തെരഞ്ഞെടുപ്പ് തോൽവി; നന്ദിഗ്രാമില്‍ ഉപയോഗിച്ച പേപ്പറുകളും വോട്ടിംഗ് മെഷീനും പിടിച്ചു വെയ്ക്കാന്‍ കോടതി നിർദ്ദേശം; കേസില്‍ വിശദമായ വാദം ആഗസ്റ്റ് 12 ന്
മുഖ്യമന്ത്രി മമതാബാനര്‍ജി തോല്‍വി ഏറ്റുവാങ്ങിയ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ഉപയോഗിച്ച പേപ്പറുകളും വോട്ടിംഗ് മെഷീനും പിടിച്ചു വെയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം. തോല്‍വിയുമായി ബന്ധപ്പെട്ട് മമത നല്‍കിയ ഹര്‍ജിയിലാണ് നടപടി.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസര്‍ക്കും നോട്ടീസ് അയച്ചതായി ജസ്റ്റീസ് ശംപാ സര്‍ക്കാര്‍ വ്യക്തമാക്കി. ഓണ്‍ലൈനിലായിരുന്നു കേസ് കേട്ടത്. കേസില്‍ വിശദമായ വാദം ആഗസ്റ്റ് 12 ന് കേള്‍ക്കും. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ സുവേന്ദു അധികാരിയുമായി ഈ മണ്ഡലത്തില്‍ മമത ഏറ്റുമുട്ടിയെങ്കിലും കാര്യമായ വോട്ടു വ്യത്യാസമില്ലാതെ പരാജയപ്പെട്ടിരുന്നു.
നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കേസില്‍ നിന്നും ജസ്റ്റീസ് കൗശിക് ചന്ദയെ മാറ്റണം എന്നാവശ്യപ്പെട്ടതിന് മമതയ്ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ടിരുന്നു. മമതാബാനര്‍ജി ജഡ്ജിയ്ക്ക് എതിരേ കരുതിക്കൂട്ടി നീങ്ങിയതിലൂടെ ഭരണഘടനയില്‍ പറയുന്ന ചുമതലാലംഘനം കാട്ടിയെന്നു കോടതി നിരീക്ഷിച്ചു.
ജസ്റ്റീസ് ചന്ദ ബിജെപിയുമായി ബന്ധമുള്ളയാളാണ്. അദ്ദേഹം കേസില്‍ പക്ഷാഭേദം കാണിക്കുമെന്നും അതുകൊണ്ടു കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും മമതാബാനര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ ജലൈ 7 ന് ഇത്തരം കണക്കുകൂട്ടിയുള്ളതും മനശ്ശാസ്ത്രപരമായിട്ടുള്ളതും ആക്രമണകരവുമായ ശ്രമം എന്ന് പരാമര്‍ശിച്ചാണ് കോടതി അന്ന് മമതയ്ക്ക് അഞ്ചു ലക്ഷം പിഴ ചുമത്തിയത്.
വോട്ടവകാശം ഉള്ളയാള്‍ക്കാര്‍ എന്ന നിലയില്‍ ജസ്റ്റീസുമാര്‍ക്ക് ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരിക്കും. എന്നാല്‍ മമതാബാനര്‍ജി ചിന്തിക്കുന്നത് പോലെ വോട്ടുചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വേണ്ട രീതിയില്‍ തന്റെ കൃത്യനിര്‍വ്വഹണം നടത്തും എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയപ്പോഴായിരുന്നു മമതാബാനര്‍ജി തോല്‍വി ഏറ്റുവാങ്ങിയത്.
https://www.facebook.com/Malayalivartha