ആര്യന് ഖാനോടൊപ്പം വൈറല്‍ സെല്‍ഫിയെടുത്തയാളെ കണ്ടെത്താന്‍ ലുക് ഔട്ട് നോട്ടീസ്; നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ വെച്ച് സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി
ആഡംബരക്കപ്പല്‍ ലഹരി വിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനോടൊപ്പം വൈറല്‍ സെല്‍ഫിയെടുത്തയാളെ കണ്ടെത്താന്‍ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുനെ പൊലീസാണ് അന്വേഷണം ഊര്ജിതമാക്കിയിരിക്കുന്നത്. ആഡംബരക്കപ്പലിൽ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍റെ പുത്രന്‍ ആര്യന്‍ ഖാനോടൊപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസില്‍ വെച്ച് സെല്‍ഫിയെടുത്ത കിരണ്‍ ഗോസാവിയെ കണ്ടെത്താനാണ് പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കിരണ്‍ ഗോസാവിക്ക് ഇനി രാജ്യം വിട്ടുപോകാന്‍ കഴിയില്ലെന്നും സിറ്റി പൊലീസ് കമീഷണര്‍ അതിതാഭ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. അതെ സമയം 2018ല്‍ പുനെ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും കിരണ്‍ ഗോസാവി പ്രതിപട്ടികയിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ഒക്ടോബര്‍ 2ന് ആഡംബരക്കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കിരണ്‍ ഗോസാവി സാക്ഷിപ്പട്ടികയിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യന്‍ ഖാനുള്‍പ്പെട്ട കേസില്‍ കിരണ്‍ ഗോസാവിയുടെ സാന്നിധ്യം ദുരൂഹമാണെന്നും മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, എന്‍.സി.ബി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളോ ജോലിക്കാരനോ അല്ല ഗോസാവിയെന്ന് എന്‍.സി.ബി വ്യക്തമാക്കുകയും ചെയ്തു. കൂടാതെ മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
അതോടൊപ്പം തന്നെ ആര്യന്‍ ഖാന് ജയില്‍ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്. എന്‍സിബി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആര്യന്‍ ഖാന്‍ ഇപ്പോള്‍ ആര്‍തൂര്‍ റോഡ് ജയിലിലാണ് കഴിയുന്നത്. എന്നാല്‍ ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാന്‍ ആര്യന് സാധിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് നിലവിൽ പുറത്തുവന്നിരുന്നത്.
ജയില്‍ കാന്റീനില്‍ നിന്നുള്ള ബിസ്‌ക്കറ്റ് മാത്രമാണ് ആര്യന്‍ കഴിക്കുന്നത്. ജയിലിലേക്ക് പോകുമ്പോള്‍ 12 ബോട്ടില്‍ വെള്ളം ആര്യന്‍ കൊണ്ടുപോയിരുന്നു. അത് മാത്രമാണ് ആര്യന്‍ ഖാന്‍ കുടിക്കുന്നത് എന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ആര്യന്റെ പക്കലുള്ള വെള്ളം തീരാറായി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha