യമങ്ങൾ ആരോപിക്കുന്നു. ഇതിനു വേണ്ടി വീണ്ടും പദ്ധതികൾ ഉണ്ടാക്കി പണം വെട്ടിക്കുകയാണെന്ന ആരോപണവും നില നിൽകുന്നു.

ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കയർ ഉണ്ടാക്കാനാവശ്യമായ തൊണ്ട് ചീയാനായി ഈ ജലപാതയിൽ താഴ്ത്തിയിടുന്നതാണ് ഇത് മലിനവാനുള്ള പ്രധാന കാരണം എന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധവും മറ്റ് രോഗാവസ്ഥകളും പ്രദേശ വാസികളെ വലയ്ക്കുകയാണ്.
2011 ൽ പുത്തനാറിലേക്ക് ബസ് മറിഞ്ഞ് 17 കുട്ടികളും അവരുടെ ആയയും മരിച്ചത് വാർത്തകളിൽ പ്രാധാന്യം അർഹിക്കുന്നു. പുത്തനാറിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് മൂലം അഴം കൂടിയത് ഈ സംഭവത്തിനു ആക്കം കൂട്ടിയെന്ന് അഭിപ്രായപ്പെടുന്നു. ഈ ദുരന്തത്തിനും 6 മാസം മുന്ന് സമാനമായ മറ്റൊരു അപകടത്തിൽ 6 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























