അങ്കത്തിന് കളമൊരുങ്ങി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ്: 24.9 ലക്ഷം കന്നിവോട്ടർമാർ, കർശന കൊവിഡ് മാർഗനിർദേശങ്ങളും
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തീയതിയാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ഉത്തർപ്രദേശിൽ നടക്കും.
ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 20 ഉത്തർപ്രദേശിൽ നടക്കും. നാലാം ഘട്ട തിരഞ്ഞെടുപ്പ് ഉത്തർപ്രദേശിൽ ഫെബ്രുവരി 23ന് നടക്കും.
അഞ്ചാം ഘട്ടം മണിപ്പൂരിൽ ഫെബ്രുവരി 27നും ആറാം ഘട്ടം മണിപ്പൂരിൽ മാർച്ച് മൂന്നിനും നടക്കും. ഏഴാം ഘട്ടം ഉത്തർപ്രദേശിൽ മാർച്ച് 7നും നടക്കും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.
ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് ഭരണത്തിൽ.
നിലവിലെ കൊവിഡ് സാഹചര്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന. വിപുലമായ കൊവിഡ് മാര്‍ഗ നിർദേശങ്ങളും നല്‍കും. ആരോഗ്യമന്ത്രാലയവുമായി ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തിയിരുന്നു.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ ആകണം. 215368 പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക.
ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളുടെ സൈറ്റില്‍ നല്‍കണം. കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം.
അതേസമയം തിരഞ്ഞെടുപ്പ് ചെലവ് പരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തി. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചിലവഴിക്കാം. മണിപ്പൂര്‍ ഗോവ എന്നിവിടങ്ങളില്‍ 28 ലക്ഷം രൂപ വരെ ചിലവഴിക്കാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. സ്ഥാനാർഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാർട്ടികൾ വ്യക്തമാക്കണം. മാർച്ച്, മേയ് മാസങ്ങളിലായി ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും.
https://www.facebook.com/Malayalivartha