കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരിക്കാന്‍ കുപ്പായം തയ്പ്പിച്ച, ജരാനര ബാധിച്ച കടല്‍ക്കിഴവന്‍മാരെയും അവരുടെ പെട്ടിയെടുത്ത് നടന്നിരുന്ന എര്‍ത്തുകളെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെവിക്ക് പിടിച്ച് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്, പിന്നെ ആരാകും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക?

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനെ നിര്‍ദ്ദേശിച്ച് കാത്തിരിക്കുന്ന എ, ഐ ഗ്രൂപ്പുകളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമ്പരപ്പിക്കുമെന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പുനസംഘടന പ്രഖ്യാപിച്ചത് മുതല്‍ ജരാനര ബാധിച്ച കടല്‍ക്കീഴവന്‍മാരും നേതാക്കളുടെ പെട്ടിചുമക്കുന്ന എര്‍ത്തുകളും ഖദര്‍ തുന്നി കാത്തിരിക്കുകയാണ്. എന്നാല്‍ ജരാനരബാധിച്ചവരെ രാഹുല്‍ ഗാന്ധി ആദ്യമേ ചെവിക്ക് പിടിച്ച് പുറത്താക്കി. അഹമ്മദ് പട്ടേലും കെ.വി തോമസും പി.ജെ കുര്യനും അടക്കമുള്ള വലിയൊരുനിര ഇക്കൂട്ടത്തിലുണ്ട്. മോദി അനുകൂല പ്രസംഗം നടത്തിയെന്ന് ആക്ഷേപമുള്ളതിനാല്‍ കെ.വി തോമസ് ഇനി ഡല്‍ഹിയില്‍ ചുറ്റിപ്പറ്റി നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. പി.സി.സി അധ്യക്ഷന്‍മാര്‍ക്ക് 40 വയസ് വരെ പ്രായം മതിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. അതോടെ കേരളത്തിലെ നേതാക്കളെല്ലാം ഡല്‍ഹിയില്‍ ചെന്ന് സാഷ്ടാംഗം വീണു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അത് രാഹുല്‍ ഗാന്ധി മനസില്ലാ മനസോടെ സമ്മതിച്ചു.
എ ഗ്രൂപ്പില്‍ നിന്ന് ബെന്നി ബഹാനെയാണ് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഒട്ടും താല്‍പര്യമില്ലെന്ന് മണത്തറിഞ്ഞ ഉമ്മന്‍ചാണ്ടി തന്റെ മറ്റൊരു ചാവേറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥിന്റെ പേര് നിര്‍ദ്ദേശിച്ചു. അപ്പോള്‍ പാളയത്തില്‍ പടതുടങ്ങി. എ ഗ്രൂപ്പിന്റെ ചങ്കായ ബെന്നിയെ വെട്ടിയത് ശരിയായില്ലെന്ന് ഗ്രൂപ്പ് നേതാക്കളെല്ലാം ആരോപിച്ചു. അതോടെ ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദത്തിലായി. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി രാപ്പകല്‍ വെള്ളം കോരിയ ബെന്നിച്ചായന് കഴിഞ്ഞതവണ ഹൈക്കമാന്‍ഡ് നിയമസഭാ സീറ്റ് പോലും നിഷേധിച്ചു. അന്ന് മുതല്‍ നിലനിന്നിരുന്ന പ്രതിഷേധം ആളിക്കത്തി. അതോടെ മാനസപുത്രനായ ബെന്നിയോട് ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും കാര്യങ്ങള്‍ കരയ്ക്കടുത്തിട്ടില്ല. അതേസമയം പി.സി വിഷ്ണുനാഥിന് വേണ്ടി ഉമ്മന്‍ചാണ്ടി ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ രാഹുല്‍ സമ്മതിച്ചേനെ എന്ന് പല നേതാക്കളും പറയുന്നു.
സോണിയാഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതോടെ രമേശ് ചെന്നിത്തല അടക്കമുള്ള പല നേതാക്കള്‍ക്കും ഹൈക്കമാന്‍ഡിലുണ്ടായിരുന്ന പിടിവള്ളി നഷ്ടപ്പെട്ടു. പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ പെര്‍ഫോമന്‍സ് പോരെന്ന കാര്യം അങ്ങ് ഡല്‍ഹിയില്‍ രാഹുല്‍ജിയുടെ ചെവിയിലെത്തിയിട്ട് മാസങ്ങളായി. കഴിഞ്ഞ എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ ചെന്നിത്തല എത്തിയിട്ടും രാഹുല്‍ജി അത്ര വലിയ താല്‍പര്യം കാട്ടിയില്ല. അതോടെ സമ്മേളനം അവസാനിക്കും മുമ്പ് ചെന്നിത്തല പൊടിതട്ടി കേരളത്തിലേക്ക് പറന്നു. ഐ ഗ്രൂപ്പിന്റെ അപ്പോസ്തലനായ വി.ഡി സതീശനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ചെന്നിത്തല ചരട് വലിക്കുന്നത്. സതീശന്‍ വന്നാല്‍ വേളിയിലിരിക്കുന്ന പാമ്പിനെ എടുത്ത് ശഖുംമുഖത്ത് വച്ചപോലാകുമെന്ന് എ ഗ്രൂപ്പിന് മാത്രമല്ല ഐ ഗ്രൂപ്പിലെയും പലര്‍ക്കും അറിയാം. അതുകൊണ്ട് സതീശന്റെ ഇമേജൊന്നും വിലപ്പോകില്ലെന്നാണ് അറിയുന്നത്.
കണ്ണൂര്‍ സിംഘം കെ.സുധാകരനാണ് ഗ്രൂപ്പ് പിന്തുണയില്ലാതെ അധ്യക്ഷ സ്ഥാനം ലക്ഷമാക്കി പായുന്നത്. മലബാറിലെ കോണ്‍ഗ്രസുകാരുടെ ഇരട്ടച്ചങ്കനാണ് കെ.സുധാകരന്‍. സുധാകരന്‍ ബ്രിഗേഡുകാര്‍ അദ്ദേഹത്തിനായി സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രചരണം നടത്തിവിടുന്നുണ്ട്. ഷുഹൈബ് വധത്തില്‍ നിരാഹാരം കിടന്ന്, കണ്ണൂരിലെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്ന സുധാകരന് ചെന്നിത്തലയോട് അത്ര രസത്തിലല്ലെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും തേടുന്നുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ കെ.സുധാകരനെ പോലൊരാള്‍ അധ്യക്ഷനാകണമെന്നാണ് യൂത്ത്‌കോണ്‍ഗ്രസുകാരുടെ ആവശ്യം. ഇവരെ കൂട്ടുപിടിച്ചിട്ട് സോഷ്യല്‍ മീഡിയയിലൂടെ സുധാകരന്‍ അനുകൂല തരംഗം സൃഷ്ടിക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഗുജറാത്തിലും മേഘാലയായിലും. അവിടെയെല്ലാം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അതില്‍ പ്രമുഖനാണ് കെ.സി വേണുഗോപാല്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സിയുടെ നേതൃത്വത്തിലാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ശക്തമായ ശബ്ദമാണ് കെ.സി. അതിനാല്‍ അദ്ദേഹത്തിന് കെ.പി.സി.സി പ്രസിഡന്റാകാന്‍ അതിയായ മോഹമുണ്ട്. കെ.സി വരുന്നതില്‍ ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും എതിര്‍പ്പില്ല. ഇത് മനസിലാക്കിയ കെ.സുധാകരന്‍, സരിത നടത്തിയ സോളാര്‍ സ്മാര്‍ത്തകഥകള്‍ പൊടിതട്ടിയെടുത്ത് പടച്ച് വിടാന്‍ തന്റെ ബ്രിഗേഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളിലും ഉത്തരകേരളത്തില്‍ നിന്നുള്ള ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നില്‍ സുധാകരന്റെ വലംകയ്യായ ഒരു ന്യൂസ് പോര്‍ട്ടല്‍ ഉടമയാണെന്നും അറിയുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വയറലായിട്ടുണ്ട്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ അത് കൂടി കെ.സി വേണുഗോപാലിന് ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷത്തിനും പ്രവര്‍ത്തകര്‍ക്കും കെ.സിയെ താല്‍പര്യമില്ല. വി.എം സുധീരനെ കെട്ടിയിറക്കിയത് പോലെ ഏതെങ്കിലും ഒറ്റായനെ കെട്ടിയിറക്കാനും ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. അധ്യക്ഷന്‍ ആവാനില്ലെന്ന് കെ. മുരളീധരനും വ്യക്തമാക്കി. പിന്നെ ആരാകും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുക? രാഹുലിന്റെ മനസില്‍ ആരാണ്? കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha























