കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് കൈമാറും

വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരം പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ 50 പേരുടെ വിവരം സ്വിറ്റ്‌സര്‍ലാന്‍ഡിന് കൈമാറാനാണ് തീരുമാനം. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള 700 ഓളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ തേടി നേരത്തെ റവന്യൂ അധികൃതര്‍ സ്വിസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എച്ച്എസ്ബിസിയില്‍ അക്കൗണ്ടുള്ളവരുടെ പട്ടികയില്‍ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താമെന്ന് സ്വിസ് സര്‍ക്കാര്‍ ഇന്ത്യക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 50 പേരുടെ പട്ടിക നല്‍കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കള്ളപ്പണ നിക്ഷേപകരുടെ പണം പിടിച്ചെടുത്ത് രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രചരണായുധമാക്കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരുടെ പേര് പുറത്തുവിടാനാവില്ലെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഇതോടെ കുറച്ചുപേരുടെ വിവരങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാട് മാറ്റി. രാജ്യങ്ങള്‍ തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞയാഴ്ച റവന്യു സെക്രട്ടറി ശക്തികാന്ത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വിസ് സ്‌റ്റേറ്റ് സെക്രട്ടറി ഫോര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ മാറ്റേഴ്‌സ് ജാകീസ് ഡെ വാട്ടെവില്ലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ ആവശ്യകാരമും ബാങ്ക് രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പപ്പുവരുത്താമെന്നും ബാങ്കിംഗ് ഇതര ഇടപാടുകളിലെ വിവരങ്ങള്‍ ഉടന്‍ കൈമാറാമെന്നും ധാരണയിലെത്തിയിരുന്നു. സമയബന്ധിതമായി വിവരം നല്‍കാന്‍ കഴിയില്ലെങ്കില്‍ അതിനുള്ള കാരണവും വ്യക്തമാക്കും. സ്വിസ് അധികൃതരുമായുള്ള ചര്‍ച്ചയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ചെയര്‍മാന്‍ കെ.വി ചൗധരി, ഫോറിന്‍ ടാക്‌സേഷന്‍ ആന്റ് ടാക്‌സ് റീസേര്‍ച് ജോയിന്റ് സെക്രട്ടറി അഖിലേഷ് രഞ്ജന്‍ എന്നിവരും പങ്കെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























