തെരുവുകുട്ടികള്‍ക്കായി ഉഴിഞ്ഞു വച്ച ജീവിതം

സമാധാന നൊബേല്‍ ഇന്ത്യയിലേക്കെത്തുന്നത് 35 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്. 1979ല്‍ മദര്‍ തെരേസയിലൂടെയാണ് മുന്‍പ് രാജ്യത്ത് നൊബേല്‍ എത്തിയത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വംശജനായ ഒരാള്‍ സമാധാന നൊബേല്‍ നേടുന്നത് ആദ്യമായാണ്.
കെലാഷ് സത്യാര്‍ഥി എന്ന ബാലാവകാശ പ്രവര്‍ത്തകന്റെ കൈകളിലെത്തിയപ്പോള്‍ ആ സമ്മാനത്തിന് ഏറെ തിളക്കമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലൂടെയാണ് കൈലാഷ് സത്യാര്‍ത്ഥി ശ്രദ്ധയനാകുന്നത്.
ജനനം 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍. ഇരുപത്തിയാറാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയറുടെ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു സത്യാര്‍ഥി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ബാലവേലയ്ക്ക് എതിരേയുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലേക്ക് നയിച്ചത്. 1990കള്‍ മുതല്‍ അദ്ദേഹം മുഴുവന്‍ സമയവും തെരുവുകുട്ടികളുടെ ജീവിതത്തിനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഘടനയായ \'ബച്ച്പന്‍ ബച്ചാവേ ആന്തോളന്‍\' ഇതിനോടകം 80,000 ല്‍ അധികം കുട്ടികളെയാണ് വിവിധ തരത്തിലുള്ള ബാല പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയത്.
കുട്ടികളെ മോചിപ്പിക്കുക മാത്രമല്ല, ഈ കുട്ടികളെ വിജയകരമായി പുനരധിവസിപ്പിക്കുകയും അവര്‍ക്കുള്ള ജീവിത മാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നതൃത്വം നല്‍കുന്നുണ്ട്.ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ സാമൂഹിക വിപത്തുകളെ നിലനിര്‍ത്തുകയാണ് ബാലവേല ചെയ്യുന്നതെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് ലോകം ശ്രദ്ധിച്ചത്. സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയവുമായി ബാലവേലയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്്. ഒപ്പം സഹപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയ അനേകം കുട്ടികളും. തനിക്കു ലഭിച്ച പുരസ്‌കാരം ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമാണെന്നും കുട്ടികള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























