കലിപൂണ്ട ചൈനക്കും കോവിഡിനുമിടയിൽ ചരിത്രം മാറ്റിക്കുറിച്ച് ഇന്ത്യ ; വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഐ ടി ബി പി

ഒരു വശത്ത് ഏതു നേരവും പ്രകോപനം ഉണ്ടാക്കിയേക്കാവുന്ന ചൈനീസ് പട്ടാളം മറുവശത്ത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന കോവിഡ്. ഇതിനു രണ്ടിനുമിടയിൽ പ്രതിരോധത്തിലായിരിക്കുകയാണ് അതിർത്തിക്കാക്കുന്ന ഇന്ത്യയുടെ പോരാളികൾ. ഈ സാഹചര്യത്തിൽ ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ചരിത്രം മാറ്റികുറിച്ചിരിക്കുകയാണ് ഐ ടി ബി പി. അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് വിടില്ല എന്ന നയം തിരുത്തിയിരിക്കുകയാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. ഇതോടെ ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും സംഘര്‍ഷ സാധ്യതയുള്ള മേഖലയിലും വനിതാ ഡോക്ടര്‍മാരെ നിയമിക്കരുത് എന്നായിരുന്നു ഐ ടി ബി പിയുടെ ഇതുവരെയുള്ള നയം. എന്നാൽ ആ നയം തന്നെ മാറ്റി കുറിക്കുകയാണ് നിലവിലെ സാഹചര്യം.
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കവെയാണ് വനിതാ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്. സൈന്യത്തിലെ മെഡിക്കല്‍ സംഘത്തിലുള്ളവരെ നിയന്ത്രിക്കുക എന്നതാണ് വനിതാ ഡോക്ടര്‍മാരുടെ പ്രധാന ചുമതല. മറ്റു പാരമെഡിക്കല്‍ സംഘങ്ങള്‍ക്കൊപ്പം ഇവരെ അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ നിയോഗിക്കും. ഡോക്ടര്‍മാര്‍ക്ക് പുറമേ, ഫാര്‍മസിസ്റ്റുകളെയും നഴ്‌സുമാരേയും വലിയ തോതില്‍ അതിര്‍ത്തിയിലേക്ക് നിയോഗിക്കുന്നുണ്ട്.
അതിര്‍ത്തിയിലേക്ക് വരുന്ന സൈനികരെ ലേയിലെ മെഡിക്കല്‍ ബേസ് ക്യാമ്ബിലാണ് പരിശോധിക്കുന്നത്. ഇവിടെ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയാല്‍ മാത്രമേ അതിര്‍ത്തിയിലേക്ക് പോകാന്‍ സാധിക്കുള്ളു. ഇവിടെ ഒരു വനിതാ ഓഫീസറിന് ചാര്‍ജ് നല്‍കിയിട്ടുണ്ട്.
ചൈനയുടെ ഭാഗത്ത് നിന്നുള്ള ആക്രമണ ഭീക്ഷണിക്ക് പുറമേ, കോവിഡ് 19 ഭീഷണിയും സൈന്യത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണ് കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ അതിര്‍ത്തിയില്‍ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുവരുന്ന സൈനികര ഐ ടി ബി പി ലേ ബേസ് ക്യാമ്ബില്‍ ക്വാറന്റൈനില്‍ ആക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയ സൈനികരെ മാത്രമാണ് നിലവില്‍ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കുന്നത്.
ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) അഥവാ ഭാരത് തിബറ്റ് സീമാ പോലീസ്. 1962 ഒക്ടോബർ മാസം 24 നു രൂപം കൊണ്ട സംഘടന ഇന്ന്, ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത-ചൈന അതിർത്തിയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. 9000 അടി മുതൽ 18500 അടി വരെ ഉയരത്തിലുള്ള ഇന്തോ-ചൈന അതിർത്തിയിലെ പശ്ചിമ മദ്ധ്യ പൂർവ സെക്ടറുകൾ ഇതിലുൾപ്പെടുന്നു. പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും ഈ പാരാമിലിട്ടറി ഫോഴ്സിന്റെ ശക്തിയാണ്. ഇവർക്ക് പുറമെയാണ് ഈ കോവിഡ് കാലത്ത് ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് ഐ ടി ബി പി. അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























