അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കും ;ട്രെയിനുകള്‍ക്ക് അടിമുടി രൂപമാറ്റം;ഇനി മുതൽ വേണാട് എക്‌സ്പ്രസ് ഡബിള്‍ ഡെക്കര്‍

അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രാലയം. സര്‍വീസുകള്‍ വീണ്ടും തുടങ്ങുമ്പോള്‍ ട്രെയിനുകള്‍ക്കും രൂപമാറ്റം ഉണ്ടാകും. പകല്‍ മാത്രം ഓടുന്ന ട്രെയിനുകള്‍ ഡബിള്‍ ഡെക്കറിലേക്കു മാറ്റാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ എല്ലാം ഡബിള്‍ ഡെക്കറാക്കാനാണ് റെയില്‍വേ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ നിര്‍മാണം തുടങ്ങി. ആദ്യഘട്ട കോച്ചുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ കേരളത്തിലെ വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവ ഡബിള്‍ ഡെക്കര്‍ കോച്ചിനായി പരിഗണിക്കും. ഡബിള്‍ ഡക്കറിന്റെ ഒരു കോച്ചില്‍ 120 സീറ്റുകളാണു സജ്ജമാക്കിയിട്ടുള്ളത്. മുകള്‍ഭാഗത്ത് 50, താഴെ 48, വശങ്ങളില്‍ 16, 6 വീതം സീറ്റുകളാണുണ്ടാവുക. മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജര്‍ പോയിന്റുകള്‍, നിര്‍ത്തുന്ന സ്റ്റേഷനുകള്‍ അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡുകള്‍, സിസിടിവി ക്യാമറ, ചെറിയ ലഘുഭക്ഷണശാല എന്നിവയുണ്ടാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന് സഞ്ചരിക്കാനാവും. ആദ്യഘട്ടത്തില്‍ ഏസി കോച്ചുകളാണ് പുറത്തിറക്കുന്നത്.
റെയില്‍വേയുടെ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ കോച്ചുകള്‍ പുറത്തിറക്കും. അതെ സമയം കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വലിയ രീതിയിലുള്ള
സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത് .കോവിഡ് അനന്തര കാലത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റം റയിൽവേ കൊണ്ടുവരുന്നത് . കൊറോണവൈറസ് വ്യാപനം ആരംഭിക്കുന്നതിനു മുമ്പുള്ള ലോകം പോലെയായിരിക്കില്ല ഇനി വരുന്ന കാലം. ഇന്ത്യന്‍ റെയില്‍വേയും പുതിയ കാലത്തിന് അനുസരിച്ച് മാറുന്നതിന് തുടക്കം കുറിച്ചു.ട്രെയിനുകളില്‍ വരുത്തിയ മാറ്റങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു . കോവിഡ് അനന്തര കാലത്തെ കോച്ചുകളുടെ ചിത്രങ്ങളാണ് മന്ത്രി അന്ന് പങ്കുവച്ചത്. കോവിഡ്-രഹിത യാത്ര ട്രെയിനില്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയത് . പ്രവര്‍ത്തിപ്പിക്കാന്‍ കൈ കൊണ്ട് തൊടേണ്ടി വരാത്ത സൗകര്യങ്ങള്‍, കൈപിടികളും വാതിലിന്റേയും ജനലിന്റേയും കുറ്റികളും ചെമ്പ് പൂശിയിരിക്കുന്നു, പ്ലാസ്മാ വായു ശുദ്ധീകരണം, ടൈറ്റാനിയം ഡൈഓക്‌സൈഡ് പൂശിയ പ്രതലങ്ങള്‍ എന്നിവയാണ് ഭാവിയിലെ ട്രെയിനുകളിലുണ്ടാകുക.പൈപ്പ് തുറക്കാന്‍ ഇനി കൈവേണ്ട കാലു കൊണ്ട് ചവിട്ടിയാല്‍ മതി. സോപ്പ് ഡിസ്‌പെന്‍സറുകളും കക്കൂസിന്റെ വാതിലും ഫ്‌ളഷും വാതില്‍ കുറ്റിയും കാലു കൊണ്ട് തുറക്കാം. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്.എയര്‍ കണ്ടീഷന്‍ഡും അല്ലാത്തതുമായ രണ്ട് കോച്ചുകളുടെ ദൃശ്യങ്ങളായിരുന്നു അവ കക്കൂസിലും കോച്ചിന്റെ മറ്റു ഭാഗങ്ങളിലും കൈകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറച്ചു.
ചെമ്പ് പൂശിയ കൈപിടികളും കുറ്റികളും ആണ് കോച്ചില്‍ സ്ഥാപിച്ചിരിക്കുന്നത്. കോപ്പര്‍ പ്രതലത്തില്‍ വൈറസിന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് നശിക്കുമെന്ന് റെയില്‍വേ പറയുന്നു. അണുവിമുക്തമാക്കാനുള്ള കഴിവ് ചെമ്പിനുണ്ടെന്ന് റെയില്‍വേ പറയുന്നു.എസി കോച്ചുകള്‍ കോവിഡ്-19 രഹിതമാക്കുന്നതിന് എസിയുടെ കുഴലിലെ പ്ലാസ്മ വായു ഉപകരണം അയോണൈസ്ഡ് വായു ഉപയോഗിച്ച് കോച്ചിനെ കോവിഡ്-19 രഹിതമാക്കുന്നു.വാഷ് ബേസിനുകളിലും കക്കൂസിലും സീറ്റുകളിലും ബെര്‍ത്തുകളിലും ലഘുഭക്ഷണം വയ്ക്കാനുള്ള ടേബിളിലും ഗ്ലാസ് വാതിലുകളിലും തറയിലും പ്രത്യേക നാനോസ്ട്രക്‌ചേഡ് ടൈറ്റാനിയം ഡൈയോക്‌സൈഡ് പൂശിയിരിക്കുന്നു.മനുഷ്യ സ്പര്‍ശമേല്‍ക്കാവുന്ന ഇടങ്ങളിലെല്ലാം ഈ കോട്ടിങ് ചെയ്തിട്ടുണ്ടെന്നും 12 മാസത്തേക്ക് അണുനശീകരണ കഴിവുകള്‍ നിലനില്‍ക്കുമെന്നും റെയില്‍വേ അവകാശപ്പെട്ടിരുന്നു .
https://www.facebook.com/Malayalivartha























