മേക്ക് ഇന്‍ ഇന്ത്യ, പഴകിയ തൊഴില്‍ നിയമങ്ങള്‍ കേന്ദ്രം പരിഷ്‌ക്കരിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള തൊഴില്‍ നിയമങ്ങളാണ് ഇപ്പോഴും രാജ്യത്തു നിലവിലുള്ളത്. ഈ നിയമങ്ങളില്‍ പരിഷ്‌ക്കാരണം നടത്തി, ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം.ചുവപ്പു നാടയുടെ പ്രശ്‌നങ്ങളില്ലാതെ, പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിച്ചു നല്‍കി കമ്പനികള്‍ക്ക് ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ സാവകാശമൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിലവിലെ നിയമങ്ങള്‍, ഫാക്ടറി പരിശോധനയ്ക്കായും മറ്റും എത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഫാക്ടറിയുടമകളെ അധിക്ഷേപിക്കാനും, അഴിമതി നടത്തുവാനും സൗകര്യം നല്‍കുന്ന തരത്തിലുളളവയാണ്. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിലേയ്ക്ക്, നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള പങ്ക് 15 % മാത്രമാണ്. ഇതിനെ 25% ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യവസായ മേഖലയില്‍ മുന്നേറ്റം ഉണ്ടായെങ്കില്‍ മാത്രമേ തൊഴിലവസരങ്ങളുണ്ടാകു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയിപ്പിച്ചെങ്കില്‍ മാത്രമേ ഇവിടെ വ്യവസായത്തിനനുകൂലമായ സാഹചര്യമുണ്ടാവൂ എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.
ഇനി മുതല്‍ ഫാക്ടറി പരിശോധന നടത്തി കഴിഞ്ഞാല്‍ 72 മണിക്കൂറിനുള്ളില്‍ ആ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ 1800 ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ വിവരം അറിയിച്ചു കൊണ്ടുള്ള ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കും. പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കും എന്നായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. ജൂണ്‍ മാസം വരെയുള്ള മോഡിയുടെ ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.7% ആയി ഉയര്‍ന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























