പാക് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം: പ്രാര്‍ത്ഥനയിലിരുന്ന അനേകം സൈന്യരെ വധിച്ചു

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറിനു സമീപം ബാദബേര്‍ വ്യോമതാവളത്തില്‍ പാക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികരും ഭീകരരും ഉള്‍പ്പെടെ 43 പേര്‍ മരിച്ചു. ക്യാപ്റ്റനടക്കം 23 വ്യോമസേനാ ഉദ്യോഗസ്ഥരും മൂന്ന് കരസേനാ ഭടന്മാരും ജോലിയിലുണ്ടായിരുന്ന മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 10 സൈനികര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പ്രത്യാക്രമണത്തില്‍ സൈന്യം 14 ഭീകരരെ വധിച്ചു.
തെഹ്രികെ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളിലെ ഭീകരരുടെ താവളങ്ങള്‍ ബോംബിട്ടുതകര്‍ക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വ്യോമസേനയോടുള്ള പ്രതികാരമാണ് ആക്രമണമെന്ന് ടി.ടി.പി. പറഞ്ഞു. 1960ല്‍ സ്ഥാപിച്ച വ്യോമതാവളം ഇപ്പോള്‍ സൈനിക ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വാസസ്ഥലമായാണ് ഉപയോഗിച്ചുവരുന്നത്. വെള്ളിയാഴ്ച രാവിലെ വ്യോമസേനാ കേന്ദ്രത്തിലെ മുസ്ലിം ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തുകയായിരുന്നവര്‍ക്കു നേരേ രണ്ടു ദിശയില്‍ നിന്നായിരുന്നു ആക്രമണം.
സേനാ യൂണിഫോമിലെത്തിയ അക്രമികള്‍ എല്ലാവരും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിച്ചിരുന്നു. എ.കെ. 47 തോക്കുകളും മോര്‍ട്ടാറുകളും ഇവരുടെ പക്കലുണ്ടായിരുന്നു. അക്രമികളിലാരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. ആക്രമണം തുടങ്ങിയശേഷം മൂന്നു മണിക്കൂര്‍ വരെ ഇവിടെനിന്ന് വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പെഷവാറിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിനുശേഷം പാകിസ്താനിലുണ്ടാകുന്ന വലിയ ഭീകരാക്രമണമാണിത്. അന്ന് 150 കുട്ടികളാണ് കൊല്ലപ്പെട്ടത്. സൈന്യത്തോടുള്ള പ്രതികാരമായിരുന്നു ആ ആക്രമണവും. 2009നുശേഷം സേനാകേന്ദ്രത്തിനുനേരെ നടക്കുന്ന വലിയ ആക്രമണമാണ് വെള്ളിയാഴ്ചത്തേത്. അന്ന് റാവല്‍പിണ്ടിയിലെ സേനാ ആസ്ഥാനത്ത് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























