ലോകത്ത് ഒരു രാജ്യത്ത് രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ്; രണ്ടാം സ്ഥാനത്തേക്കും കുതിക്കുന്നു; ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഇന്ത്യ ഏറെ പിന്നിൽ

രാജ്യം ലോക്‌ഡൗൺ അൺലോക്ക് നാലാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്...അടച്ച് പൂട്ടിയവയെല്ലാം തന്നെ പതുക്കെ തുറക്കാനുള്ള പദ്ധതിയിൽ ആണ് നമ്മുടെ രാജ്യം....എന്നാൽ ആശങ്ക വർധിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അൺലോക്ക് നാലാം ഘട്ടത്തിൽ ഭാഗമായി സെപ്റ്റംബർ 7 മുതൽ മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാനിരിക്കെ ഇന്ത്യയിലെ കോവിഡ് കണക്കുകളിൽ ആശങ്കപ്പെടുത്തുന്ന വർധന ഉണ്ടാകുകയാണ് . ലോകത്ത് ഒരു രാജ്യത്ത് രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 90,632 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും കുതിക്കുകയാണ് ഇന്ത്യ.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള യുഎസിൽ പോലും ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധിതരുടെ എണ്ണം ജൂലൈ 24ന് രേഖപ്പെടുത്തിയ 78,619 ആയിരുന്നു. ബ്രസീലിൽ ഏറ്റവുമധികം പ്രതിദിന രോഗബാധിതർ ജൂലൈ 29നായിരുന്നു– 70,869 പേർ. റഷ്യയിൽ മേയ് 11ന്– 11,656 പേർ. പെറുവിൽ ഓഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 10,143 ആണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. ലോകത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ 14,108 വരെയാണ് പരമാവധി പ്രതിദിന രോഗികളെത്തിയത്– ഫെബ്രുവരി 12നായിരുന്നു അത്. ചൈന ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്ന വിമർശനം നിലവിലിരിക്കെത്തന്നെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽതന്നെ എന്ന കാര്യം ആശങ്ക വർധിപ്പിക്കുന്നു .
t
ജൂലൈ 29 മുതൽ ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 50,000ത്തിനു മുകളിലാണ്. ഓഗസ്റ്റ് 25 മുതൽ അതു തുടർച്ചയായി 60,000ത്തിനു മുകളിലെത്തി. സെപ്റ്റംബർ 2 മുതൽ 80,000ത്തിനു മുകളിലും. സെപ്റ്റംബർ 5, 6 തീയതികളിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 90,000വും കടന്നു. സെപ്റ്റംബറിൽ മാത്രം ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 8,62,320 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടമുണ്ട്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 73,642 പേർക്കാണ് രോഗം ഭേദമായത്. ഇതുവരെ 31,80,865 പേർക്ക് രോഗം ഭേദമായി. എന്നാൽ ഇന്ത്യയുടെ രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളേക്കാൾ താരതമ്യേന കുറവാണ്– 77.32%. രോഗം ബാധിച്ച 100ൽ 77 പേർക്കാണ് രോഗം ഭേദമായതെന്നു ചുരുക്കം. യുഎസിൽ 57.64 ശതമാനമാണ് കോവിഡ് മുക്തിനിരക്ക്. ബ്രസീൽ– 79.96%, റഷ്യ–82%, പെറു–74.07, കൊളംബിയ– 77.12% എന്നിങ്ങനെയാണ് രോഗമുക്തി നിരക്കുകൾ.
അതേസമയം, ഇന്ത്യയിലെ കോവിഡ് മരണങ്ങളും ഉയരുകയാണ്. തുടർച്ചയായ ആറാം ദിവസവും രാജ്യത്തെ കോവിഡ് മരണം 1000 കടന്നു. ഇതുവരെ ആകെ 70,626 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മരണനിരക്ക് 1.72%. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കോവിഡ് മരണം കണക്കാക്കുമ്പോൾ ഇന്ത്യയിൽ 10 ലക്ഷം പേരിൽ 51 പേരാണു മരിച്ചിരിക്കുന്നത്. യുഎസിൽ ഇത് 10 ലക്ഷത്തിൽ 582ഉം ബ്രസീലിൽ 593ഉം ആണ്. റഷ്യയില്‍ 122, പെറുവിൽ 898 എന്നിങ്ങനെയാണു പത്തു ലക്ഷത്തിൽ കോവിഡ് മരണം.
ജനസംഖ്യ അടിസ്ഥാനത്തിൽ കോവിഡ് രോഗികളെ കണക്കാക്കുമ്പോൾ ഇന്ത്യയ്ക്ക് അൽപം ആശ്വസിക്കാം. യുഎസിൽ പത്തു ലക്ഷത്തിൽ 19,409 പേർക്ക് എന്ന കണക്കിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. ബ്രസീലിൽ അത് 19,372 പേര്‍ക്കാണ്. ഇന്ത്യയിലാകട്ടെ 2976 പേർക്കും. റഷ്യയിൽ 7027, പെറുവിൽ 20,684 എന്നീ നിരക്കിലാണ് 10 ലക്ഷത്തിൽ രോഗബാധിതർ.
ഇതുവരെ ആകെ 4,88,31,145 സ്രവ സാംപിളുകൾ ടെസ്റ്റ് ചെയ്തതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് കണക്ക്. ഇതിൽ 10,92,654 ടെസ്റ്റുകളും സെപ്റ്റംബർ അഞ്ചിനായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. 10 ലക്ഷത്തിൽ 35,322 പേർക്ക് എന്ന കണക്കിനാണ് ഇന്ത്യയിലെ കോവിഡ് ടെസ്റ്റ്. യുഎസിൽലും റഷ്യയിലും അത് 2 ലക്ഷത്തിനു മുകളിലാണ്. ബ്രസീലിൽ അത് 67,000 കടന്നു. കുറവ് ടെസ്റ്റുകൾ നടത്തുന്നതിൽ ഇന്ത്യയ്ക്കു പിന്നിൽ മെക്സിക്കോയും അർജന്റീനയും മാത്രമാണുള്ളത്.ഇന്ത്യയിൽ സജീവ രോഗബാധിതരുടെ എണ്ണം കുറയുന്ന ‘ഫ്ലാറ്റൻ ദ് കർവ്’ ഇതുവരെ രൂപപ്പെടാത്തതും അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. പുതിയ രോഗികളുടെ എണ്ണം രാജ്യാന്തരതലത്തില്‍തന്നെ റെക്കോർഡ് ആവുകയും ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് വീണ്ടും ജനജീവിതം തിരക്കുകളിലേക്കു മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. ഏതായാലൂം കരുതലോടെ അതീവ ജാഗ്രതയോടെ മുന്നേറുക തന്നെ വേണം.ജാഗ്രത ഒട്ടും കുറയ്ക്കണ്ട.
https://www.facebook.com/Malayalivartha

























