ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ വടക്കന്‍ കശ്മീരില്‍ തങ്ങളുടെ താവളം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി കരസേന

ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാലിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ കാശ്മീരിനെ സംബന്ധിച്ച് ഒരിടവേളക്ക് ശേഷം ഏറെ ആശങ്കക്ക് വഴിവക്കുന്നതാണ്.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ വടക്കന്‍ കശ്മീരില്‍ തങ്ങളുടെ താവളം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതായാണ് കരസേന നൽകുന്ന വിവരം. ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സേന ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കന്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീനില്‍നിന്നുള്ള തീവ്രവാദികളെ വധിക്കുന്നത് വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണെന്നാണ് ബ്രിഗേഡിയര്‍ എന്‍.കെ. മിശ്ര വ്യക്തമാക്കുന്നത്. അടുത്തകാലത്ത് ലഷ്‌കര്‍, ജയ്‌ഷെ എന്നീ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള തീവ്രവാദികളെ മാത്രമേ നിഷ്‌ക്രിയമാക്കിയിട്ടു എന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.
വടക്കന്‍ കശ്മീരില്‍ ഹിസ്ബുള്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കുറവായിരുന്നു. എന്നാലിപ്പോൾ ഹിസ്ബുള്‍ തങ്ങളുടെ താവളം പുനസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പുനരുജ്ജീവനം ലക്ഷ്യംവെച്ചുള്ള തീവ്രവാദ സംഘടനയുടെ എല്ലാ പദ്ധതികളും പരാജയപ്പെടുത്താന്‍ സുരക്ഷാ സേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നാണ് കരസേനാ വ്യക്തമാക്കുന്നത്.
വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികള്‍ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ളവരാണെന്ന് വടക്കന്‍ കശ്മീര്‍ റേഞ്ച് ഡിഐജി അറിയിച്ചു. രണ്ട് പേര്‍ നാട്ടുകാരാണ് ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ജമ്മു കശ്മീരില്‍ ഭീകരരെ വിടാതെ പിന്തുടരുകയാണ് ഇന്ത്യന്‍ സൈന്യം. സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും ബരാമുള്ള പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തെരച്ചിലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു വീട് ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ പരിശോധന നടത്താനെത്തിയപ്പോഴാണ് സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായത്. പ്രത്യേക പരിശീലനം നേടിയ ഭീകരരെയാണ് സൈന്യം വധിച്ചത്. കഴിഞ്ഞ ഒരു മാസക്കാലമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയിടുകയാണെന്നും ഇതില്‍ പാകിസ്താനി പൗരന്‍മാരുടെ പങ്കാളിത്തമുണ്ടെന്നും 10 സെക്ടര്‍ ആര്‍ആര്‍ കമാന്‍ഡര്‍ എന്‍. മിശ്ര വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ സേന കൊലപ്പെടുത്തിയത് 150 തീവ്രവാദികളെയാണ്. ഇതിൽ 17 പേർ മാത്രമാണ് പാകിസ്താനിൽനിന്നുള്ളവർ. 2019ൽ 157 തീവ്രവാദികളെയാണ് കശ്മീരിൽ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന പാക് തീവ്രവാദികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം കുറവുണ്ടായി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പ്രാദേശികമായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞുവെന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാദത്തിന് വിരുദ്ധമാണ് കണക്കുകൾ. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം കൊല്ലപ്പെട്ട തീവ്രവാദികളിൽ 88 ശതമാനവും പ്രാദേശികമായുള്ളവരാണ്. 2019ൽ 79 ശതമാനമായിരുന്നു ഇത്. 2019ൽ അതിർത്തി കടന്നെത്തിയ 32 ഭീകരരെയാണ് സൈന്യവും പൊലീസും വധിച്ചത്. ഇവരിൽ 19 പേരും ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളായിരുന്നു.
അതേസമയം പാകിസ്ഥാനില്‍ മൂന്ന് ഭീകരവാദ സംഘടനകള്‍ ലയിച്ച് ഒന്നാകാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട് . തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുള്‍ അഹ്റര്‍, ഹിസ്ബുള്‍ അഹ്റര്‍ എന്നീ സംഘടനകളാണ് ലയിച്ച് ഒന്നാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് അഫ്ഗാനിസ്ഥാനിലെ സമാധാനത്തേയും തങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ഭയം.
ഏഴ് മാസത്തോളം നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മൂന്ന് സംഘടനകളും ലയിക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ സേനയ്ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഭീകരവാദ സംഘടനയാണ്. മറ്റ് രണ്ട് ഭീകരവാദ സംഘടനകള്‍ കൂടി ഇവര്‍ക്കൊപ്പം ലയിക്കുന്നതോടെ തെഹ്രിക് ഇ താലിബാന്‍ കൂടുതല്‍ കരുത്താര്‍ജിക്കുമോയെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
https://www.facebook.com/Malayalivartha

























