കോട്ടയത്ത് ഉരുള്‍പൊട്ടല്‍,3 വീടുകള്‍ ഒലിച്ചുപോയി, 3 പേരുടെ മൃതദേഹം കണ്ടെടുത്തു, 10 പേരെ കാണാതായി
സംസ്ഥാനത്ത് വിവധ ജില്ലകളില്‍ കനത്ത നാശം വിതച്ച് കൊണ്ട് അതി ശക്തമായ മഴ തുടരുകയാണ്. കോട്ടയത്ത് കുട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് വീട് ഒലിച്ചു പോയി 13 പേരെ കാണാതായി. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം കൂടാതെ പത്തനംതിട്ട ജില്ലയിലും ഉരുൾപൊട്ടലുണ്ടായി.പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്‍റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി.എയര്‍ഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സാഹചര്യത്തിന്‍റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.
അതേസമയം ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha