മഹാഭാരത യുദ്ധങ്ങൾ കൈവിരലുകളിൽ ! രാമനും കൃഷ്‌ണനുമായി ഇന്ത്യൻ യുവാക്കൾ മാറും ; പബ്‌ജി നിരോധനം ഇന്ത്യയുടെ ഇതിഹാസങ്ങളെ പുനർജനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അതിർത്തിയിൽ ഇന്ത്യ- ചൈന ബന്ധം വഷളായതിനു പിന്നാലെ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തെ തടയിടാനുള്ള മൂന്നാമത്തെ നീക്കവും കേന്ദ്രം നടത്തിക്കഴിഞ്ഞു . ആദ്യം ജൂൺ മാസത്തിൽ 59 ചൈനീസ് ആപ്പുകളും, ജൂലായിൽ, അവയുടെ' ക്ലോൺ 'പതിപ്പുകളായ 47 ആപ്പുകളും നിരോധിച്ചുകൊണ്ട് ചൈനക്ക് തക്കതായ മറുപടി നൽകി. ഏറ്റവുമൊടുവിൽ 118 ആപ്പുകൾ കൂടി നിരോധിച്ചിരിക്കുന്നു. ഓൺലൈൻ ഗെയിമുകൾ, ഡേറ്റിംഗ് സൈറ്റുകൾ, ഓൺലൈൻ പണമടവ് സേവനങ്ങൾ, സെർച്ച് സങ്കേതങ്ങൾ, സന്ദേശവാഹക മാദ്ധ്യമങ്ങൾ, സെൽഫി എഡിറ്റിംഗ് സോഫ്‌ട് വെയർ തുടങ്ങിയവയാണ് ഇപ്പോൾ നിരോധിക്കപ്പെട്ടിട്ടുള്ള ആപ്പുകൾ.
നിരോധിക്കപ്പെട്ട ആപ്പുകളിൽ ഏറ്റവും ഉയർന്ന ജനപ്രീതി ഉണ്ടായിരുന്നത് 'പബ്‌ജി ' എന്ന ഓൺലൈൻ വീഡിയോ ഗെയിമിനാണ്. ഒട്ടനേകം കളിക്കാർ തമ്മിലുള്ള 'രാജകീയ പോരാട്ട'ത്തിന് കളമൊരുക്കുന്ന ഡിജിറ്റൽ തട്ടകങ്ങളുടെ ഗണത്തിൽപ്പെടുന്ന ആപ്പാണിത്. ആകാശത്തുനിന്നും വിസ്തൃതമായ ഒരിടത്തേക്ക് ഇറക്കപ്പെടുന്ന കളിക്കാർ തങ്ങളുടെ പക്കലുള്ള പരിമിതമായ പടക്കോപ്പുകൾ, ബുദ്ധിയോടെയും തന്ത്രങ്ങളോടെയും വിനിയോഗിച്ചുകൊണ്ട് മറ്റുള്ളവരെ ഇല്ലാതാക്കി മുന്നേറാൻ ശ്രമിക്കുന്ന കളിയാണിത്. യുദ്ധം മുറുകുന്ന മുറയ്‌ക്ക് കളിയിടം ക്രമാനുഗതമായി ചുരുങ്ങി വരികയും, ഏറ്റവുമൊടുവിൽ വിജയശ്രീലാളിതനായി തീരുന്ന കളിക്കാരനു മാത്രം ചവിട്ടി നിൽക്കാൻ പാകത്തിൽ ആയിത്തീരുന്നതോടെ കളി അവസാനിക്കുന്നു. കളിക്കാർക്കും കാണികൾക്കും ഇഷ്ടവിനോദമായിത്തീർന്ന പബ്‌ജി ലോകത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന വിനോദ ആപ്പാണ്. ഈ ഗെയിമിന്റെ വരിക്കാരിൽ നാലിലൊന്നും (അഞ്ചു കോടി) ഇന്ത്യയിലാണ്. ഏറ്റവും വലിയ കമ്പോളം ഇന്ത്യയായതു കൊണ്ടുതന്നെ ഈ മൊബൈൽ ആപ്പിന്റെ ഉടമസ്ഥരായ ചൈനയിലെ ടെൻസെന്റ് കമ്പനിക്ക് വലിയ വരുമാന നഷ്ടമാണ് ഈ നിരോധനം മൂലം ഉണ്ടാകുന്നത്. 5000 കോടി രൂപയുടെ നഷ്ടമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2017 ൽ ഇന്ത്യയിലെത്തിയ പബ്‌ജിക്ക് ഇവിടെ വലിയ ജനസമ്മതി നേടാനായെങ്കിലും ഗുരുതരമായ ആരോപണങ്ങൾക്കും അത് വിധേയമായി. ഉപഭോക്താക്കളിൽ ഒരുതരം ലഹരിയായി അത് പടർന്നു കയറി. വിദ്യാർത്ഥികളുടെ പഠനശീലങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു. ഗെയിമിൽ ഏർപ്പെടുന്നവർ അക്രമം, ക്രൂരത തുടങ്ങിയുള്ള അധമ വാസനകൾക്ക് വിധേയരാകുന്നു എന്ന വിമർശനവുണ്ടായി. ഈ ആപ്പിന്റെ സ്വാധീനം മൂലം ചിലരെങ്കിലും ആത്മഹത്യ പോലുള്ള തെറ്റായ വഴികളിലേക്ക് നീങ്ങിയ ഘട്ടവും ഉണ്ടായി. ഇന്ത്യൻ യുവജനതയെ അത്രത്തോളം പബ്‌ജി സ്വാധീനിച്ചിരുന്നു.
ഇപ്പോൾത്തന്നെ പബ്‌ജിക്ക് സമാനമായ ചില ആപ്പുകൾ ഇവിടെ രൂപപ്പെട്ടു വരുന്നുണ്ട്. 'Raji :An ancient epic' എന്നതാണ് ഒരു സ്വദേശീയ ഗെയിം. രാജി എന്ന കൊച്ചു പെൺകുട്ടി ദുർദേവതകളെ തോല്‌പിച്ച് മനുഷ്യരാശിയെ രക്ഷിക്കുന്ന ഗെയിമാണിത്. 'അന്തരീക്ഷ സമാചാർ' എന്നതാണ് മറ്റൊരു ദേശീയ ആപ്പ്. ഗണിതശാസ്ത്ര വിശാരദനായ ശ്രീനിവാസ രാമാനുജൻ ജന്മനാടായ മധുരയിൽ നിന്നും അന്യഗ്രഹത്തിലേക്ക് നടത്തുന്ന സാഹസിക യാത്രയാണ് ഈ ഗെയിമിന്റെ ഇതിവൃത്തം. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള 'അസുര'എന്ന ആപ്പിന്റെ ഉള്ളടക്കം പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പബ്‌ജിയുടെ നിരോധനം, രാജ്യത്തെ സംസ്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളുടെ നിർമ്മിതിക്കും വികസനത്തിനും വഴിയൊരുക്കുമെന്ന അഭിപ്രായമുണ്ട്.
അതേസമയം ഇന്ത്യന്‍ ഗെയിം ഡെവലപ്പിങ് കമ്പനിയായ എന്‍കോര്‍ ഗെയിംസിന്റെ ആക്ഷന്‍ ഗെയിമായ ഫൗ-ജി അഥവാ ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ്: ഗാര്‍ഡ്‌സ് ഒക്ടോബറില്‍ പുറത്തിറങ്ങും. പബ്ജിയ്ക്ക് പകരമായെത്തുന്ന ഇന്ത്യന്‍ ഗെയിം എന്ന പേരിലണ് ഫൗ-ജി ഗെയിം അവതരിപ്പിക്കപ്പെടുന്നത്. ഗെയിമുകളുടെ പേരിലും സമാനതയുണ്ട്. ഗാല്‍വന്‍ താഴ് വരയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഫൗ-ജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. നടന്‍ അക്ഷയ് കുമാറിന്റെ ആശയമാണ് ഫൗജി ഗെയിം. നടന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഗെയിം വികസിപ്പിച്ചെടുത്തതെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha

























