ഷഹീൻ ബാഗ് സമരം; മധ്യസ്ഥ ചർച്ചയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു; ഹർജി പരിഗണിക്കുന്നത് റിപ്പോർട്ട് പഠിച്ചതിനുശേഷം
ഷഹീൻ ബാഗ് സമരത്തിന്റെ മധ്യസ്ഥ ചർച്ച റിപ്പോർട്ട് സമർപ്പിച്ചു.പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗില്‍ പ്രതിഷേധിക്കുന്നവരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി നിയമിച്ച സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഗ്‌ഡെ എന്നിവരാണ് സുപ്രീം കോടതിയില്‍ മുദ്രവെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമരക്കാരുമായി നാല് തവണ ചർച്ച നടത്തിയ ശേഷമാണ് സംഘം റിപ്പോർട്ട് സമര്‍പ്പിക്കുന്നത്. അതിനിടെ ഷഹീൻ ബാഗ് റോഡ് ഉപരോധത്തിന് എതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളേക്ക് മാറ്റി. മധ്യസ്ഥ സംഘത്തിന്‍റ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷമാണ് ഹര്‍ജി ഇനി പരിഗണിക്കുന്നത്.
ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് - നോയ്‍ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. മധ്യസ്ഥ സംഘത്തിലെ മറ്റൊരു അംഗമായ വജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും ഷഹീന്‍ ബാഗിനോട് ചേര്‍ന്ന അഞ്ച് സമാന്തര റോഡുകള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഹബീബുള്ളയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സമരപ്പന്തലിനോട് ചേര്‍ന്ന ഒന്പതാം നന്പര്‍ കാളിന്തി കുഞ്ച് നോയിഡാ റോഡ് സമരക്കാര്‍ തന്നെ തുറന്നുകൊടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha