ഫൈസര്‍ കോവിഡ് വാക്‌സീന്‍ ഇന്ത്യയിലേക്കും; അടിയന്തര ഉപയോഗത്തിന് അനുമതി തേടി; ഇന്ത്യയില്‍ വെല്ലുവിളികള്‍ ഏറെ; ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയിരുന്നില്ല; ഇന്ത്യയില്‍ അവസാനഘട്ടത്തിലെത്തി മൂന്നു വാക്‌സിനുകള്‍; 160 കോടി ഡോസ് വാക്‌സീന്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ഫൈസര്‍ കോവിഡ് വാക്‌സീന്‍ ഇന്ത്യയിലും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കും. ഇതു സംബന്ധിച്ച് ഫൈസര്‍ കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. എന്നാല്‍ രാജ്യവ്യാപകമായി എല്ലാ മുന്‍കരുതലുകളും പാലിച്ച് വാക്‌സിനെത്തിക്കാന്‍ ഫൈസര്‍ തയ്യാറാണെന്നാണ് അറിയിക്കുന്നത്. സര്‍ക്കാര്‍ മുഖേന മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യൂ എന്നും, അതാത് സര്‍ക്കാര്‍ അധികൃതര്‍ നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്നും ഫൈസര്‍ അറിയിക്കുന്നു. എന്നാല്‍ ഫൈസര്‍ വാക്‌സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സീനുകള്‍ക്കാണ് സാധാരണ അനുമതി നല്‍കാറുള്ളത്.
ആറു വാക്‌സീനുകളാണ് ഇന്ത്യയില്‍ വിവിധഘട്ട പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ ഫൈസര്‍ വാക്‌സീന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സീന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ആദ്യം അനുമതി നല്‍കിയത് ബ്രിട്ടനാണ്. ചൊവ്വാഴ്ച മുതല്‍ ഇത് ബ്രിട്ടനില്‍ ഉപയോഗിച്ചു തുടങ്ങും.
ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സീന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. യുകെയില്‍ ഈ വാക്‌സിന്‍ രാജ്യവ്യാപകമായിത്തന്നെ ഉപയോഗിക്കാന്‍ ആരോഗ്യമന്ത്രാലയ അധികൃതര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കോവിഡില്‍ നിന്ന് 95 ശതമാനം സുരക്ഷ ഈ വാക്‌സിന്‍ ഉറപ്പ് നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബഹ്‌റൈനും യുകെയ്ക്ക് പിന്നാലെ ഈ വാക്‌സിന് അനുമതി നല്‍കിയിരുന്നു. അമേരിക്കയിലും ഈ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി കമ്പനി തേടിയിട്ടുണ്ട്.
യുഎസിലും ഫൈസര്‍, മേഡേണ എന്നീ വാക്‌സീനുകളുടെ അടിയന്തര അനുമതി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടുവാക്‌സീന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ പരീക്ഷണത്തിലിരിക്കുന്നത് അഞ്ച് വാക്‌സിനുകളാണ്. ഓക്‌സ്ഫഡ് - ആസ്ട്രാസെനകയുടെ കോാവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷിക്കുന്നത് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഭാരത് ബയോടെകിന്റെ കോവാക്‌സിനും മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. സൈഡസ് കാഡില എന്ന കമ്പനിക്കും മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.
ഇതിനിടെ വിവിധ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്നായി ഇന്ത്യ 160 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ ഉപഭോക്താവായി ഇന്ത്യ മാറി. 158 കോടി ഡോസ് വാക്‌സിന്‍ വാങ്ങിയ യൂറോപ്യന്‍ യൂണിയനും 100 കോടിയിലധികം ഡോസ് വാക്‌സിന്‍ വാങ്ങിയ യുഎസും ഇന്ത്യയ്ക്ക് പിന്നിലാണ്. രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ച് ആഴ്ചകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ ഒരുറപ്പ് നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ ചെലവില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 160 കോടി ഡോസ് വാക്‌സിന്‍ രണ്ട് ഡോസ് വീതം 80 കോടി ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. രാജ്യത്തെ 50 കോടിയിലധികം പേര്‍ക്കും വാക്‌സിന്‍ ഇത്തരത്തില്‍ ലഭ്യമാകുന്നില്ലെങ്കിലും രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ ആവശ്യമായ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ ഇതു മതിയാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിന്റെ 50 കോടി ഡോസ് ഇന്ത്യ വാങ്ങും. യുഎസ് കമ്പനിയായ നോവോവാക്‌സിന്റെ 100 കോടി ഡോസ് വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. ഈ രണ്ട് വാക്‌സിനുകളും ഉത്പാദിപ്പിക്കുന്നത് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. കൂടാതെ റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് 5ന്റെ 10 കോടി ഡോസ് വാക്‌സിനും ഇന്ത്യ വാങ്ങും.
https://www.facebook.com/Malayalivartha























